ബ്രണ്ണൻ കോളേജും പിന്നെ കോളേജ് പിള്ളേരുടെ അടിയും! ബ്രിട്ടനിൽ നിന്ന് തലശ്ശേരിയിലേക്ക് നീന്തിയ സായിപ്പ്....
കീലേരി അച്ചുവും കാരക്കൂട്ടില്‍ ദാസനും കേരള രാഷ്ട്രീയത്തിന്റെ മറപറ്റി പൊരിഞ്ഞ പോരാട്ടത്തിലാണ്. പറയാതെ വയ്യ. ഇത് നാളെയുടെ നാണക്കേടാണ് എന്ന കാര്യം തീർച്ച.
കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ പാർട്ടിയുടെ തലവനും കേരളത്തിലെ എണ്ണം പറഞ്ഞ ഗുണ്ടകളാണെന്ന് മഹത്വവൽക്കരിക്കാനാണ് ശ്രമമെങ്കിൽ അത് വളരെ മോശമായി പോയി എന്ന വേണം പറയാൻ.
വിയോജിപ്പിൽ ഒരു ദ്രുവത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള ദൂരമുണ്ട് അവര്‍ക്കിടയില്‍. ഒരു മെഷീൻ വച്ചും അളക്കാനാവില്ല വിജയനില്‍ നിന്ന് സുധാകരനിലേക്കുള്ള ദൂരം.
രണ്ടു പേര്‍ക്കും ആരാധകരുണ്ട്. അവരാണ് തെരുവില്‍ മുഖാമുഖം. കാറൽ മാര്‍ക്‌സും മഹാത്മാ ഗാന്ധിയും. ഇവരുടെ പോരാട്ട വേദിയാകട്ടെ കേരളവും. ആരവം മുഴക്കുന്നത് അണികളും. ആശങ്ക പാവം ജനങ്ങളുടേതു മാത്രമായി മാറുകയും ചെയ്യുന്നു.
എന്നാൽ ഇവരുടെ ഇപ്പോഴത്തെ ഈ അടിപിടി കൂടുമ്പോൾ നശിക്കുന്നത് മറ്റൊരു മഹാന്റെ പേര് കൂടിയാണ്. അത് മറ്റാരുമല്ല കടലിൽ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറി മലബാറിനെ സ്നേഹിച്ച മലബാറിന്റെ സ്വന്തം ബ്രണ്ണൻ സായിപ്പ്. 57 കൊല്ലം മുമ്പ് ഇവർ പഠിച്ചിരുന്ന അല്ല രാഷ്ട്രീയം പഠിച്ച് അടിച്ചു കളിച്ച് പൊളിച്ച കോളേജല്ല.
അതിനും 105 കൊല്ലം മുമ്പ് അന്തരിച്ച എഡ്വേര്‍ഡ് ബ്രണ്ണന്‍ എന്ന സായിപ്പുണ്ട്, അദ്ദേഹത്തെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ശരിക്കും അദ്ദേഹം അനുഭവിച്ചിട്ടുള്ള യാതനകളും കഷ്ടപ്പാടുകളും നമ്മുടെ നേതാക്കള്‍ക്ക് അറിയുമോ എന്ന് പോലും അറിയില്ല.
ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ കൂലിപ്പണി. പിന്നെ കപ്പലില്‍ ക്യാബിന്‍ ബോയ്. കപ്പല്‍ച്ചേതത്തില്‍ കടലില്‍ കുടുങ്ങി. പിന്നീട് ജീവതത്തിലേക്ക് നീന്തി കയറി. ഒടുവിൽ തലശ്ശേരിയിലെ മുക്കവരുടെ വലയില്‍ പെട്ട് കരയിലേക്ക് കയറി. ടെലിച്ചറി പുവര്‍ ഫണ്ട് ഉണ്ടാക്കി.
പാവപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഒസ്യത്തില്‍ എഴുതിവച്ചു. അത്തരത്തിൽ സ്‌കൂൾ പണിതു. പിന്നീട് അത് ഇന്നത്തെ ബ്രണ്ണന്‍ കോളേജായി മാറി. പറയാൻ രസകരമായ ഒത്തിരി സംഭവങ്ങളുടെ ഈ സായിപ്പിനെ പറ്റി.
ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്രത്തിലും മറ്റ് സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ കവല പ്രസംഗങ്ങളിലും ഉയർന്നുവരുന്ന പേരാണ് ബ്രണ്ണൻ അല്ലെങ്കിൽ ബ്രണ്ണൻ കോളജ്. എന്നാൽ ആരായിരുന്നു ബ്രണ്ണൻ? എന്തുകൊണ്ടാണ് ആ കോളേജിന് അദ്ദേഹത്തിന്റെ പേര് നൽകിയത്? എങ്ങനെയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരൻ മലബാറിന്റെ പ്രിയപ്പെട്ട ബ്രണ്ണൻ സായിപ്പായി മാറി? ചോദ്യങ്ങൾ ഒട്ടനവധിയാണ്.
1800കളുടെ പ്രാരംഭം മുതല്‍ 1859 വരെ മലലബാറിൽ താമസിച്ച് മരിച്ച ഒരു ബ്രിട്ടീഷുകാരനായിരുന്നു എഡ്വേർഡ് ബ്രണ്ണൻ എന്ന ബ്രണ്ണൻ സായിപ്പ്. തലശ്ശേരിക്കാർ അദ്ദേഹത്തോടുള്ള സ്നേഹസൂചകമായി ബ്രണ്ണൻ സായ്പ്പ് എന്നായിരുന്നു വിളിച്ചിരുന്നത്. മലബാറിന്റെ ചരിത്രപുസ്തക താളുകളിൽ ബ്രണ്ണൻ സായ്പ്പിന്റെ സംഭാവനകൾ ഇപ്പോഴും ഓർമിപ്പിക്കപ്പെടുന്നുണ്ട്.
1784 ൽ ലണ്ടനിൽ ജനിച്ച ബ്രണ്ണൻ 1810ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. പിന്നീട് അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈൻ സർവീസസിലേക്ക് എത്തപ്പെട്ടു. കപ്പലിൽ ക്യാബിൻ ബോയ് ആയിട്ടായിരുന്നു തുടക്കത്തിലെ ജോലി. സായിപ്പിന്റെ നിർഭാഗ്യവശാൽ എന്നാൽ നമ്മുടെ ഭാഗ്യവശാലും പെട്ടന്ന് ഒരു ദിവസം അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ ഒരു യാത്രയ്ക്കിടയിൽ അപകടത്തിൽ തകർന്നു തരിപ്പണമായി.
കണ്ണൂർ തലശ്ശേരിയ്ക്ക് അടുത്ത് കടലിൽ വെച്ചുണ്ടായ ഈ അപകടത്തിൽ കടലിൽ അകപ്പെട്ട ബ്രണ്ണൻ നീന്തിയും ചില മുക്കുവരുടെ സഹായത്താലും അന്നത്തെ കോലത്തുനാടിലെ അതായത് തലശ്ശേരിപ്പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടക്കുള്ള ഭൂഭാഗമായ തലശ്ശേരി തീരത്തിലെത്തി. പിന്നീട് അദ്ദേഹം തലശ്ശേരിയിൽ തന്നെ താമസം ഉറപ്പിക്കുകയായിരുന്നു. പിന്നീടദ്ദേഹം തലശ്ശേരി വിട്ടു പോയില്ല. ദീർഘകാലം ഇവിടെ ഉദ്യോഗം വഹിച്ചു.
എന്തായാലും തലശ്ശേരിയെ പറ്റി പറയുമ്പോൾ പറയാണ്ടിരിക്കാൻ പറ്റാത്ത ഒന്ന് രണ്ട് ചരിത്രമുണ്ട്. ഈ കാലഘട്ടത്തിലാണ് കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറി മമ്പള്ളി റോയൽ ബിസ്ക്കറ്റ് ഫാക്ടറിയെന്ന പേരിൽ 1880-ൽ തലശ്ശേരിയിൽ സ്ഥാപിക്കപ്പെട്ടത്. കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയതും ഇവിടെയാണ് എന്ന പ്രത്യേകതയുമുണ്ട്.
1883ൽ അഞ്ചരക്കണ്ടി കറുവ തോട്ടത്തിന്റെ ഉടമയായ ബ്രൗൺ സായിപ്പിനു വേണ്ടിയാണ് മമ്പള്ളി ബാപ്പു ക്രിസ്മസ് കേക്ക് ഉണ്ടാക്കി കൊടുത്തത്. ഇത്രയൊക്കെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്ത് ബ്രണ്ണൻ സായിപ്പ് നിന്നില്ലാ എങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്നാണ് ഇപ്പോഴും തലശ്ശേരിക്കാർ പറയുന്നത്.
