നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ചൊവ്വാഴ്ച സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കെ.വി.ജി ആശുപത്രിയിലായിരുന്നു. നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായി ഗ്രാമവാസികൾ അദ്ദേഹത്തെ ‘സുള്ള്യയിലെ വിശ്വേശ്വരയ്യ’ എന്നാണ് വിളിച്ചിരുന്നതെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഗിരീഷ് ഭരദ്വാജിന് ആദരാഞ്ജലി അർപ്പിച്ച് എക്സിൽ കുറിക്കുകയും ചെയ്തു.
1950 മേയ് രണ്ടിന് കർണാടകയിലെ സുള്ള്യയിലാണ് അദ്ദേഹത്തിൻറെ ജനനം. 1973 ൽ മാണ്ഡ്യയിലെ പി.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. ഗ്രാമങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തൻറെ എഞ്ചിനീയറിങ് കഴിവുകൾ ഉപയോഗിക്കുകയായിരുന്നു.
ആദ്യപടിയായി കാർഷിക യന്ത്രങ്ങൾ നിർമിക്കുന്ന റാഷനൽ എൻജിനീയറിങ് വർക്ക്സ് സ്ഥാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ അരംബുരുവിലെ ഗ്രാമവാസികൾ തങ്ങൾക്ക് പാലം വേണമെന്ന അഭ്യർഥനയുമായി ഗിരീഷിനെ സമീപിച്ചു ആദ്യം അഭ്യർഥന എതിർത്ത ഗിരീഷ് ഗ്രാമവാസികളുടെ പ്രയാസങ്ങൾ നേരിൽ കണ്ടപ്പോൾ പാലം നിർമാണം ഏറ്റെടുത്തു. 1989ൽ തെക്കൻ കർണാടകയിലെ അരമ്പൂരിൽ പയസ്വിനി നദിക്ക് കുറുകെ ഭരദ്വാജ് തൻറെ ആദ്യത്തെ പാലം നിർമിച്ചു. പരിസ്ഥിതി സൗഹൃദ തൂക്കുപാലങ്ങൾ രൂപകൽപ്പന ചെയ്ത ഗിരീഷ് രാജ്യത്തുടനീളം ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha




















