പോലീസിന്റെ വിരൽത്തുമ്പിൽ ഉണ്ടായിട്ടും ഇതുവരെയും ബാബുക്കുട്ടനെ കണ്ടെത്താനായില്ല; സംഭവം നടന്നിട്ട് ആറുദിവസം, അന്വേഷണ സംഘത്തെ മുൾമുനയിൽ നിർത്തുന്ന പ്രതി എവിടെയാണ്? ഉത്തരംകിട്ടാതെ റെയിൽവേ
പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിൽ ഇതുവരെയും പ്രതിയെ പിടികൂടാനാകാതെ പോലീസ്. പ്രതി ബാബുക്കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. അതേസമയം ആക്രമണത്തില്‍ പരുക്കേറ്റ മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ ആശുപത്രി വിട്ടു.
ഇയാളെ കണ്ടെത്തുവാൻ കഴിയാത്ത കാരണങ്ങൾ പോലീസ് നേരെത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് പോലീസിനെ ആശയകുഴപ്പിത്തിലാക്കുന്നത്. കൂടാതെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒരു അടുപ്പവും ഇയാള്‍ വെച്ചു പുലർത്താറുമില്ല.
ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നല്‍കിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇയാളെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്.
മോഷണക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മാര്‍ച്ച് 12-നാണ് പൂജപ്പുര ജയിലില്‍നിന്ന് ഇയാള്‍ ഇറങ്ങുന്നത്. അവസാനമായി ബാബുക്കുട്ടന്‍ വീട്ടില്‍ വന്നത് ഏപ്രില്‍ ആദ്യമാണെന്നാണ് പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. എസ്.പി.യുടെ മേല്‍നോട്ടത്തിലാണ് കേസില്‍ അന്വേഷണം. തിരച്ചില്‍ നടത്തുന്നതിന് രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തന്നെ രൂപവത്കരിച്ചിട്ടുണ്ട്.
അതേസമയം, പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്.
പ്രതിയായ ബാബുക്കുട്ടൻ പല കേസുകളിലും പ്രതിയായിരുന്നു, ബാബുക്കുട്ടൻ മുമ്പും ഇത്തരം സംഭവങ്ങളിലേര്‍പ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. 2007 ജൂലായ് 31-നാണ് സമാനമായ കേസുണ്ടായത്. അതും വനിതാ കമ്പാര്‍ട്ട്മെന്റില്‍ തന്നെ.
കൊല്ലം-എറണാകുളം പാസഞ്ചറിലായിരുന്നു സംഭവം. കൊല്ലത്തെ പെരിനാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടി നീങ്ങിയപ്പോള്‍ ബാബുക്കുട്ടന്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ചാടിക്കയറുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഒന്നര പവന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു അന്ന് പ്രതി മോഷ്ടിച്ചെടുത്തത്.
ഈ കേസില്‍ അറസ്റ്റിലായ ബാബുക്കുട്ടന്‍ രണ്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്നും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha