മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

രണ്ട് ദിവസമായി ഇറാൻ ശാന്തമാണ്. അമേരിക്ക ആക്രമണം നിർത്തിവച്ചു. എന്നാൽ കാസ്പിയൻ കടലിൽ ഇറാൻ കപ്പലിനു നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ മറുപടിയില്ലാതെ പോകാനാവില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. യുക്രെയ്നിന്റെ നടപടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയെ കുറ്റപ്പെടുത്തിയ ഇറാൻ വിദേശകാര്യമന്ത്രി, തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ യുഎസ്–ഇറാൻ സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുകയാണെന്ന ആശങ്ക ഉയർന്നു. അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണ ടാങ്കർ തകർന്നു. ഇറാൻ നിശ്ചയിച്ചുനൽകിയ പാത വിട്ടു സഞ്ചരിച്ച കപ്പലാണു തകർന്നതെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചെങ്കടലിൽ 2 സൗദി എണ്ണ ടാങ്കറുകൾക്കെതിരെ നേരെ വീണ്ടും ഹൂതി വിമതരെന്നു കരുതുന്നവരുടെ ആക്രമണമുണ്ടായി.
അതേസമയം, യുഎസ് വെടിനിർത്തൽ തുടരുന്നിടത്തോളം തങ്ങളും സമാധാനം പാലിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. 13 ദിവസം നീണ്ട വ്യോമാക്രമണം നിർത്തിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നയതന്ത്രശ്രമങ്ങൾക്കായാണ് വെടിനിർത്തലെന്നാണു യുഎസ് നിലപാട്. എന്നാൽ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, യുഎസ് നിലപാടിൽ ശുഭാപ്തിവിശ്വാസമില്ലെന്ന് ഇറാൻ അറിയിച്ചു. യുഎസിന്റെ മിസൈൽ ശേഖരം അതിവേഗം കുറഞ്ഞുവരികയാണെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പാണ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നിലെന്നും സൂചനയുണ്ട്.
യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംജി എജിഎൻ റാഗ്നർ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി നടക്കുകയാണെന്നും യുക്രെയ്ൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. അടിയന്തര കോൺസുലർ സഹായം ആവശ്യമുള്ളവർക്കായി +380 93 355 9958 എന്ന എമർജൻസി ഫോൺ നമ്പറും, cons.kyiv@mea.gov.in, cons1.kyiv@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളും എംബസി പങ്കുവച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ റഷ്യ-യുക്രെ്ൻ യുദ്ധം ആരംഭിച്ചതുമുതൽ ഒഡേസ തുറമുഖത്തിനു നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ പതിവാണ്. ദിവസങ്ങൾക്കു മുൻപ്, ജൂലൈ 19 നും ഒഡേസ തുറമുഖത്ത് കപ്പലിനു നേരെ നടന്ന സമാനമായ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എംവി ഗോൾഡൻ ലിയോ എന്ന കപ്പലിലെ ജീവനക്കാരായ അഞ്ച് ഇന്ത്യക്കാരാണ് അന്ന് ആക്രമണത്തിൽപ്പെട്ടത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതും അങ്ങേയറ്റം അപലപനീയമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംഘർഷ ബാധിത മേഖലകളിൽ, ജോലി സ്വീകരിക്കുന്നതിനു മുൻപ് സുരക്ഷാ സാഹചര്യം കർശനമായി വിലയിരുത്തണമെന്ന് കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. വാണിജ്യ കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർധിച്ചുവരികയാണെന്നും, 2026 ഏപ്രിൽ മുതൽ ഉണ്ടായ ഇത്തരം സംഭവങ്ങളിൽ അഞ്ച് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർ തങ്ങളുടെ യാത്രാവിവരങ്ങൾ കുടുംബാംഗങ്ങളെ കൃത്യമായി അറിയിക്കണമെന്നും നിരന്തരം ബന്ധം പുലർത്തണമെന്നും നിർദേശമുണ്ട്.
