വേറിട്ട പ്രചാരണവുമായി സി. കെ ജാനു; ആദിവാസി ഊരുകളിൽ ഗോത്രഭാഷകളിൽ വോട്ടഭ്യര്‍ത്ഥന

അന്തിമ പ്രചാര ഘട്ടമായതോടെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വിശ്രമമില്ലാതെ വോട്ട് അഭ്യർത്ഥിക്കുകയാണ്. കാർഷികജില്ലയായ വയനാട്ടിൽ മുന്നണി സ്ഥാനാർത്ഥികളെല്ലാം പ്രചാരണ തിരക്കിലാണ്.യു ഡി എഫ്, എൻ ഡി എ സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെ എല്ലാ പ്രവർത്തകരും ആവേശത്തിലാണ്.
ആദിവാസി വിഭാഗങ്ങള്‍ കൂടുതല്‍ ഉള്ള ജില്ല ആയതിനാൽ സ്ഥാനാർത്ഥികൾ ഏറെയും കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രചാരങ്ങൾ നടത്തുന്നത്. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുത്തങ്ങ ഭൂസമര നായികയുമായ സി.കെ. ജാനുവിന്റെ വോട്ട് അഭ്യര്‍ഥന തെരഞ്ഞെടുപ്പ് രംഗത്ത് തന്നെ വേറിട്ട രീതിയിലാണ്.
ആദിവാസി ഊരുകളിലും കോളനികളിലും അവരുടെ തന്നെ ഭാഷയിൽ ജാനു പ്രസംഗിക്കുന്നതും വോട്ട് ചോദിക്കുന്നതുമെല്ലാം എടുത്തുപറയേണ്ട കാര്യമാണ്. അമ്പലവയല്‍ മേഖലയിലായിരുന്നു തിങ്കളാഴ്ച എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പ്രചാരണപരിപാടികള്‍. കോളിയാടി കുന്നുമ്പറ്റ, കുട്ടറ, മാളിക, ആനപ്പാറ, അരിമാനി കോളനികളിലെത്തിയ ജാനു ഗോത്രഭാഷയില്‍തന്നെ അവരോട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്‌തു.
നിങ്ങളിലൊരാള്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നും അതിനാല്‍ വോട്ട് ചെയ്യണമെന്നും പറഞ്ഞു തുടങ്ങിയ സ്ഥാനാര്‍ഥി സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയുമൊക്കെ പിടിപ്പുകേടിനെ കുറിച്ച് വോട്ടര്‍മാരോട് വിശദീകരിച്ചാണ് സംസാരിച്ചത്.
കോളനി നിവാസികൾ വിദ്യാഭ്യാസ പരവും ആരോഗ്യപരവുമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവരുടെ തന്നെ വായ്മൊഴിയിൽ സംസാരിച്ചു. കുട്ടാറ കോളനി നിവാസികള്‍ക്കൊപ്പമായിരുന്നു ജാനുവിന്റെയും നേതാക്കളുടെയും കഴിഞ്ഞ ദിവസത്തെഉച്ചഭക്ഷണവും. ഉച്ചക്ക് ശേഷം നെന്മേനി പഞ്ചായത്തിലെ തൊഴിലിടങ്ങളിലായിരുന്നു സന്ദർശനം.
തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ച സ്ഥാനാര്‍ഥി താന്‍ വിജയിച്ചാല്‍ തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് നൂല്‍പ്പുഴയില്‍ നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു. വൈകുന്നേരം ആറരക്ക് അമ്പലവയല്‍ ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലും സ്ഥാനാര്‍ഥി സംസാരിച്ചു. ബി.ജെ.പി, മഹിളാ മോര്‍ച്ച നേതാക്കളും സ്ഥാനാര്‍ഥിയോടൊപ്പം പര്യടനത്തിൽ മുന്നിലുണ്ട്.
https://www.facebook.com/Malayalivartha






















