ഷാജിയെ വെറുതേ വിടാൻ ഉദ്ദേശമില്ല... പൂട്ടാനായി പൂഴിക്കടകൻ... വിജിലന്‍സിൽ കൂടുതൽ മിനുക്കു പണി....
പിണറായി സർക്കാർ ഇപ്പോൾ തികഞ്ഞ പ്രതിരോധത്തിലാണ്. ഒന്നിനു പിറകേ മറ്റൊന്നായി 1, 2, 3 എന്ന കണക്കിൽ ഒരോ പണികൾ കിട്ടിക്കോണ്ടിരിക്കുകയാണ്. ആദ്യം കെ.റ്റി ജലീലിനന്റെ രാജി പിന്നീട് കൊവിഡ് പ്രോട്ടോകോളിന്റെ ലംഘനം ഇന്നലെ അവസാനമായി വന്നു നിൽക്കുന്നത് ഇഡിക്കെതിരായ അന്വേഷണത്തിലെ ഹൈകോടതി തിരിച്ചടിയും.
ഇങ്ങനെ ആകെ വാലിന് തീ പിടിച്ച് ഇരിക്കുന്ന അവസ്ഥയിലാണ് കെണിയിൽ അകപ്പെട്ട മാനിനെ പോലെ കെ. എം ഷാജി വന്നു കയറിയത്. ഇനിയിപ്പോ എന്തു തന്നെ ആയാലും വിടില്ലാ എന്ന മട്ടിലാണ് അന്വേഷണ സംഘമുള്ളത്.
അതിന്റെ കാരണം വേറൊന്നുമല്ല, ഇനി ഇതുപോലൊരു അവസരം ചിലപ്പോൾ കിട്ടിയെന്നു വരില്ല. അതുകൊണ്ട് കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത് എന്നാണ് വിശദീകരണം. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് വിജിലന്‍സ് അനുവദിച്ചിട്ടുള്ളത്.
2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ. എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയുടെ വിശദമായ കണക്കെടുപ്പാണ് നടത്തേണ്ടത്. വീട് ഉള്‍പ്പെടെയുളള വസ്തുവകകളുടെ മൂല്യ നിര്‍ണ്ണയവും നടത്തണം.
ഇത് പരിഗണിച്ചാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. നിലവില് ഡിവൈഎസ്പി ജോണ്‍സണാണ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 77രേഖകളും മാത്രമാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുളളത്.
ആഭരണങ്ങള്‍, വിദേശ കറന്‍സി എന്നിവയെല്ലാം മഹസറില്‍ രേഖപ്പെടുത്തി തിരികെ നല്‍കുകയായിരുന്നു. ഇന്നലെ വിജിലന്‍സ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്‍റെ ഒറിജിനല്‍ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്‍റെ മിനിട്ട്സ് ബുക്കിന്‍റെ പകര്‍പ്പായിരുന്നു ഹാജരാക്കിയത്.
പണം പിരിക്കാനായി ഇറക്കിയ റസീപ്റ്റിന്‍റെ കൗണ്ടര്‍ ഫോയില്‍ യൂണിറ്റ് കമ്മിറ്റികളില്‍ നിന്ന് ശേഖരിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും ഷാജി ആവശ്യപ്പെട്ടു. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച ഒറിജിനല്‍ രേഖകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുളളത്. അതേസമയം, ഇതിനോടകം ഹാജരാക്കിയ തെളിവുകള്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്. ഇത് കിട്ടിയ ശേഷമാകും വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്.
എന്നാൽ , തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് നിയമപരമായ പണമാണെന്ന് കെ.എം. ഷാജി എംഎല്‍എ. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിജിലന്‍സിന്റെ ചോദ്യം ചെയ്യലിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. രേഖകള്‍ വരും ദിവസങ്ങളില്‍ ഹാജരാക്കും. കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണം എന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
എംഎല്‍എ ആയതിനു ശേഷം രണ്ടു സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരില്‍ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കര്‍ വയലും മാത്രമാണ് എംഎല്‍എ ആയതിനു ശേഷം വാങ്ങിയിട്ടുള്ളത്, എന്നും അദ്ദേഹം പറഞ്ഞു.
ഈ രീതിയില്‍ തന്നെ പൂട്ടാന്‍ കഴിയില്ല. അക്കാര്യത്തില്‍ നല്ല ആത്മവിശ്വാസം ഉണ്ട്. വീട്ടില്‍ കട്ടിലിന്റെ അടിയില്‍ നിന്നാണ് പണം എടുത്തത്. നിയമപരമായ പണമാണിത്. അതുകൊണ്ടു തന്നെ പണം ഒളിപ്പിച്ചു വെക്കേണ്ട കാര്യമില്ല. വഴിവിട്ട് ഉണ്ടാക്കിയ പണം അല്ലാത്തതു കൊണ്ട് രഹസ്യമാക്കി വെച്ചില്ല. ക്ലോസറ്റിനടിയില്‍ പണം ഒളിപ്പിച്ചു എന്നൊക്കെ ആരോപിക്കുന്നത് അവരുടെ ശീലം കൊണ്ടാണെന്നും ഷാജി പറഞ്ഞു.
രാഷ്ട്രീയമായ നീക്കമാണ് തനിക്കെതിരെ നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കണമായിരുന്നു. പണം നേരത്തെ തന്നെ ബാങ്കില്‍ കൊണ്ടു പോയി ഇടണമായിരുന്നു.
ഒരു എംഎല്‍എയുടെ വീട്ടില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വന്ന് റെയ്ഡ് നടത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. രാഷ്ട്രീയമായ നീക്കമാണ്. കുറച്ചുകൂടി കരുതല്‍ എടുക്കാമായിരുന്നു എന്നൊരു തോന്നല്‍ ഇപ്പോഴുണ്ട്, എന്നും കെ.എം. ഷാജി പറഞ്ഞു.
https://www.facebook.com/Malayalivartha