ഇനി സായിപ്പിന്റെ കേരളത്തിലെ ജീവിതത്തിനെ കുറിച്ച് വിശദമായി പറയാം, 1846ൽ ദരിദ്രരെയും അനാഥരെയും സഹായിക്കുക എന്ന കാഴ്ചപ്പാടോടെ അദ്ദേഹം ടെലിച്ചറി പുവർ ഫണ്ട് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. തന്റെ കൈയിലുണ്ടായിരുന്ന 3,000 രൂപയായിരുന്നു അതിന്റെ ആദ്യ വിഹിതം. ഒടുവിൽ ആകെ സമ്പാദ്യമായ 1,50,000 രൂപ കൂടി ട്രസ്റ്റിന് കൊടുത്തു.
ബ്രണ്ണൻ വിൽപത്രത്തിൽ ആവശ്യപ്പെട്ടത് പ്രകാരം നാട്ടുകാരായ എല്ലാവർക്കും സൗജന്യമായി വിദ്യാഭ്യാസം നൽകാൻ വേണ്ടി തലശ്ശേരി പട്ടണത്തിൽ ഒരു ഫ്രീ സ്കൂളും സ്ഥാപിച്ചു. വർണ്ണ, വർഗഭേദങ്ങൾക്ക് അതീതമായി എല്ലാ ആൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നൽകുന്നതിലേക്ക് ഒരു സൗജന്യസ്കൂൾ എന്നതായിരുന്നു ബ്രണ്ണന്റെ ചിന്താഗതിയും.
1861ലാണ് ബ്രണ്ണന്റെ ആഗ്രഹപ്രകാരമുള്ള സൗജന്യ വിദ്യാഭ്യാസത്തിനുള്ള സ്‌കൂൾ സ്ഥാപിച്ചത്. 1866ൽ ബാസൽ ജർമൻ മിഷൻ സ്‌കൂളുമായി സംയോജിപ്പിച്ച ഈ വിദ്യാലയം 1868 ൽ ഹൈസ്‌കൂളായി ഉയർത്തി. 1883 ൽ ജില്ലാ ഗവൺമെന്റ് സ്‌കൂളായി മാറിയ ഈ വിദ്യാലയം 1884 ൽ തലശ്ശേരി നഗരസഭ ഏറ്റെടുത്തു. ഇതാണ് പിൽകാലത്ത് ഇന്ന് അറിയിപ്പെടുന്ന ബ്രണ്ണൻ കോളജ് ആയി രൂപാന്തരപ്പെട്ടത്.
പത്ത് വർഷത്തിനു ശേഷം ബ്രണ്ണൻ കോളജ് ആയി വളർന്ന വിദ്യാലയം കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലുള്ള ആദ്യത്തെ കോളേജെന്ന പ്രത്യേകതയുമുണ്ടായിരുന്നു. 1949ൽ കോളജിൽ നിന്നും വേർപെടുത്തിയ സ്‌കൂളിനെ ചിറക്കരയിലേക്ക് മാറ്റിയെങ്കിലും 1958ൽ കോളേജ് ധർമടത്തേക്ക് പോയതോടെ പഴയ കെട്ടിടത്തിലേക്ക് തിരിച്ചെത്തുകയാണ് ചെയ്തത്.
ഇന്ന് വളരെ പ്രസിദ്ധമായ വിദ്യാലയമാണെങ്കിലും ബ്രണ്ണന്റെ ചരിത്രത്തിന് തുന്നൽ വിട്ടു പോയതും, കീറിയതുമായ നിരവധി ഏടുകൾ ഉണ്ടായിരുന്നു. ഒരു കാലത്ത് പൊതുസമൂഹത്തിനു മുന്നിൽ ബ്രണ്ണൻ തല കുനിച്ച് നിൽക്കേണ്ടി വന്നട്ടുണ്ട്. SSLC പരീക്ഷയിൽ ഒരു കുട്ടിപോലും വിജയിക്കാതെ പൂജ്യം വിജയശതമാനവുമായി അപമാന ഭാരത്തോടെ ഈ സ്‌കൂൾ ഒറ്റപ്പെട്ടു നിന്നിട്ടുണ്ട്.
