ഇതാണ് പാലക്കാട്ടെ എം.എല്‍.എ ഓഫീസ്'; ഷാഫി പറമ്പിലിന്‍റെ ഓഫിസ് ചിത്രം പങ്കുവെച്ച് സംവിധായകന്‍ ജോഫിന്‍ ചാക്കോ, മെട്രോമാന്റെ തോല്‍വി ആഘോഷമാക്കി സോഷ്യല്‍ മീഡിയ

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആഘോഷമാക്കിയത് സോഷ്യൽമീഡിയ ആയിരുന്നു. ഇതിൽ പ്രധാന വിഷയം ബിജെപിയാണ്. ബിജെപി സ്ഥാനാർത്ഥികളെയെല്ലാം കണക്കിന് പരിഹസിക്കുന്നുണ്ട്. ഇപ്പോഴിതാ പാലക്കാട് ബിജെപി സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ ശ്രീധരന്‍റെ എംഎല്‍എ ഓഫീസിന് പൂട്ടിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്‍റെ എം.എല്‍.എ ഓഫീസിന്റെ ചിത്രം പങ്കുവെച്ച് സംവിധായകന്‍ ജോഫിന്‍ ചാക്കോ.
'പാലക്കാട് എം.എല്‍.എ ഓഫീസ്' എന്ന തലക്കെട്ടോടെയാണ് ജോഫിന്‍, ഷാഫി പറമ്ബിലിന്‍റെ ഓഫീസ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റാണ് ജോഫിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ഇ. ശ്രീധരന്‍ പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്ന കാര്യം പറഞ്ഞത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതായിരുന്നു.
'പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്നാണ്' ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്. ശ്രീധരന്‍റെ പ്രസ്താവന വന്നതിന് പിന്നാലെ വലിയ ട്രോളുകളാണ് പ്രചാരണ സമയത്തും അതിന് ശേഷം വോട്ടെണ്ണല്‍ ദിവസവും സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത്.
3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. മൂന്നാം തവണയാണ് ഷാഫി വിജയിക്കുന്നത്.
പാലക്കാട് മണ്ഡലത്തില്‍ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നായിരുന്നു മെട്രോമാന്‍ ശ്രീധരന്‍ പറഞ്ഞിരുന്നത്. ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു പാലക്കാട്. ബി.ജെ.പി ടിക്കറ്റിൽ മെട്രോമാൻ ഇ. ശ്രീധരൻ കളത്തിലിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ശ്രീധരനേക്കാള്‍ 3863 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചിരുന്നത്.
ആകെ 180 ബുത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ബി.ജെ.പി കനത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ഒമ്പത് മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട് മണ്ഡലം. തുടക്കം മുതൽ തന്നെ മണ്ഡലത്തിലേത് ത്രികോണ മത്സരമാക്കാന്‍ ബി.ജെ.പി പതിനെട്ടടവും പയറ്റിയതുമായിരുന്നു.
കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ല്‍ ആദ്യ മത്സരത്തില്‍ സി.ഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോല്‍പ്പിച്ചത്.
2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച എന്‍.എന്‍. കൃഷ്ണദാസിനെ സി.പി.എം രംഗത്തിറക്കിയെങ്കിലും ദയനീയമാംവിധം അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























