വേദനയോടെ മകളുടെ കടുംകൈ.... ഏത് മുന്നണി ജയിച്ചാലും വിജയിപ്പിച്ചയാളായി ആദ്യമെത്തുന്ന വെള്ളാപ്പള്ളി ഇത്തവണയും പതിവ് തെറ്റിച്ചില്ല; എല്‍ഡിഎഫ് ജയം അടിസ്ഥാന വര്‍ഗ വോട്ട് കൊണ്ടെന്ന് വെള്ളാപ്പള്ളി; ഒപ്പം സുകുമാരന്‍ നായര്‍ക്കിട്ട് വലിയ പാരയും വച്ചു; ഫലമോ മകള്‍ വേദനയോടെ സിന്‍ഡിക്കേറ്റ് സ്ഥാനം വലിച്ചെറിഞ്ഞു
ആര് ജയിച്ചാലും എപ്പോഴും ജയിപ്പിച്ചയാള്‍ കേരളത്തില്‍ ഒരാളേയുള്ളൂ. അതാണ് സാക്ഷാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍. എല്‍ഡിഎഫ് ജയം തങ്ങളുടെ വോട്ട് കൊണ്ടാണെന്നാണ് വെള്ളാപ്പള്ളി പറയാതെ പറയുന്നത്. ഇനിയിപ്പോള്‍ യുഡിഎഫ് ജയിച്ചിരുന്നാലും വെള്ളാപ്പള്ളി നടേശന്‍ പറയുക ഇതുതന്നെയായിരിക്കും.
മതശക്തികളും സവര്‍ണ ശക്തികളും പിണറായി സര്‍ക്കാരിന്റെ നെഞ്ചില്‍ ആഞ്ഞുകുത്തിയപ്പോള്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം നേടാനായത് അടിസ്ഥാന വര്‍ഗത്തിന്റെ വോട്ടു കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.
എല്ലാ ആനുകൂല്യങ്ങളും അടുത്തുനിന്നു വാങ്ങിയവരാണ് കുത്തിയത്. അപ്പോഴും ആളുടെ പേരു നോക്കാതെ കൊടി നോക്കി വോട്ട് ചെയ്തതു പിന്നാക്ക, പട്ടിക വിഭാഗങ്ങളാണ്. മറ്റു സമുദായങ്ങളും സഹകരിച്ചു. കെ.ടി.ജലീല്‍ എല്‍ഡിഎഫിനു ബാധ്യതയായിരുന്നു. അദ്ദേഹം സാങ്കേതികമായി ജയിച്ചെങ്കിലും ജനമനസ്സുകളില്‍ തോറ്റു. മറ്റെല്ലായിടത്തും എല്‍ഡിഎഫിനു തിളക്കമുള്ള ജയമുണ്ടായപ്പോള്‍ ജെ.മേഴ്‌സിക്കുട്ടിയമ്മ തോറ്റത് അവര്‍ അഹങ്കാരത്തിന്റെ പര്യായമായതിനാലാണ്.
പിണറായി സര്‍ക്കാര്‍ എല്ലാ പ്രതിസന്ധിയിലും അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു. അതിനെ താങ്ങിനിര്‍ത്താന്‍ അടിസ്ഥാന വര്‍ഗം തീരുമാനിച്ചപ്പോള്‍ ചെത്തുകാരന്റെ മകനായ പിണറായി വീണ്ടും ക്യാപ്റ്റനായി. എങ്കിലും ഞങ്ങള്‍ക്കു വിഷമം തോന്നിയ കാര്യങ്ങളുണ്ട്.
സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ ചങ്ങനാശേരിയില്‍നിന്നു പറയുന്നതുപോലെ ഒപ്പിട്ടു കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. സാമ്പത്തിക സംവരണം ദേശീയതലത്തില്‍ നിയമമായി വരുന്നതിനു മുന്‍പേ അംഗീകരിച്ചുകൊടുത്ത സര്‍ക്കാരാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും പിണറായി വിജയന്‍ കൊടുത്തിട്ടും യുഡിഎഫിന്റെ വക്താവും നന്ദികേടിന്റെ പര്യായവുമായി അദ്ദേഹം മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സാമ്പത്തിക സംവരണവും സര്‍ക്കാര്‍ നടപ്പാക്കി. എന്നിട്ടും പിണറായിയെ സവര്‍ണ നേതൃത്യം ആക്രമിച്ചു. എല്‍ഡിഎഫിന് വന്‍ വിജയം സമ്മാനിച്ചത് പിന്നാക്ക വിഭാഗക്കാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ വ്യക്തിപരമായി ആക്രമിച്ചു. ഈഴവര്‍ക്ക് കോണ്‍ഗ്രസില്‍ പ്രാധാന്യം കിട്ടിയില്ല. എന്‍എസ്എസിന് പ്രസക്തി ഇല്ലാതായെന്നു പറഞ്ഞ അദ്ദേഹം 'ചങ്ങനാശേരി തമ്പുരാന്‍' എന്ന് സുകുമാരന്‍ നായരെ പരിഹസിച്ചു. മുസ്‌ലിം ന്യൂനപക്ഷവോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളിയുടെ ജയവാദത്തില്‍ പെട്ടത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകളും പെരുന്ന എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പലുമായ ഡോ. എസ്. സുജാതയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ഡോ. എസ്. സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗത്വം രാജിവച്ചു. ഇതു സംബന്ധിച്ച കത്ത് സര്‍വകലാശാല അധികാരികള്‍ക്കു കൈമാറിയതായി ജി.സുകുമാരന്‍ നായര്‍ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ 7 വര്‍ഷമായി സിന്‍ഡിക്കറ്റില്‍ അംഗമായിരുന്നു.
പിണറായി സര്‍ക്കാരില്‍നിന്നു വ്യക്തിപരമായി ആനുകൂല്യം നേടിയ ശേഷം സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞെന്നും ആരു ഭരിച്ചാലും അദ്ദേഹത്തിന്റെ മകള്‍ സിന്‍ഡിക്കറ്റ് അംഗമായിരിക്കുന്നത് എങ്ങനെയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ 'എജ്യുക്കേഷനിസ്റ്റ്' എന്ന വിഭാഗത്തിലാണ് ആദ്യം യുഡിഎഫ് സര്‍ക്കാരും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരും ഡോ. സുജാതയെ സിന്‍ഡിക്കറ്റിലേക്കു നാമനിര്‍ദേശം ചെയ്തതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ഇതിനായി താനോ മകളോ മറ്റാരെങ്കിലുമോ സര്‍ക്കാരുകളെയോ രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ല. 3 വര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെങ്കിലും വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ വ്യക്തിപരമായ കാരണങ്ങളാല്‍ സിന്‍ഡിക്കറ്റ് അംഗത്വം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. എന്നാല്‍, ഡോ. സുജാതയുടെ രാജി സ്വാര്‍ഥലാഭത്തിനും കുടുംബവാഴ്ചയ്ക്കും വേണ്ടി സമുദായ പ്രവര്‍ത്തനത്തെ സുകുമാരന്‍ നായര്‍ ഉപയോഗിച്ചതിന്റെ കുറ്റബോധം കൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ തുടര്‍ന്നുള്ള പ്രതികരണം.
"
https://www.facebook.com/Malayalivartha