അന്ന് പ്രിൻസിപ്പളായിരുന്ന സുഗുണൻ മാഷിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും ചേർന്നു നടത്തിയ കഠിനവും, നിരന്തരവുമായ പ്രവർത്തനങ്ങളുടെ ഫലമായി പിറ്റേവർഷം സ്‌കൂളിന് ആ അപമാനത്തിൽ നിന്നു രക്ഷപ്പെടാനായി. പിന്നുണ്ടായത് ചരിത്രം. സ്‌കൂളിന്റെ വിജയശതമാനം നൂറായി മാറി.
ഇത് മാത്രമല്ല, തലശ്ശേരി കോട്ടയുടെ പിറക് വശത്തായി സ്ഥിതി ചെയ്യുന്ന സെന്റ് ജോൺസ് പള്ളി സ്ഥാപിച്ചതും എഡ്വേർഡ് ബ്രണ്ണന്റെ ജീവിത സമ്പാദ്യത്തിന്റെ ഒരു ഭാഗം കൊണ്ടായിരുന്നു. 1859 ഒക്ടോബർ 2ന് ബ്രണ്ണൻ സായ്പ് അന്തരിക്കുകയും ചെയ്തു. തലശ്ശേരി സെന്റ് ജോൺസ് പള്ളിയുടെ സമീപത്തായാണ് എഡ്വേർഡ് ബ്രണ്ണന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. A sterling upright Englishman, എന്നാണ് ശവകുടീരത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. എന്നുവെച്ചാൽ ഒന്നാം തരം സത്യസന്ധനായ ഇംഗ്ലീഷുകാരൻ എന്ന് അർഥം.
ബ്രണ്ണൻ അവിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് ഒരു ദത്ത് പുത്രൻ മാത്രമാണുണ്ടായിരുന്നതെന്നും ചരിത്ര താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് ബ്രണ്ണന് തലശ്ശേരിക്കാരിയായ ഒരു സ്ത്രീയിൽ ഒരു മകളുണ്ടായിരുന്നുവെന്നും ആ പുത്രിയുടെ പേർ 'ഫ്ലോറ' എന്നായിരുന്നുവെന്നും ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ 16ാം വയസ്സിൽ മരിച്ചതിനെ തുടർന്ന് അടക്കപ്പെട്ടുവെന്നും പറയപ്പെടുന്നുണ്ട്.
ബ്രണ്ണൻ കോളജിലെ പ്രശസ്തരായ പൂർവ വിദ്യാർഥികൾ ഏറെയാണ്. അതിൽ പ്രമുഖരെ നമുക്ക് വളരെ വ്യക്തമായി അറിയാവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻമന്ത്രി എ കെ ബാലനും ബ്രണ്ണൻ കോളജിലെ പൂർവ വിദ്യാർഥികളായിരുന്നു.
തായാട്ട് ശങ്കരൻ, അയ്യത്താൻ ഗോപാലൻ, സഞ്ജയൻ, മൂർക്കോത്ത് കുമാരൻ, സി.എച്ച്. കുഞ്ഞപ്പ, പവനൻ, കെ.സുകുമാരൻ, ടി.പി. സുകുമാരൻ, എം.പി.കുമാരൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, എൻ. പ്രഭാകരൻ, ചമ്പാടൻ വിജയൻ, അക്ബർ കക്കട്ടിൽ, വി.ആർ. സുധീഷ്, ശിഹാബുദ്ദീൻ പെയ്ത്തുംകടവ്, എസ്. സിതാര, മാങ്ങാട് രത്നാകരൻ, ഒളിമ്പ്യൻ ദേവദാസ്, മയൂഖ ജോണി, വിനീത്, അഞ്ജു അരവിന്ദ് തുടങ്ങി പ്രശസ്തരുടെ നീണ്ടനിര തന്നെയുണ്ട് ബ്രണ്ണൻ കോളജിലെ പൂർവ വിദ്യാർഥികളായവരിൽ.
ഇത്തരത്തിൽ ചരിത്ര താളുകളിൽ സ്വർണ്ണ ലിപികളാൽ തിളങ്ങി നിൽക്കുന്ന ബ്രണ്ണൻ സായിപ്പിന്റെ പേരുലുള്ള കോളേജിന്റെ പേരിൽ അവിടുത്തെ പൂർവ്വ വിദ്യാർഥികൾ വഴക്കിടുമ്പോൾ അദ്ദേഹം അങ്ങ് ദൂരെ സ്വർഗകവാടത്തിൽ തലകുനിച്ച് ഇരിക്കുകയായിരിക്കും.
https://www.facebook.com/Malayalivartha