ഗ്രൂപ്പുകളിക്കാരെ വെട്ടിനിരത്താന്‍ കോൺഗ്രസിൽ ആണുങ്ങളില്ലേ? രഹസ്യ നീക്കത്തിൽ കുടുങ്ങി കോൺഗ്രസ് നേതാക്കൾ...

അടിത്തറയും അസ്ഥിത്വവും അറ്റുപോയ പ്രസ്ഥാനമായിരിക്കുന്നു ഐക്യജനാധിപത്യമുന്നണി. ഐക്യമുന്നണി എന്നു പറയാന്‍പോലും സാധിക്കാത്ത വിധം അനൈക്യം ബാധിച്ച് അകാലമരണം പ്രാപിച്ചുകൊണ്ടിരിക്കുന്നു ഈ പ്രസ്ഥാനം. നിയമഭയിലെ നാണം കെട്ട ചരിത്ര തോല്‍വി ഏറ്റുവാങ്ങിയശേഷവും കോണ്‍ഗ്രസിള്ളില്‍ ഗ്രൂപ്പുകളി തുടരുകയാണ്.
ഗ്രൂപ്പുകളിക്കാരെ വെട്ടിനിരത്താന്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ആര്‍ജത്തമുള്ള നേതാക്കള്‍ ഇല്ലാതെ വന്നതാണ് കേരളത്തില്‍ ഈ പ്രസ്ഥാനം നേരിടുന്ന ശാപം. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്നപോലെ ഉറഞ്ഞുതുള്ളുകയാണ് ഓരോ അവതാരങ്ങള്‍. കെപിസിസി സ്ഥാനം ത്യജിക്കാന്‍ തയാറല്ലെന്ന മട്ടില്‍ മുല്ലപ്പള്ളിയും പ്രതിപക്ഷത്ത് ചെന്നിത്തലയും കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുമ്പോള്‍ അണികളേറെയും നേതാക്കളെ മടുത്ത് കളം വിട്ടുതുടങ്ങിയിരിക്കുന്നു. സീറ്റു കിട്ടാതെ വന്നതില്‍ നിരാശനായി മാറിയ കെസി ജോസഫ് മുല്ലപ്പള്ളിക്കെതിരെ ആദ്യംതന്നെ വെടിപൊട്ടിച്ചുകഴിഞ്ഞു..
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് തിരുവനന്തപുരത്ത് അടുത്ത ഗ്രൂപ്പുകളി തുടങ്ങിയിരിക്കുന്നു. തോല്‍വിയില്‍ അന്തം വിട്ടുപോയ കെ മുരളീധരന്‍ തനിക്കൊന്നും പറയാനില്ലെന്ന നിലപാടില്‍ ശബ്ദനായിരിക്കുന്നു.
നേതൃത്വം ഏറ്റെടുക്കാന്‍ ഉടനെ താല്‍പര്യമില്ലെന്ന് കെ സുധാകരന്‍ തുറന്നടിച്ചിരിക്കുന്നു.കോണ്‍ഗ്രസിന്റെ ഗതികെട്ട പോക്കിനെതിരെ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും പരസ്യമായി രംഗത്തുവന്നു. ഈ പോക്കുപോയാല്‍ കോണ്‍ഗ്രസിനൊപ്പം തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഉടനെയൊന്നും യുഡിഎഫ്രക്ഷപ്പെടുന്ന ലക്ഷണം കാണിക്കുന്നില്ലെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ തുറന്നടിച്ചിരിക്കുന്നു.
എന്തൊക്കെയായിരുന്നു തെരഞ്ഞടുപ്പിനു തൊട്ടുമുന്‍പ് കോണ്‍ഗ്രസിലെ അന്തര്‍നാടകങ്ങള്‍. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച കൂ്ട്ട അടിയില്‍ കലാശിച്ചതോടെ നേതാക്കള്‍ ഡല്‍ഹിയിലേക്ക് വിമാനം കയറി.
ഹൈക്കമാന്‍ഡും ലോ കമാന്‍ഡുമൊക്കെയായി പത്തു ദിവസം ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാതെ വന്നതോടെ ഉമ്മനും ചെന്നിത്തലയും ഡല്‍ഹിയില്‍ നിന്നു മടങ്ങി. അപ്പോഴേക്കും കേരളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഒരു വട്ടം പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് തട്ടാനുള്ള കോണ്‍ഗ്രസിലെ കരുനീക്കം മണത്തറിഞ്ഞ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ അണികളെ പുരപ്പുറത്തു വരെ കയറ്റിയിരുത്തി പ്രതിഷേധനാടകം കളിച്ചതൊന്നും കാര്യമായ നേട്ടമായില്ല.
പുതുപ്പള്ളിയിലും കോട്ടയത്തും നാണം കെട്ട ജയവുമായി മുഖം മേഘാവൃതമായി തലയില്‍ തോര്‍ത്തിട്ടു നടക്കുകയാണ് ഉമ്മന്‍ മുതല്‍ തിരുവഞ്ചൂര്‍ വരെയുള്ള നേതാക്കള്‍. മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ഉപമുഖ്യമന്ത്രിയാകാന്‍ കാത്തിരുന്ന കുഞ്ഞാലി കൊച്ചാപ്പയുമൊക്കെ എവിടെയോ പമ്മിക്കൂടി ഒതുങ്ങിയിരിക്കുന്നു. നാലഞ്ചു മന്ത്രിസ്ഥാനങ്ങളും ഉപമുഖ്യപദവിയും കണക്കുകൂട്ടിയ ലീഗ് ചര്‍ച്ച അപ്പാടെ നിരാശയില്‍ കലാശിച്ചു. മുസ്ലീം ലീഗ് ഇനി എത്രനാള്‍ കോണ്‍ഗ്രസിനൊപ്പം എന്നതേ ആലോചിക്കേണ്ടതുള്ളു.
നേതാക്കളുടെ കുറവല്ല യുഡിഎഫിന്റെ പരിമിതി, മറിച്ച് സംഘടനാതലത്തിലും താഴേത്തട്ടിലെ പ്രപവര്‍ത്തനതലത്തിലുമുള്ള മുരടിപ്പാണ്. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ ഗ്രൂപ്പും ഉപഗ്രൂപ്പും കളിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ നെറികെട്ട പോക്കില്‍ അണികളേറെയും നിരാശരായിരിക്കുന്നു.
മരണം വരെ ഗ്രൂപ്പുകളിക്കുകയെന്നതാണ് പലരുടെയും ജീവിത വ്രതം എന്നു തോന്നിപ്പോകുന്നു.
ഏതു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും അടിത്തറയെന്നത് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ആത്മബലവും യോജിപ്പുമാണ്. യുഡിഎഫില്‍ അത്തരമൊരു അടിത്തറ ഇക്കാലത്ത് മുസ്ലീം ലീഗിനുമാത്രമേയുള്ളു. ആസന്നഭാവിയിലെങ്കിലും കോണ്‍ഗ്രസ് താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ, ഒരു തെരഞ്ഞെടുപ്പിലും രക്ഷപ്പെടില്ലെന്ന തിരിച്ചറിവിലെത്തേണ്ടിയിരിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ബോധപൂര്‍വം യുഡിഎഫില്‍ നിന്ന് പുറത്താക്കിയതില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഒരു നിര നേതാക്കളുടെ കുത്സിത നീക്കങ്ങളുണ്ടായെന്നതില്‍ രണ്ടു പക്ഷമില്ല.
മാണി വിഭാഗത്തെ പുറം തള്ളിതിയതിന്റെ ദുരന്തഫലമാണ് മധ്യകേരളത്തില്‍ പതിനഞ്ചു സീറ്റുകളിലെങ്കിലും യുഡിഎഫിന്റെ തോല്‍വിക്കു കാരണമായത്. തോറ്റുകഴിയുമ്പോള്‍ പരസ്പരം കുറ്റാരോപണം നടത്തുകയും ജയിച്ചുകഴിഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ക്കായി കടിപിടി കൂടുകയും ചെയ്യുന്ന പാരമ്പര്യമാണ് എക്കാലത്തും യുഡിഫില്‍ കാണാനാവുക.
തോല്‍വിയുടെ കാരണം വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് വരാനിരിക്കുകയാണ്. അപ്പോഴാണ് എ ഗ്രൂപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കൂടിയാണ് കേന്ദ്ര
നിരീക്ഷകരായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയും വി വൈദ്യലിംഗവും നിരീക്ഷകരായി കേരളത്തിലേക്ക് വരുന്നത്.
