മക്കളുടെ മൃതദേഹം കണ്ടതും ആ അമ്മ ബോധരഹിതയായി! സന്തോഷപൂർവമായുള്ള യാത്രയിൽ കുടുംബത്തിന് നഷ്ടപെട്ടത് രണ്ട് മക്കൾ... ബര്‍ത്ത്ഡേ കേക്കുമായി പോകുന്നതിനിടെ ഫൈബര്‍ വഞ്ചിയില്‍ വന്ന എബിനും പ്രവീണും മടക്കയാത്രയില്‍ സഹോദരങ്ങളെയും ഒപ്പം കൂട്ടി: ആ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല; നാടിനെ നടുക്കിയ അപകടമരണത്തിന്റെ സംസ്കാരചടങ്ങുകൾ ഇന്ന്

നെട്ടൂരിനെ കണ്ണീരിലാഴ്ത്തിയ ആ ബോട്ടപകടം കഴിഞ്ഞ ദിവസമായിരുന്നു... ബര്‍ത്ത്ഡേ കേക്കുമായി പോകുന്നതിനിടെ വള്ളം മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്നുപേരുടെ മരണ വാർത്ത ഏറെ വേദനാജനകമായിരുന്നു...
മരണപ്പെട്ട അഷ്ന(22), ആദില്‍(18), എബിന്‍ പോള്‍(20) എന്നിവരുടെ സംസ്‌ക്കാരം നടത്തി. നെട്ടൂര്‍ മൗലാന റോഡില്‍ പെരിങ്ങാട്ടുപറമ്പിൽ ബീന മന്‍സിലില്‍ നവാസ്-ഷാമില ദമ്പതികളുടെ മക്കളാണ് അഷ്നയും ആദിലും. എബിന്‍ കോന്തുരുത്തി മണലില്‍ പോള്‍-ഹണി ദമ്പതികളുടെ മകനും.
മൃതദേഹങ്ങള്‍ നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്ത്രീകളടക്കം വന്‍ ജനാവലി ആയിരുന്നു. അഞ്ചരയോടെ കബറടക്കി. എബിന്‍ പോളിന്റെ സംസ്‌കാരം പകല്‍ മൂന്നരയോടെ തേവര സെന്റ് ജൂഡ് പള്ളി സെമിത്തേരിയിലുമായിരുന്നു നടത്തിയത്.
ഇതിനിടയില്‍ അഷ്നയുടെയും ആദിലിന്റെയും മൃതദേഹങ്ങള്‍ കണ്ട് മാതാവ് ഷാമില ബോധ രഹിതയായി വീണു. ഷാമിലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ വാഹനം അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.
കഴിഞ്ഞ ദിവസമാണ് തേവര കായലില്‍ വഞ്ചി മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരണപ്പെട്ടത. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. എബിന്റെ കൂട്ടുകാരന്‍ കോന്തുരുത്തി കളത്തിപ്പറമ്പിൽ ജൂഡ് ദേവുസിന്റെ മകന്‍ പ്രവീണ്‍ (22)ആണ് രക്ഷപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിക്കുന്നത്. അഷ്‌നയും ആദിലും വീട്ടില്‍ കേക്ക് ഉണ്ടാക്കി വില്‍പ്പന നടത്തുകയാണ്.
എബിന്റെ ആവശ്യപ്രകാരം അവരുടെ വീട്ടിലെ പിറന്നാള്‍ ആഘോഷത്തിനായി കേക്ക് തയ്യാറാക്കി പോകുന്ന വഴിയിലാണ് ദുരന്തം തേടിപ്പിടിച്ചെത്തിയത്. കോന്തുരുത്തിയില്‍ നിന്ന് ഫൈബര്‍ വഞ്ചിയില്‍ വന്ന എബിനും പ്രവീണും മടക്കയാത്രയില്‍ സഹോദരങ്ങളെയും ഒപ്പം കൂട്ടുകയായിരുന്നു. വ്യവസായ മേഖലയിലേക്ക് ബാര്‍ജുകള്‍ പോകുന്ന ദേശീയ ജലപാത-3ന്റെ ഭാഗമായ ആഴമേറിയ ഭാഗത്ത് എത്തുന്നതിന് മുൻപേ ആയിരുന്നു വഞ്ചി മറിയുന്നത്.
വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന നെട്ടൂര്‍ പടന്നക്കല്‍ പൗലോസാണ് കരച്ചില്‍ കേട്ട് ആദ്യം രക്ഷിക്കാനായി എത്തിയത്. കരയിലേക്ക് നീന്തിയ പ്രവീണിനെ പൗലോസ് നീന്തിച്ചെന്ന് വലിച്ച് കരയിലെത്തിക്കുകയായിരുന്നു. മറ്റുള്ളവര്‍ അപ്പോഴേക്കും മുങ്ങിത്താണു. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.
മരട് നഗരസഭയുടെ നാല് ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ഒന്നര മണിക്കൂറിനു ശേഷം ആഷ്‌നയുടെ മൃതദേഹമാണ് ആദ്യം കണ്ടു കിട്ടിയത്. പിന്നാലെ മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. ഒഴുക്ക് ഇല്ലാത്ത ഭാഗത്തായതില്‍ മൃതദേഹങ്ങള്‍ പെട്ടെന്നു തന്നെ കണ്ടെത്താനായി. എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ആഷ്ന പെരുമ്ബാവൂര്‍ നാഷണല്‍ കോളേജിലെ ബി.എഡ് വിദ്യാര്‍ത്ഥിനിയാണ്. ആദില്‍ തൃപ്പൂണിത്തുറ ഗവ.സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കളമശേരി സെന്റ് പോള്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ.ഇംഗ്ളീഷ് വിദ്യാര്‍ത്ഥിയാണ് എബിന്‍. എബിന്റെ പിതാവ് പോള്‍ ഷിപ്പ്യാര്‍ഡിലെയും അമ്മ ഹണി പോസ്റ്റ്‌ഓഫീസിലെയും ജീവനക്കാരാണ്. സഹോദരന്‍: ആല്‍ബിന്‍.
https://www.facebook.com/Malayalivartha























