ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ്.... ചോദ്യം ചെയ്ത് വിട്ടയച്ചു... ലക്ഷദ്വീപില്‍ തുടരേണ്ടി വരും...
കോടതി നിർദ്ദേശപ്രകാരം ഉടൻ ഒരു അറസ്റ്റ് ഉണ്ടാവില്ല എന്ന് തന്നെ പ്രതീക്ഷിച്ചായിരുന്നു ചലച്ചിത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഐഷ സുൽത്താന ഇന്ന് കവരത്തി പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്. വ്യാഴാഴ്ച ഐഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ജൂൺ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച ശേഷമായിരുന്നു കോടതി ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചതും. ഒരാഴ്ചത്തേക്കാണ് ഐഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. ഇതിനു ശേഷമായിരുന്നു സ്റ്റേഷനിൽ ഹാജരായതും.
എന്നാൽ, രാജ്യദ്രോഹ കേസിൽ പ്രതിചേര്‍ക്കപ്പെട്ട ഐഷ സുൽത്താനയെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയാണ് ഇപ്പോൾ ചെയ്തത്. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്.
ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല എന്നാണ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും കവരത്തി പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ന് വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ പൊലീസ് ഹെഡ്കോർട്ടേഴ്സിൽ അഭിഭാഷകനോടെപ്പമാണ് ചോദ്യം ചെയ്യലിന് ഐഷ ഹാജരായത്. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ ഉപയോഗിക്കുകയാണെന്ന് ചാനൽ ചർച്ചയിൽ ഐഷ ആരോപിച്ചത് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിട്ടുള്ളത്.
ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു അയ്ഷ സുൽത്താന പറഞ്ഞത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു.
ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തിരുന്നു.
എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ അയ്ഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.
അതേസമയം, ലക്ഷദ്വീപിന്‍റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റാൻ അഡ്മിനിസ്ട്രേഷൻ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശ്രമം.
എന്നാൽ ഇതിന് ഔദ്യോഗികമായി അഡ്മിനിസ്ട്രേഷന്‍ നീക്കം തുടങ്ങിയതായി ദ്വീപിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട തീരുമാനങ്ങൾക്കെതിരെ നിരവധി കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കെയാണ് അഡ്മിനിസ്ട്രേഷന്‍റെ പുതിയ നീക്കമെന്നാണ് സൂചന.
https://www.facebook.com/Malayalivartha