ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാത്തതാണ് മന്ത്രി കെറ്റി ജലീലിന്റെ രാജിക്ക് കാരണമെന്ന് വരുത്താന്‍ ഇടതുമുന്നണിയില്‍ തീരുമാനം
ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാത്തതാണ് മന്ത്രി കെറ്റി ജലീലിന്റെ രാജിക്ക് കാരണമെന്ന് വരുത്താന്‍ ഇടതുമുന്നണിയില്‍ തീരുമാനം.
ഇത്തരമൊരു ആരോപണം പരസ്യമായി ഉന്നയിക്കാന്‍ ഇടതുമുന്നണി, ഘടകകക്ഷിയായ ഐ എന്‍ എല്ലിനെയാണ് ചുമതലപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ഇതിന്റെ ആദ്യ വെടി അവര്‍ പൊട്ടിച്ചത്.
ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയനായ കെടി ജലീലിന്റെ രാജിയിലേക്ക് എത്തിച്ച ലോകായുക്ത വിധിയെ തള്ളുകയാണ് ഐഎന്‍എല്‍ ചെയ്തത്. ലോകായുക്ത ജലീലിന്റെ കേസില്‍ ഗൂഢാലോചന നടത്തിയെന്നും ജസ്റ്റിസ് സിറിയക് ജോസഫ് നീതി നടപ്പിലാക്കുന്ന ആളല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെ ഐഎന്‍എല്‍ നേതാവ് എന്‍കെ അബ്ദുള്‍ അസീസ് ആരോപിച്ചു.
ഒരു ചെറുവിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാടുണ്ടായെന്നും അഭയകേസിലെ സിറിയക് ജോസഫിന്റെ ഇടപെടല്‍ ഇതിന് തെളിവാണെന്നും പറഞ്ഞ അബ്ദുള്‍ അസീസ് സ്വന്തം മതത്തിലെ ചിലരുടെ താല്‍പ്പര്യത്തിനായി സിറിയക് ജോസഫ് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ആരോപിച്ചു. സ്വന്തം മതം എന്നു ദ്ദേശിച്ചത് ക്രൈസ്തവ സഭകളെ തന്നെയാണ്. ക്രൈസ്തവ സഭകള്‍ക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്.സകൂളുകളും കോളേജുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും നിരവധിയുണ്ട്. വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സഭകളുടെ താത്പര്യം പൂര്‍ണമായി സംരക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ രവീന്ദ്ര നാഥിന് അത്തരമൊരു ആരോപണം കേള്‍ക്കേണ്ടി വന്നില്ല. അത്രയും നയപരമായാണ് അദ്ദേഹം കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.
മുമ്പ് ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോഴും ഇത്തരത്തില്‍ ആരേപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് എന്‍ എസ് എസും ലീഗിനെതിരെ തിരിഞ്ഞു. ജലീല്‍ സി പി. എം. അംഗമല്ല. അതു കൊണ്ടു തന്നെ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. ഇടതുമുന്നണിയുടെ നയം അദ്ദേഹം നടപ്പിലാക്കിയാല്‍ മതിയാകും.
ജസ്റ്റിസ് സിറിയക് ജോസഫിനെ സഭയുടെ പ്രതിനിധിയായിട്ടാണ് ഇടതുമുന്നണി എക്കാലവും കണ്ടിട്ടുള്ളത്. അഭയകേസ് പരാമര്‍ശം അദ്ദേഹത്തിനെതിരെ ബോധ പൂര്‍വം കൊണ്ടു വന്നതാണ്. അഭയ കേസിന്റെ അന്വേഷണ വേളയില്‍ ബാംഗ്ലൂരില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന സിറിയക് ജോസഫ് ബംഗളൂരുവിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചിരുന്നു. അഭയകേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലമാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹം പരിശോധിച്ചത്.
ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സിറിയക് ജോസഫ് അഭയ കേസ് അടിമറിച്ചതായും അക്കാലത്ത് ആക്ഷേപം ഉയര്‍ന്നിരുന്നു. അങ്ങനെയാണ് ജസ്റ്റിസ് സിറിയക് ജോസഫ് തെറ്റിദ്ധരിക്കപ്പെട്ടത്.
അതേസമയം ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ താത്കാലിക അധ്യക്ഷ പദവി നല്‍കിയത് ബിജെ പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് ജസ്റ്റിസ് സിറിയക് ജോസഫ്. സി പി എം നേതാക്കളുമായും അദ്ദേഹത്തിനു നല്ല ബന്ധമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ലോകായുക്തയായി നല്‍കിയത്.
ജസ്റ്റിസ് ജെ. ബി. കോശിയെ ലോകായുക്തയാവാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അത് ലഭിച്ചില്ല. സഭാ നേതൃത്വത്തിന്റെ ഇടപെടലാണ് തുണയായത്. പിന്നീട് ക്രൈസ്തവരുടെ ദുരവസ്ഥ പഠിക്കാനുള്ള കമ്മീഷന്റെ ചെയര്‍മാനായി അദ്ദേഹത്തെ ഇടത് സര്‍ക്കാര്‍ നിയമിച്ചു.
ജസ്റ്റിസ് സിറിയക് ജോസഫ് ഒരിക്കലും ഐ. എന്‍. എല്‍ നേതാക്കള്‍ക്ക് മറുപടി നല്‍കില്ല. ന്യായാധിപനായ അദ്ദേഹം അതിന് മുതിരില്ല. എന്നാല്‍ എതിരെ വിധി പറഞ്ഞ ആളിന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നത് എന്തിനാണെന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha