ഇരു മുന്നണികളെയും മലർത്തിയടിച്ച് എൻ.ഡി.എ കൊടുങ്കാറ്റ് ആഞ്ഞടിക്കും; ഒരു സ്ത്രീ അവരുടെ വിഷമം പറഞ്ഞപ്പോൾ കുമ്മനം എന്റെ വളയും മറ്റൊരു പ്രവർത്തകന്റെ ചെയിനും ഊരി വാങ്ങി നൽകി- ശോഭാ സുരേന്ദ്രൻ

ബി.ജെ.പി വോട്ട് മറിക്കുമെന്നത് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്വപ്നം മാത്രമാണെന്ന് കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇരു മുന്നണികളെയും മലർത്തിയടിച്ച് എൻ.ഡി.എ കൊടുങ്കാറ്റ് ആഞ്ഞടിക്കും.
ഇത്തവണ കേരള നിയമസഭയിൽ അദ്ഭുതങ്ങൾ നടക്കും. കഴക്കൂട്ടത്തുനിന്ന് ഒരു സ്ത്രീ നിയമസഭയിൽ പോകണമെന്ന് ഇവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു.
മോദിക്കൊപ്പം ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവിൽ പങ്കെടുക്കുന്നയാളാണ് ഞാൻ. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇതുവഴി കഴിയും.
ഒരു കേന്ദ്രമന്ത്രിയും ഒരു എം.എൽ.എയും കഴക്കൂട്ടത്തെ പ്രതിനിധീകരിക്കുമെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞിരിക്കുന്നത്. കഴക്കൂട്ടത്ത് നൂറ് ശതമാനം വിജയം ഉറപ്പെന്ന് ശോഭാ സുരേന്ദ്രൻ അവർത്തിച്ചു പറഞ്ഞു.
എ.കെ.ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പറഞ്ഞത് ഒ.രാജഗോപാൽ കേരളത്തിന്റെ അംബാസഡർ എന്നാണ്. ബി.ജെ.പി നേതാക്കൾ പതിറ്റാണ്ടായി നേടിയെടുത്ത മികവിൽ രാജഗോപാലിന് വോട്ട് ചെയ്യണമെന്ന് എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പ്രവർത്തകർക്ക് തോന്നി.
അത് വീണ്ടും ആവർത്തിക്കാൻ പോകുന്നു. ഭരണഘടനയുടെ ഉന്നത തലവനാകാൻ അവസരം കിട്ടിയിട്ടും ജനങ്ങൾക്കൊപ്പം നിൽക്കാൻ അത് ഉപേക്ഷിച്ചയാളാണ് കുമ്മനം രാജശേഖരൻ. ആ മനസുണ്ടല്ലോ അത് എന്നും ജനങ്ങൾക്കൊപ്പമാണ്.
അദ്ദേഹം നേരത്തെ മത്സരിച്ചപ്പോൾ പ്രചാരണത്തിന് ഞാനും പോയിരുന്നു. നിരാലംബയായ ഒരു സ്ത്രീ അവരുടെ വിഷമം പറഞ്ഞപ്പോൾ കുമ്മനം എന്റെ ഒരു വളയും മറ്റൊരു പ്രവർത്തകന്റെ ചെയിനും ഊരി ആ സ്ത്രീക്ക് നൽകി. അതാണ് ആ മനസ് എന്നും ശോഭാ സുരേന്ദ്രൻ പറയുകയുണ്ടായി.
ഇരുമുന്നണികളും ബി.ജെ.പിയുടെ വളർച്ചയെ ഭയപ്പെടുന്നു. പാലക്കാട്ട് ഞാൻ മത്സരിച്ചപ്പോൾ തോൽപ്പിച്ചത് സി.പി.എമ്മാണ്.
അവരുടെ കോട്ടയായ രണ്ട് പഞ്ചായത്തുകളിലെ വോട്ട് ഷാഫി പറമ്പലിന് മറിച്ചുകൊടുത്ത് വിജയിപ്പിച്ചു. ഞങ്ങൾ വിജയിക്കാതിരിക്കാൻ ശ്രമിച്ചവരാണ് ഇരു മുന്നണികളും. ഇത് ജനത്തിന് മനസിലായി.
കേരള നിയമസഭയിൽ ഇനി ആര് ഇരിക്കണമെന്ന ബോധം ജനത്തിനുണ്ട്. കോൺഗ്രസ് തകർന്ന് തരിപ്പണമായി.
ലീഗാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. പല കോൺഗ്രസുകാരും എൻ.ഡി.എയിലേക്ക് വരുന്നുണ്ട് എന്നും ശോഭ പറയുകയുണ്ടായി.
ജനങ്ങൾ തരുന്ന വാത്സല്യം. അത് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും കിട്ടുന്നു. അതിന്റെ കെമിസ്ട്രി എനിക്ക് തന്നെ മനസിലാക്കാനായിട്ടില്ല ഇതുവരെ. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വിജയത്തിന്റെ അടുത്ത് എത്തുന്നുണ്ട്. കഴക്കൂട്ടത്ത് വിജയം ഉറപ്പാണ്. അത് നിർണായക ശക്തിയാകും.
ഞങ്ങളില്ലാതെ സർക്കാരുണ്ടാക്കാനാവാത്ത അവസ്ഥവരും എന്ന് അവർ വളരെ വ്യക്തമായി പറഞ്ഞു. നമ്മുടെ ഭാഗത്താണ് ധർമ്മം. അങ്ങനെയുള്ള ഞാനെന്തിനാണ് അവരെയൊക്കെ ഭയപ്പെടുന്നത്.
വിശ്വാസികൾക്കുവേണ്ടി വിശ്വാസിയായ സ്ത്രീ നടത്തുന്ന പോരാട്ടമാണിത്. അത് അമ്പായി കടകംപള്ളിയുടെ നെഞ്ചിൽ തറയ്ക്കും. കരുത്തന്മാരുമായി ഏറ്റുമുട്ടാനാണ് എനിക്കിഷ്ടം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി കരുത്തനല്ല എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























