ഭിന്നശേഷിക്കാരന്റെ പരാതി പോലീസ് അവഗണിച്ചു; അക്രമ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറല്‍ ആയതോടെ കേസെടുത്തു

ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരൻ ക്രൂരമര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ആദ്യഘട്ടം പോലീസ് പരാതി അവഗണിച്ചു. തന്നെ മര്‍ദ്ദിച്ചത് സംബന്ധിച്ച് വെള്ളിയാഴ്ച തന്നെ ആക്രമണത്തിനിരയായ സിദ്ധിഖ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് കേസെടുക്കാതെ അന്വേഷിക്കാം എന്ന് പറഞ്ഞ് തിരിച്ചയച്ചു. തുടര്‍ന്ന് ഞായറാഴ്ച സുഹൃത്തിനൊപ്പം സിദ്ദിഖ് സ്റ്റേഷനില്‍ എത്തി അന്വേഷിച്ചപ്പോള്‍ സിസിടിവി ദൃശ്യം പരിശോധിക്കാന്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്നാണ് അറിയിച്ചത്.
അപ്പോഴും കേസെടുക്കാനോ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്താനോ പോലീസ് തയാറായില്ല. പിന്നീട് പമ്പിലെത്തിയ സിദ്ദിഖിന്റെ സുഹൃത്ത് സിസിടിവി ദൃശ്യങ്ങള്‍ തന്റെ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ അക്രമിയായ യുവാവിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ പോലീസ് കേസെടുക്കാന്‍ തയ്യാറാവുകയായിരുന്നു. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടാണ് പോലീസ് യാഥാര്‍ത്ഥ്യം മനസിലാക്കിയത്.
സിദ്ദിഖിനെ അടിച്ച യുവാവ് സംഭവ ദിവസം തന്നെ പോലീസ് സ്റ്റേഷനിലെത്തി സിദ്ധിഖിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന്റെ പരാതി പോലീസ് അവഗണിച്ചതായാണ് ആക്ഷേപം ഉയരുന്നത്.
https://www.facebook.com/Malayalivartha























