ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി... ചുവടുറപ്പിച്ച് ഏറ്റുമാനൂരിൽ ലതികാ സുഭാഷ്... ഇത് ചരിത്രപരമായ പോരാട്ടം...
ഏറ്റുമാനൂരിൽ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി പുതിയ നീക്കം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു ലതികാ സുഭാഷ്. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിക്കുകയുണ്ടായി.
ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ലതിക പാര്‍ട്ടിയുമായി അകന്ന് നിന്നത്. ഏറ്റുമാനൂര്‍ നല്‍കാത്തതില്‍ ഇവര്‍ കെപിസിസി ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുകയായിരുന്നു. ഏറ്റുമാനൂരില്‍ യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കിയതിനാലാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാതെ പോയതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
ലതികാസുഭാഷ് തല മുണ്ഡനം ചെയ്തില്ലായിരുന്നെങ്കില്‍, അവര്‍ ഏറ്റുമാനൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ അതൊരു സാധാരണ തിരഞ്ഞെടുപ്പ് പോരാട്ടം മാത്രമായി പോകുമായിരുന്നു. ഇത്തവണ ചാവേര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന് തീരുമാനിച്ചതിലൂടെ, ജയിക്കുമെന്ന് ഉറപ്പുള്ളൊരു മണ്ഡലത്തിന് വേണ്ടി വാശി പിടിച്ചതിലൂടെ, സമാനകളില്ലാത്തൊരു പോരാട്ടത്തിന് തുടക്കമിടുകയായിരുന്നു ലതിക. പരിഗണിക്കപ്പെടുന്നവരുടേത് മാത്രമല്ല, അവഗണിക്കപ്പെടുന്നവവരുടേതു കൂടിയാണ് ജനാധിപത്യം എന്ന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ചാണവർ മത്സരിക്കുന്നത്.
ലതികയുടെ പ്രചരണ വാഹനം പോകുന്ന റോഡിന് ഇരുവശവും കാത്തു നില്‍ക്കുന്നത് വീട്ടമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിങ്ങനെയാണ്. പ്രചാരണ വാഹനത്തിലിരുന്ന് സ്ഥാനാര്‍ഥി ഒരോരുത്തരെയും പേരെടുത്ത് വിളിക്കുന്നു. ചിലര്‍ വാഹനം തടഞ്ഞു നിര്‍ത്തി ലതികയെ ആലിംഗനം ചെയ്യുന്നുമുണ്ട്. തലയില്‍ തലോടി കരയുന്നു.
ലതിക സ്ഥാനാര്‍ഥിയാകണമെന്നത് ലതികയെക്കാൽ ഉപരി ഏറ്റുമാനൂരിന്റെ ആവശ്യമായിരുന്നു എന്ന് ഇത് കാണുന്നവർക്ക പലപ്പോഴും തോന്നിപ്പോകും. ഏറ്റുമാനൂരില്‍ ലതിക സുഭാഷ് നടത്തിയ യാത്രയിലുടനീളം കാണാൻ സാധിക്കുന്നത് ഈ അതിവൈകാരികത തന്നെയായിരുന്നു.
ലതികയെ വന്ന് കെട്ടിപ്പിടിക്കുന്നവര്‍, നെറുകയില്‍ തൊട്ട് അനുഗ്രഹിക്കുന്ന അച്ഛനമ്മമാര്‍, കവിളില്‍ ഉമ്മ കൊടുക്കുന്ന കൊച്ചു കുട്ടികള്‍. എവിടെയും ഹൃദയത്തില്‍ തൊടുന്ന കാഴ്ചകള്‍ മാത്രം. തികച്ചും ഹൃദയഹാരിയായ അനുഭവങ്ങള്‍. ഒരിടത്തും ലതിക ആരെയും കുറ്റപ്പെടുത്തി പറഞ്ഞില്ല, ആര്‍ക്കെതിരെയും ആരോപണങ്ങളും ഉന്നയിച്ചില്ല. പറഞ്ഞതത്രയും പെണ്ണായിപ്പോയതിനാല്‍ നേരിട്ട അവഗണനയെക്കുറിച്ചു മാത്രമാണ്.
കോണ്‍ഗ്രസിന്റെ, ഭാരതത്തിന്റെ ഉരുക്കുവനിത ഇന്ദിര ഗാന്ധിയുമായി ലതികയ്ക്ക് സമാനതകളുണ്ടായിരുന്നു. ഇന്ദിര ഗാന്ധിയുടെ ഹെയര്‍സ്‌റ്റൈലിനെ അനുകരിച്ച് ചെറുപ്പത്തിലേ ലതികയും മുടി ബോബ് ചെയ്തു. ഒരിക്കല്‍ അപകടത്തെ തുടര്‍ന്ന് തലമുടി വെട്ടേണ്ടി വന്നിരുന്നു ലതികയ്ക്ക്. പിന്നീട് ഇന്ദിര ഗാന്ധിയോടുള്ള ആരാധന കൂടിയതോടെ ആ മുടി ലതിക വളര്‍ത്തിയതേയില്ല.
ഇന്ദിരയോടുള്ള ഇഷ്ടം കാരണം തന്റെ ഒരു മകള്‍ക്ക് പ്രിയദര്‍ശിനി എന്ന് പേരിട്ട ഒരച്ഛന്റെ മകളു കൂടിയാണ് അവര്‍. മാര്‍ച്ച് 14-ന് കെ.പി.സി.സി. ആസ്ഥാനത്ത് അരങ്ങേറിയത് കേരള രാഷ്ട്രീയത്തിന്റെ തന്നെ മറക്കപ്പെടാത്ത ഒരു ഏട് തന്നെയായിരുന്നു.
ഒരു പക്ഷേ ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രതിഷേധം നടന്നിട്ടുള്ളത്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതു മൂലം തലമുടി വടിച്ചുകളയുക. ലതികയുടെ പ്രതിഷേധം എന്തായാലും പാഴ്ശ്രമം ആയില്ല. കൂടുതല്‍ സ്ത്രീകള്‍ സമാന പ്രതിഷേധം തിരഞ്ഞെടുക്കുന്നതിന് മുമ്പേ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെയും ഉള്‍പ്പെടുത്തി.
https://www.facebook.com/Malayalivartha