ദൈവത്തിന്റെ മാലാഖമാരുടെ മരണം തുടർ കഥയാവുമ്പോൾ.... കൊല്ലത്ത് കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ... സഹിക്കവയ്യാതെയെന്ന് ആത്മഹത്യാ കുറിപ്പ്...
കൊല്ലം കുരീപ്പുഴയിലെ പയസ് വർക്കേഴ്സ് ഓഫ് സെൻ്റ് ജോസഫ് കോൺവെന്റിലെ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കിണറ്റിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫാണ് മരണപ്പെട്ട കന്യാസ്ത്രീ. 42 വയസ്സായിരുന്നു ഇവർക്ക്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. ആത്മഹത്യാ കുറിപ്പിൽ ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഒരാഴ്ച മുൻപാണ് മേബിൾ ജോസഫ് കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെത്തിയത്. രാവിലെ പ്രാർഥനയ്ക്ക് എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കന്യാസ്ത്രീ മുറിയിൽ ഇല്ലെന്ന് മറ്റുള്ളവർ മനസ്സിലാക്കിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കോൺവെന്റ് വളപ്പിലെ കിണറിനുള്ളിലാണ് നിന്ന് കണ്ടെത്തിയത്.
അതോടൊപ്പം സിസ്റ്ററിന്റെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ ശാരീരിക ബുദ്ധിമുട്ടുകളും അലർജി സംബന്ധമായ പ്രശ്‌നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നും കിണറ്റിൽ ഉണ്ടാകുമെന്നും കുറിപ്പിലുണ്ടായിരുന്നു.
തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല തനിക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പാണ് സിസ്റ്റർ മേബിൾ ഈ കോൺവന്റിലേക്ക് എത്തിയതെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകൾ പൊലീസിനെ അറിയിച്ചു. ഗർഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റു മോർട്ടത്തിനായി മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കത്തിലെ കൈയക്ഷരവും മേബിളിന്റെ കൈയക്ഷരവും ഒത്തുനോക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വിദഗ്ധരെത്തി കിണറ്റിലെ വെള്ളവും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിൾ ജോസഫിന്റെ കൈയക്ഷരവുമായി ചേർച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കൊച്ചിയിൽ കഴിഞ്ഞ മാസം കന്യാസ്ത്രീയെ മഠത്തിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാക്കനാട് സെൻറ് തോമസ് കോൺവന്റിലെ കന്യാസ്ത്രീ ഇടുക്കി കോരുത്തോട് കുരിശുംമൂട്ടിൽ വീട്ടിൽ ജെസീനയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരെ ഞായറാഴ്ച രാവിലെ 11 മുതൽ കാണാതായിരുന്നുവെന്ന് കോൺവെന്‍റ് അധികൃതർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതോടെ കോൺവൻറ് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോൺവൻറ് അധികൃതർ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് മഠത്തിന് പിന്നിലുള്ള പാറമടയിൽ മൃതദേഹം കണ്ടെത്തിയത്. പായൽ നിറഞ്ഞ പാറമടക്കുളത്തിൽ പൂർണമായി മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം കിടന്നത്. മൃതദേഹം പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഷൂട്ടിങ് ലൊക്കേഷനായി ഉപയോഗിക്കുന്നതാണ് ഈ പാറമടക്കുളം. മഠത്തിൻറ വളപ്പിൽ നിന്ന് പാറമടയിലേക്കിറങ്ങാൻ പടികൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പന്ത്രണ്ടോളം കന്യാസ്ത്രീകളാണ് ഇവിടത്തെ താമസക്കാർ.
2018ലാണ് ഇവർ സെൻറ് തോമസ് കോൺവന്റിലെത്തിയത്. ജെസീന മാനസിക വിഭ്രാന്തിയെ തുടർന്ന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2011 മുതൽ ഇവർക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും പറയുന്നു.
എന്നാൽ സംഭവത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിച്ച് രംഗത്തെത്തിയിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ളതായി തങ്ങൾക്ക് അറിയില്ലെന്നും ശനിയാഴ്ച രാത്രി അമ്മയെ വിളിച്ചപ്പോൾ പോലും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജെസീനയെ കാണാതായ വിവരം അധികൃതർ തങ്ങളെ അറിയിച്ചത് വൈകീട്ട് അഞ്ച് മണിയോടെയാണെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha