നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നാലെ ഹൈക്കോടതിയുടെ കിടിലൻ മൂവ്.. കേരള സർവകലശാലയിലെ 58 നിയമനങ്ങൾ സ്വാഹ!

എസ്എഫ്ഐയുടെ മുൻ നേതാവും എം. ബി. രാജേഷിന്റെ ഭാര്യയുമായ നിനിത കണിച്ചേരിയെ കാലടി സംസ്കൃത സർവ്വകലാശാലയിൽ അധ്യാപികയായി നിയമിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു കുറച്ച് കാലം രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ പ്രധാന വാർത്ത. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത് ഇടതുപക്ഷത്തെ വളരെയധികം പ്രതിരോധത്തിലാക്കിയിരുന്നു.
എന്നാൽ അതിന് തൊട്ട് പിന്നാലെ കേരള സർവ്വകലാശാല 2017ലെ വിജ്ഞാപന പ്രകാരം നടത്തിയ മുഴുവൻ അധ്യാപക നിയമനങ്ങളും റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
കേരള സർവ്വകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നിയമനം നൽകിയ നടപടി ഭരണഘടനവിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടിയെടുത്തത്. സിപിഎം നേതാവും മുൻ എം.പിയുമായ പി. കെ. ബിജുവിൻ്റെ ഭാര്യ വിജി വിജയൻ അടക്കമുള്ളവരുടെ നിയമനമാണ് കോടതി റദ്ദാക്കിയത്.
2017ലെ വിജ്ഞാപന പ്രകാരം കേരള സർവ്വകലാശാല നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്. വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒന്നായി ചേർത്ത് ഒരു യൂണിറ്റായി കണക്കാക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി അധ്യാപക നിയമനത്തിന് അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ളയും കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി.വിജയലക്ഷ്മിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമന സമയത്ത് തന്നെ സർവകലാശാലയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഈ നിയമങ്ങൾ കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നിയമന ഉത്തരവുകൾ നൽകിയത്.
വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർത്ഥികളെ സർവകലാശാലയുടെ പ്രസ്തുത നടപടി ദോഷകരമായി ബാധിക്കുമെന്നും അതു കൊണ്ട് 2017ലെ വിജ്ഞാപന പ്രകാരം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായും കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നു.
2017ലെ വിജ്ഞാപന പ്രകാരം 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അധ്യാപകരായി നിയമിച്ചത്. ഇതിലാണ് മുൻ എം.പി പി. കെ. ബിജുവിന്റെ ഭാര്യ വിജി വിജയൻ ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം നേടിയത്. നിലവിൽ കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകളിൽ സമാന രീതിയിൽ നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്ത് ഫയൽ ചെയ്തിട്ടുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണയിലാണ്.
വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒത്തു ചേര്‍ത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ: ജി. രാധാകൃഷ്ണപിള്ള, കേരള സര്‍വകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ: ടി.വിജയലക്ഷ്മി എന്നിവര്‍ ഫയല്‍ ചെയത ഹര്‍ജിയിന്മേലാണ് ഉത്തരവ്.
കാലിക്കറ്റ്, സംസ്‌കൃത, കണ്ണൂര്‍ സര്‍വകലാശാലകളില്‍ സമാനരീതിയില്‍ നടത്തിയ നിയമനങ്ങള്‍ ചോദ്യം ചെയ്ത് ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംസ്കൃത സർവകലാശാലയിൽ നടന്ന എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ്.
https://www.facebook.com/Malayalivartha



























