തപാൽവോട്ടിനിടെ പെൻഷൻ വിതരണം നടത്തിയതായി ആരോപണം... വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി... സംഭവം കളക്ടർ അന്വേഷിക്കും...

കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നവര്‍ക്ക് ഒപ്പമെത്തി ക്ഷേമ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി ലഭിച്ചു. തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകുകയാണ് ചെയ്തത്. പിണറായി സർക്കാരിന് തുടർ ഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നു.
ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി സമർപ്പിച്ചിട്ടുണ്ട്. കായംകുളം നഗരസഭയിലെ 77 ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയർന്നത്. കായംകുളം മണ്ഡലത്തില്‍ ചേരാവള്ളി തോപ്പില്‍ വീട്ടിലാണ് സംഭവം നടന്നത്. എൺപത് വയസ്സു പിന്നിട്ട സ്ത്രീക്ക് തപാൽ വോട്ട് രേഖപ്പെടുത്താൻ പൊലീസ് സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു.
ഇവർക്കൊപ്പം പെരിങ്ങാല സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമുണ്ടായിരുന്നു. ഒരു വശത്ത് വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ, മറുവശത്ത് ബാങ്ക് ജീവനക്കാരൻ പെൻഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നൽകി.
''രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ 2500 രൂപയാണ്'' എന്ന് പെന്‍ഷന്‍ കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന്‍ വയോധികയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ പെൻഷൻ തുക വർധിക്കുമെന്ന് ഇയാൾ പറയുന്നതും ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. പോസ്റ്റല്‍ വോട്ടിനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.
ബാങ്ക് ജീവനക്കാരനെ കൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെൻഷൻ നൽകാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ടെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ ആലപ്പുഴ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പെൻഷൻ വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരനെ തങ്ങൾക്ക് അറിയില്ലെന്നാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ വാദം. ബുധനാഴ്ച രാവിലെ കളക്ടറെ നേരില്‍കണ്ട് പരാതി നല്‍കുമെന്നും യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
https://www.facebook.com/Malayalivartha

























