കണ്ണില്‍ പൊന്നീച്ച പറക്കുന്നു... കേരളത്തിലെ ബിജെപിയെ വട്ടപൂജ്യമാക്കിയ സുരേന്ദ്രന്‍-മുരളീധരന്‍ അച്ചുതണ്ടിനെതിരെ ഉറങ്ങിക്കിടന്ന മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; വിശ്വാസ്യത തകര്‍ത്തതിനാല്‍ സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം; നടപടി കൂടിയേ കഴിയൂ
നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയത്തിന് ആരാണെന്ന ഉത്തരം തേടി പാര്‍ട്ടി നടക്കുമ്പോള്‍ പൊല്ലാപ്പായി മുതിര്‍ന്ന നേതാക്കളുടെ കത്ത്. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയാണ് ദേശീയ നേതൃത്വത്തിന് മുതിര്‍ന്ന നേതാക്കളുടെ കത്ത് എത്തുന്നത്. ബിജെപിയിലെ തലയെടുപ്പുള്ള നേതാക്കളാണ് കത്തെഴുതിയതിനാല്‍ അത് തള്ളിക്കളയാനും പറ്റില്ല. ജയിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. തോറ്റതിനാല്‍ കത്തില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക തന്നെ ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അച്ചുതണ്ട് കേരളത്തില്‍ ബി.ജെ.പിയുടെ വിശ്വാസ്യത തകര്‍ത്തെന്നാണു പ്രധാന ആക്ഷേപം. ബി.ജെ.പി. വോട്ടുകച്ചവടം നടത്തുന്ന പാര്‍ട്ടിയാണെന്ന ധാരണ ജനങ്ങളില്‍ ഉറപ്പിക്കാന്‍ തെരഞ്ഞെടുപ്പു ഫലം കാരണമായി.
വിശ്വാസ്യത തകര്‍ത്ത സംസ്ഥാന നേതൃത്വത്തിനു കീഴില്‍ ഇനി പാര്‍ട്ടിക്ക് ഒരടിപോലും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും കത്തില്‍ പരാമര്‍ശം. വ്യാപക വോട്ട് കച്ചവട ആരോപണമുയര്‍ന്ന 1991 നു ശേഷം, 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണു ബി.ജെ.പിക്ക് വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിച്ചതെന്നു കത്തില്‍ ഓര്‍മിപ്പിക്കുന്നു.
അതിന്റെ ഫലമായി 2016ല്‍ നിയമസഭാ പ്രാതിനിധ്യവുമുണ്ടായി. എന്നാല്‍ ഇത്തവണ 90 മണ്ഡലങ്ങളില്‍ 1991 നേക്കാള്‍ ബി.ജെ.പിയെ പിറകോട്ടു കൊണ്ടുപോകുന്ന വോട്ട് കച്ചവടമാണ് നടന്നിരിക്കുന്നതെന്നു സാധാരണ പ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നു.
കെ. സുരേന്ദ്രന്‍-വി. മുരളീധരന്‍ അച്ചുതണ്ടാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വിശ്വാസ്യത തകര്‍ത്ത സംസ്ഥാന നേതൃത്വത്തെ മാറ്റാന്‍ ദേശീയനേതൃത്വം തയാറാകണമെന്നും കത്തില്‍ പറയുന്നു. 2016, 2019 തെരഞ്ഞെടുപ്പുകളില്‍ വന്‍ വോട്ട്‌വര്‍ധന നേടിയ ഏക പാര്‍ട്ടിയായ ബി.ജെ.പി. ഇന്ന് കേരളത്തില്‍ ദയനീയ തകര്‍ച്ചയെയാണ് നേരിടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് പ്രസ്ഥാനം കെട്ടിപ്പടുത്ത നൂറു കണക്കിന് നേതാക്കളെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും പാര്‍ട്ടിക്ക് പുറത്തു നിര്‍ത്തിയിരിക്കുന്നതിനു കാരണം.
ജനപിന്തുണയുള്ള നേതാക്കളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പോലും അകറ്റി നിര്‍ത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്. അവരെ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ നേതൃമാറ്റം അനിവാര്യമാണ്. ഇ. ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ലെന്നും നേതാക്കള്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ഒ രാജഗോപാലിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്ന തലക്കെട്ടില്‍ ഒ രാജഗോപാല്‍ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് സൈബര്‍ ആക്രമണമുണ്ടായത്. നേമത്തെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന നിലയിലാണ് കുറ്റപ്പെടുത്തല്‍. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്നും വര്‍ഗ വഞ്ചകനാണ് രാജഗോപാലെന്നും കമന്റുകളുണ്ട്.
കളഞ്ഞിട്ട് പോകുവേ. നിങ്ങളുടെ പ്രവൃത്തിയും സംസാരവും കാരണം ഞങ്ങടെ മനസ്സില്‍നിന്ന് നിങ്ങള്‍ മരിച്ചു. നിങ്ങളുടെ ഒരാഹ്വാനവും ഞങ്ങള്‍ ഏറ്റെടുക്കില്ല. ശാപം. ഞങ്ങള്‍ ഇന്നും നാളെയും എന്‍ഡിഎ തന്നെയായിരിക്കും... എന്നിങ്ങനെ രൂക്ഷഭാഷയിലാണ് ബിജെപി പ്രവര്‍ത്തകരുടെ കമന്റുകള്‍. അതിനിടയിലാണ് സുരേന്ദ്രനും വി മുരളീധരനുമെതിരായ പടയൊരുക്കം ആരംഭിച്ചത്.
all
https://www.facebook.com/Malayalivartha