ഇനി ആരോഗ്യം തന്നെ മുഖ്യം... ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്ന് മാറ്റി; കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ദയനീയത അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഡോക്ടര്‍; കോവിഡ് കാലത്ത് ബ്രേക്ക് ദ ചെയിന്റെ മുഖ്യ പങ്കു വഹിച്ച സാരഥി

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. മുഹമ്മദ് അഷീലിനെ മാറ്റുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് അറിയാതെ പോകരുത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ദയനീയത അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാള്‍ കൂടിയാണ്.
രാജ്യത്തിനകത്തും പുറത്തുമായി എന്‍ഡോസള്‍ഫാനെതിരെ ശക്തമായ നിലാപാടുയര്‍ത്തി നിരവധി സെമിനാറുകള്‍ സംഘടിപ്പിച്ചു. ഡോ അഷീലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്റെ വിഷതീവ്രതയിലേക്കു വെളിച്ചം വീശുന്നതായി. ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ മുഖ്യശില്‍പ്പി.
കോവിഡ് പ്രതിരോധത്തിലെ മുഖ്യമായ ബ്രേക്ക് ദ ചെയ്‌നിന്റെ അണിയറ ശില്‍പികളിലൊരാളാണ്. ഡോ. അഷീല്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടാണ് തിരികെ ആരോഗ്യ വകുപ്പിലേക്ക് തന്നെ പോകുന്നതെന്നാണ് പറയുന്നത്. അല്ല മാറ്റിയതാണെന്നും പറയുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഡോ. അഷീല്‍ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് എത്തുന്നത്. കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകള്‍ ചെയ്ത് ഡോ. അഷീല്‍ ശ്രദ്ധ നേടിയിരുന്നു.
കോവിഡ് പ്രതിരോധ നടപടികളില്‍ സജീവമായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയിരിക്കുകയാണ്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനാണു പകരം ചുമതല. മുഹമ്മദ് അഷീലിന് ആരോഗ്യ വകുപ്പിലേക്കാണു മാറ്റം. അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതു കൊണ്ടാണു മാറ്റമെന്നാണു വിശദീകരണം.
ആരോഗ്യ വകുപ്പിലെ അസി.സര്‍ജനായ മുഹമ്മദ് അഷീലിനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു സാമൂഹ്യ സുരക്ഷാമിഷന്‍ തലപ്പത്ത് ഡപ്യൂട്ടേഷനില്‍ നിയമിച്ചത്. പിന്നീട് കോവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളുമടക്കം പല വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ വക്താവായി മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ അഷീലിന്റെ ചില പ്രതികരണങ്ങള്‍ വിവാദമായിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ചത്തു പണിയെടുക്കുകയാണ്. 10-16 മണിക്കൂര്‍ തുടരെ ജോലി ചെയ്യുന്നു. അപ്പോഴാണ് ഓരോരുത്തര്‍ രാത്രി വിളിച്ചിട്ടു കല്യാണത്തിന് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന് ചോദിക്കുന്നത്. ഭ്രാന്ത് വന്നുപോകും... എന്ന് ലൈവിലെത്തി ഡോക്ടര്‍ മുഹമ്മദ് അഷീല്‍ പറയുന്ന വാക്കുകളില്‍ നിഴലിക്കുന്നത് കോവിഡിന്റെ തീവ്രത കൂടിയാണ്. പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും കൊണ്ട് കൂടിയാണ് അദ്ദേഹം സംസാരിച്ചത്.
ജനങ്ങള്‍ ഇപ്പോഴും കോവിഡിന്റെ തീവ്രത മനസിലാക്കുന്നില്ല. നമ്മള്‍ സുരക്ഷിതരാണെന്ന ബോധ്യത്തിലാണു ചിലര്‍. അവര്‍ക്ക് അറിയില്ല അവസ്ഥ. ലോക്ഡൗണ്‍ പ്രഖ്യപിക്കാത്തതു പ്രതിസന്ധി ഇല്ലാത്തത് കൊണ്ടല്ല. രാജ്യത്തിന്റെ വരുമാനം, നിര്‍മാണ മേഖല... എല്ലാം നിലയ്ക്കും, അതുകൊണ്ടാണ്. വെന്റിലേറ്റര്‍ പോലും തികയാതെ വരുന്ന അവസ്ഥയിലേക്ക് നമ്മളും എത്തിയേക്കാം. വാര്‍ത്തകളൊക്കെ കാണുന്നതല്ലേ. കല്യാണങ്ങള്‍ ഒഴിവാക്കൂ. ബന്ധുക്കളെ ഓണ്‍ലൈനായി പങ്കെടുപ്പിക്കൂ.. ദയവായി സ്വയം നിയന്ത്രിക്കൂ.. ദയവായി കേള്‍ക്കൂ... എന്നാണ് അഷീല്‍ പറഞ്ഞത്.
കോവിഡ് കാലം ഡോ. അഷീലിന്റെ പ്രശസ്തിയും കൂട്ടി. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായി അഷീല്‍ മാറി. കോവിഡിനെ പറ്റി കൂടുതല്‍ പഠിക്കുകയും ആധികാരികമായി സംസാരിക്കുകയും ചെയ്തതോടെ ചാനലുകാര്‍ക്കും പ്രിയപ്പെട്ടവനായി.
"
https://www.facebook.com/Malayalivartha























