പാലക്കാട്ടെ ഈ വിദ്യാര്‍ഥി ചില്ലറക്കാരനല്ല; പാഴ് കുപ്പികൾ സംഗീതോപകരണങ്ങളാക്കും, വൈറലായി വീഡിയോ
വെറുതെ വലിച്ചെറിയുന്ന ചില്ല് കുപ്പികളെ സംഗീതോപകരണങ്ങളാക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ കയറിപ്പറ്റിയിരിക്കയാണ് ഒരു നിയമ വിദ്യാർഥി. മുണ്ടൂർ കൂട്ടുപാത ഗാന്ധി നഗറിൽ
മാരാത്ത് വീട്ടിൽ എസ് പ്രണവ് ആണ് തൻ്റെ ക്രാഫ്റ്റ് മികവിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ബോട്ടിൽ ആർട്ടിൻ്റെ പുതിയൊരു സാധ്യതയാണ് പ്രണവ് തൻ്റെ പേരിൽ കുറിച്ചിട്ടത്.
കുപ്പികൾ കൊണ്ട് വയലിൻ, പിയാനോ, വീണ, ഗിത്താർ, ഹാർമോണിയം എന്നിവയാണ് പ്രണവ് നിർമിച്ചത്. ഏഴു ദിവസം കൊണ്ട് അഞ്ച് ഉപകരണം. ദിവസം ഒരെണ്ണം വീതമാണ് നിർമിച്ചതെന്നു പ്രണവ് പറയുന്നു. നിർമാണ ഘട്ടങ്ങളെല്ലാം വീഡിയോയും ഫോട്ടോയുമാക്കി.
ഇതെല്ലാം അയച്ചു നൽകിയാണ് റെക്കോർഡ് നേട്ടം ഈ മിടുക്കൻ സ്വന്തമാക്കിയത്. ഉപയോഗശൂന്യമായ ചില്ല് കുപ്പികൾക്ക് പുറമെ കാർബോർഡ്, ചാർട്ട് പേപ്പർ, തെർമോകോൾ, നൂൽ, സ്പ്രേ പെയ്ൻറ്, അക്രിലിക് കളർ എന്നിവയും നിർമാണത്തിന് ഉപയോഗിച്ചതായും പ്രണവ് പറയുന്നു.
ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ പ്രണവ് കോഴിക്കോട് ഗവ. ലോ കോളേജിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയാണ്.
ചെറുപ്പം മുതൽ ചിത്ര രചനയിൽ താൽപ്പര്യമുണ്ടായിരുന്ന പ്രണവ് കുപ്പികളിൽ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. എല്ലാവരും ചെയ്യുന്നതുപോലെ കുപ്പികൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകിയായിരുന്നു തുടക്കം.
പിന്നീട് ആളുകളുടെ ചിത്രം, പ്രകൃതിദൃശ്യങ്ങൾ എന്നിവയും വരച്ചു. തുടർന്നാണ് അധികമാരും ശ്രമിക്കാത്ത സംഗീതോപകരണ നിർമാണത്തിലേക്കു കടന്നത്.
മുണ്ടൂർ മാരാത്ത് വീട്ടിൽ എം സുരേഷ് കുമാറിൻ്റെയും പി കെ ശ്രീജയുടെയും ഏകമകനാണ് പ്രണവ്. സുരേഷ് മലമ്പുഴ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡാണ്. മകൻ്റെ ശ്രമത്തിന് രക്ഷിതാക്കളുടെ പൂർണ പിന്തുണയുണ്ട്.
https://www.facebook.com/Malayalivartha