കേരളത്തിലെ ദയനീയ തോല്‍വിയെ കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള ദേശീയ നിരീക്ഷക സംഘവും വിലയിരുത്തല്‍ നടത്താനിരിക്കുകയാണ്.
തോല്‍വിയില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്കൊപ്പം ഹൈക്കമാന്‍ഡിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദമുയര്‍ത്തിയ നേതാക്കളുടെ നിലപാട്. എന്നാല്‍ ചര്‍ച്ചയല്ല സുധാകരനെപ്പോലൊരു നേതാവിനെ കെപിസിസി അധ്യക്ഷനും പിടി തോമസിനെപ്പോലെ തന്റേടമുള്ളയാളെ പ്രതിപക്ഷ നേതാവുമാക്കി, കോണ്‍ഗ്രസിനെ ബൂത്തുതലം മുതല്‍ ശക്തിപ്പെടുത്തുകയാണ് നിലവില്‍ അനിവാര്യമായിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ തറപറ്റിയിട്ടും ഉമ്മന്‍ചാണ്ടി നേരിട്ടിറങ്ങി തിരുവനന്തപുരത്ത് എ ഗ്രൂപ്പ് യോഗം വിളിച്ചുകൂട്ടിയതില്‍ ഹൈക്കമാന്‍ഡ് അമര്‍ഷത്തിലാണ്. രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് നീങ്ങാനാന്‍ എഗ്രൂപ്പും തിരികെ പ്രയോഗവുമായി ചെന്നിത്തലയുടെ നേതൃത്വത്തില്‍ എതിര്‍ ചേരിയും നീക്കം നടക്കുന്നുണ്ട്.
ആര്യാടന്റെ സുഹൃത്തിന്റെ കവടിയാറിലെ ഫ്‌ളാറ്റിലാണ് ഉമ്മന്‍ചാണ്ടി, എം എം ഹസ്സന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, കെ ബാബു, തമ്പാനൂര്‍ രവി തുടങ്ങിയ നേതാക്കള്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. ആര്യാടന്റെ അസുഖവിവരം തിരക്കി എത്തിയെന്നായിരുന്നു ഇവരുടെ വിശദീകരണം.
കെപിസിസി, നിയമസഭാകക്ഷി നേതൃപദവികളില്‍ അഴിച്ചുപണിയെന്ന ആവശ്യം രാഷ്ട്രീയകാര്യസമിതി യോഗത്തിലുന്നയിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. അതേ സമയം പ്രതിപക്ഷ നേതൃപദവിയില്‍നിന്ന് ചെന്നിത്തല മാറിനില്‍ക്കേണ്ടെന്നാണ് ഐ ഗ്രൂപ്പിലെ വികാരം.
ചെന്നിത്തല മാറിയാല്‍ പകരം വി ഡി സതീശനെ അവരോധിക്കാനാണ് ഐ ഗ്രൂപ്പ് നീക്കം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആ പദവിയിലെത്തിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതിക്കും തോല്‍വിയുടെ ഉത്തരവാദിത്തമുണ്ടെന്ന് തിരിച്ചടിക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം.
മുന്നണിയുടെ ആകമാനമുള്ള പോക്കില്‍ വീഴ്ചയുള്ളതായി പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും പറഞ്ഞുകഴിഞ്ഞിരിക്കുന്നു. യുഡിഎഫിനുള്ളില്‍ പരക്കെ വോട്ടുചോര്‍ച്ചയുണ്ടായെന്നും ഐക്യമുന്നണിയില്‍ ഐക്യം ഒട്ടുമില്ലെന്നും പിജെ ജോസഫും പ്രസ്താവനയിറക്കിയിരിക്കുന്നു. യുഡിഎഫ് സംവിധാനത്തിന്റെ ബലക്ഷയവും അണികളുടെ ചോര്‍ച്ചയും പരിഹരിക്കാതെ വിചാരണകള്‍ ഏറെ നടത്തിയിട്ടു കാര്യമൊന്നുമില്ല.
https://www.facebook.com/Malayalivartha

