ഇറാനെതിരായ യുഎസ് ആക്രമണങ്ങളിൽ അയവ് വന്നതിന് പിന്നാലെ പ്രത്യാക്രമണങ്ങൾ നിർത്തിവച്ചതായി ഇറാൻ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് രാത്രികളായി യുഎസ് അവരുടെ ആക്രമണങ്ങൾ നിർത്തിവച്ചു. അതുകൊണ്ട് തന്നെ ഞങ്ങളും പ്രതികാര നടപടികൾ നിർത്തിവയ്ക്കുകയാണെന്ന് എന്ന് ഇറാൻ സൈനിക വക്താവ് അമീർ അക്രാമിനിയ പറഞ്ഞു. ഞങ്ങളുടെ തന്ത്രം അടിസ്ഥാനപരമായി പ്രത്യാക്രമണം മാത്രമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെ രണ്ടാഴ്ച തുടർച്ചയായി നടത്തിവന്ന വ്യോമാക്രമണങ്ങൾക്ക് യുഎസും താൽക്കാലിക വിരാമമിട്ടിരുന്നു. ഇറാനെതിരെ പുതിയ സൈനിക നടപടികൾ വെള്ളിയാഴ്ച വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ 13 ദിവസമായി ഇറാനു നേരെ പ്രതിദിന ആക്രമണങ്ങൾക്ക് ട്രംപ് അനുമതി നൽകിയിരുന്നു. എന്നാൽ, വെള്ളിയാഴ്ചത്തെ ആക്രമണ പദ്ധതിയോട് അദ്ദേഹം വിമുഖത കാണിക്കുകയായിരുന്നു. ആക്രമണം നിർത്തിവച്ചത് താൽക്കാലികമാണോ അതോ യുഎസ് നയത്തിൽ വന്ന വലിയൊരു മാറ്റത്തിന്റെ ഭാഗമാണോ എന്നത് വ്യക്തമല്ല.
ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കാനുള്ള നീക്കങ്ങളിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി പിന്മാറി. പശ്ചിമേഷ്യയിലെ യുഎസ് സേനയുടെ പക്കലുള്ള പ്രതിരോധ മിസൈലുകളുടെയും പേട്രിയറ്റ് മിസൈലുകളുടെയും ശേഖരം ഗണ്യമായി കുറയുന്നുവെന്ന പെന്റഗണിന്റെയും ഉന്നത സൈനിക ഉപദേശകരുടെയും മുന്നറിയിപ്പിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇറാനിലെ സൈനിക, ഊർജ, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണങ്ങൾ നടത്താൻ ട്രംപ് ആലോചിച്ചിരുന്നു. എന്നാൽ ഇത്തരമൊരു പോരാട്ടം മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ പ്രതിരോധമില്ലാത്ത അവസ്ഥയിലാക്കുമെന്നും ആഗോള സാമ്പത്തിക രംഗത്തെയും ഊർജ പ്രതിസന്ധിയെയും കൂടുതൽ സങ്കീർണമാക്കുമെന്നും സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അടച്ചിട്ട മുറിയിൽ നടന്ന ട്രംപിന്റെയും കാബിനറ്റ് അംഗങ്ങളുടെയും ഉന്നതതല യോഗത്തിലാണ് മിസൈൽ ക്ഷാമം സംബന്ധിച്ച ആശങ്കകൾ പെന്റഗൺ പങ്കുവച്ചത്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, ഇറാനെതിരെ വലിയൊരു സൈനിക നീക്കം നടത്താൻ യുഎസ് സേന സജ്ജമാണെങ്കിലും, സെൻട്രൽ കമാൻഡിന്റെ പക്കലുള്ള വ്യോമപ്രതിരോധ മിസൈൽ ശേഖരം പൂർണമായും തീർന്നുപോകാൻ ഇത് കാരണമാകുമെന്ന് യോഗത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ ബാലസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതിൽ ജോർദാനിലെ താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച ചേർന്ന യോഗത്തിന് തൊട്ടുമുൻപ് വരെ ഇറാനെതിരെ അതിശക്തമായ ആക്രമണത്തിന് ട്രംപ് ഒരുങ്ങിയിരുന്നു. ഇറാനിയൻ തീരദേശ റഡാർ സംവിധാനങ്ങൾ, ആന്റി-ഷിപ്പ് മിസൈൽ ലോഞ്ചറുകൾ, ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഉപയോഗിക്കുന്ന ചെറു ബോട്ടുകൾ എന്നിവ തകർക്കുകയായിരുന്നു ആക്രമണത്തിന്റെ ആദ്യ ഘട്ടം.
ഇതിനുപുറമെ, ഇറാന്റെ ഊർജ ഇൻഫ്രാസ്ട്രക്ചറുകൾ, ‘പിക്ക്ആക്സ് മൗണ്ടൻ’ എന്നറിയപ്പെടുന്ന അതീവ സുരക്ഷിതമായ ആണവ കേന്ദ്രം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ലൊക്കേഷനുകൾ എന്നിവ ആക്രമിക്കാനും പദ്ധതിയിട്ടിരുന്നു. തെക്കൻ തീരത്തേക്ക് സൈനിക സാമഗ്രികൾ എത്തിക്കാൻ ഇറാൻ ഉപയോഗിക്കുന്ന റെയിൽവേ പാലങ്ങൾ യുഎസ് സേന ഇതിനകം തന്നെ തകർത്തിട്ടുണ്ട്.
ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവെ തങ്ങൾ ‘ലോക്ക്ഡ് ആൻഡ് ലോഡഡ്’ ആണെന്നും വലിയൊരു ആക്രമണത്തിന് തൊട്ടരികിലാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൈനിക വിദഗ്ധരുടെ ഉപദേശത്തെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം പദ്ധതികൾ താൽക്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു.
തുടർച്ചയായ 13 രാത്രികളിൽ ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാനും മേഖലയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടു. എന്നാൽ വെള്ളിയാഴ്ച രാത്രി യുഎസ് ഭാഗത്തുനിന്ന് ആക്രമണങ്ങളൊന്നും ഉണ്ടായില്ല. രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് മേഖലയിൽ യുദ്ധത്തിന്റെ തീവ്രത കുറയുന്നത്. എങ്കിലും, യെമനിൽ സൗദി പിന്തുണയുള്ള സേനയും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. അഞ്ച് മാസത്തോളമായി തുടരുന്ന ഈ സംഘർഷം അവസാനിപ്പിക്കാനും, രാജ്യാന്തര കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കാനും ട്രംപ് ഭരണകൂടം വഴിതേടുകയാണ്. ഇന്ധനവില വീണ്ടും ഉയർന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നീക്കം നടത്തുന്നത് അവരെ ചർച്ചകൾക്ക് പ്രേരിപ്പിക്കില്ലെന്നും, മറിച്ച് ഇറാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെ ഒന്നിച്ചുനിർത്താൻ മാത്രമേ സഹായിക്കൂ എന്നും ചില മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. ബാഹ്യമായ ഭീഷണി ഉയരുമ്പോൾ ഇറാനിലെ ജനങ്ങൾ ഭരണകൂടത്തിന് പിന്നിൽ അണിനിരക്കാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
ട്രംപിന്റെ മുതിർന്ന ഉപദേശകനും മരുമകനുമായ ജാറെഡ് കുഷ്‌നർ ഉൾപ്പെടെയുള്ളവർ സൈനിക നടപടിക്ക് പകരം സാമ്പത്തിക ഉപരോധവും ചർച്ചകളും തുടരണമെന്ന നിലപാടുകാരാണ്. ഇറാന്റെ എണ്ണ വരുമാനം കുറയ്ക്കുന്നതിനായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധം കർശനമാക്കിയിട്ടുണ്ട്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കിയതനുസരിച്ച്, ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചൈന ഏകദേശം 40 ശതമാനത്തോളം കുറച്ചിട്ടുണ്ട്. ഇത് ഇറാന്റെ എണ്ണ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇറാനിയൻ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധമുള്ള ഒൻപത് കമ്പനികൾക്കും നാല് വ്യക്തികൾക്കും നേരെ യുഎസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.
വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് അറിയിച്ചത്, ട്രംപ് എപ്പോഴും നയതന്ത്ര പരിഹാരങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നാണ്. എന്നാൽ ഹോർമുസ് കടലിടുക്കിലോ സഖ്യകക്ഷികൾക്ക് നേരെയോ ഇറാൻ ഭീകരപ്രവർത്തനങ്ങൾ തുടർന്നാൽ എല്ലാ സൈനിക വഴികളും യുഎസിന് മുന്നിൽ തുറന്നുതന്നെ കിടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സേന ആക്രമണം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും യുദ്ധഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇറാൻ തിരിച്ചടി ശക്തമാക്കുകയോ, ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തുകയോ ചെയ്താൽ ട്രംപ് തന്റെ തീരുമാനം പുനഃപരിശോധിച്ചേക്കും. എങ്കിലും, നിലവിലെ സാഹചര്യത്തിൽ സ്വന്തം പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷയും ആഗോള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്ത് കരുതലോടെ മുന്നോട്ട് പോകാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്.
"https://www.facebook.com/Malayalivartha



























