ഇന്നത്തെ ഹൈക്കോടതി വിധി ചെന്നിത്തലയ്ക്ക് നിർണായകം... ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ വിധി രാവിലെ...

ഇരട്ടവോട്ട് ക്രമക്കേട് സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശേ് ചെന്നിത്തലയുടെ ഹർജിയെ തുടർന്ന് ഇരട്ട വോട്ട് തടയുന്നതുന്നതിനുള്ള നടപടികൾ സംബന്ധിച്ച സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ സമർപ്പിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറയുന്നത് ബുധനാഴ്ചയ്ക്ക് മാറ്റിയിരുന്നു.
ഇരട്ടവോട്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ട വോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഇരട്ടവോട്ട് കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് സംവിധാനം ഉണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും ഒഴിവാക്കാനും നിശ്ചിതരീതിയുണ്ടെന്നായിരുന്നു കമ്മിഷൻ അറിയിച്ചത്. വോട്ടർമാർ മരിച്ച കേസിലൊഴിച്ച് മറ്റു കേസുകളിൽ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനായി ഫോറം ഏഴ് നിർബന്ധമാക്കിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
കമ്മിഷൻ തയ്യാറാക്കുന്ന പ്രത്യേക ലിസ്റ്റിൽ ഉൾപ്പെട്ടവർ എത്തുമ്പോൾ വിശദമായി പരിശോധിച്ച ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇവരെ തിരിച്ചറിയുന്നിതിനുള്ള കമ്മിഷൻ അംഗീകരിച്ച മറ്റൊരു രേഖ കൂടി കാണിക്കണമെന്നും ആവശ്യപ്പെടും. വോട്ടർ രജിസ്റ്ററിൽ തള്ളവിരലടയാളവും എടുക്കും. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോയും എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നാല് നിർദേശങ്ങൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയും കോടതിയിൽ നൽകി.
എന്നാൽ, സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. ബിഎൽഒമാരുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങൾ ബിഎൽഒമാർ പ്രിസൈഡിങ് ഓഫീസര്‍മാർക്ക് കൈമാറും. തെരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാൻ കമ്മിഷന് ബാധ്യതയുണ്ടെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്നും കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, കള്ളവോട്ട് തടയാനുള്ള നാലിന നിർദ്ദേശങ്ങൾ രമേശ് ചെന്നിത്തല കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. 80 വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേമം, വാമനപുരം, വൈപ്പിൻ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് കോടതിയെ സമീപിച്ചത്. എൺപത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യത കൂടുതലാണെന്ന് ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്. വിവിപാറ്റ് മെഷീനുകൾക്കൊപ്പം പോസ്റ്റൽ ബാലറ്റുകൾ കൂടി സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ചെന്നിത്തലയുടെ നിർദേശങ്ങൾ ഇവയൊക്കെയാണ്
1. ഒന്നിലേറെ വോട്ടുള്ളവരെ തിരഞ്ഞെടുപ്പിന് മുൻപ് കണ്ട് എവിടെയാണ് വോട്ട് ചെയ്യുന്നതെന്ന് ബൂത്ത് ലെവൽ ഓഫീസർമാർ ഒപ്പിട്ട് വാങ്ങണം. അത് ഇരട്ടവോട്ട് രേഖപ്പെടുത്തിയിരിക്കുന്ന ബൂത്തിലെ പ്രിസൈഡിങ് ഓഫീസർമാർക്ക് കൈമാറണം.
2. ഇരട്ടവോട്ടുള്ളവരുടെ വിരലിൽ മഷി തേച്ചാലുടൻ ഫോട്ടോ എടുക്കുകയും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് എഴുതി വാങ്ങുകയും വേണം.
3. ഈ ഫോട്ടോയിൽ പ്രത്യേകം തിരിച്ചറിയിൽ നമ്പറും രേഖപ്പെടുത്തണം. ഇത് ഓൺലൈൻ വഴി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം.
4. ഈ ഫോട്ടോകൾ ലിസ്റ്റിലെ മറ്റ് വോട്ടർമാരുടെ ഫോട്ടോകളുമായി മുഖം തിരിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കണം.
https://www.facebook.com/Malayalivartha

























