ഒരിക്കലും മരിക്കാത്ത മനസ്... മനുഷ്യനേയും അവന്റേ വേദനകളേയും അതേരീതിയില്‍ ഉള്‍ക്കൊള്ളുന്ന പിതാവിന്റെ വേര്‍പാടില്‍ എല്ലാവര്‍ക്കും വേദന മാത്രം; അശരണര്‍ക്ക് എന്നും താങ്ങായി നിന്ന വലിയ തിരുമേനി; മനുഷ്യ സ്‌നേഹം വഴികാട്ടിയ ജീവിതം

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിടചൊല്ലുമ്പോള്‍ വിശ്വാസികളെ സംബന്ധിച്ച് വലിയ വിടവാണ് ഉണ്ടായത്.
സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അദ്ദേഹം. ഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവസഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും അതിന്റെ പ്രൗഢിയോ സ്ഥാനപ്പെരുമയോ അദ്ദേഹത്തെ ബാധിച്ചില്ല. കുന്നംകുളത്തിനടുത്ത് സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഷ്ടപ്പാടിന്റെയും സാമ്പത്തിക പരാധീനതകളുടെയും വേദന അറിഞ്ഞാണ് അദ്ദേഹം വളര്‍ന്നു വന്നതുതന്നെ.
കാതോലിക്കാ സ്ഥാനത്തെത്തി ചെറിയ കാലത്തിനുള്ളില്‍ത്തന്നെ അശരണര്‍ക്കും വേദനിക്കുന്നവര്‍ക്കും സാന്ത്വനമാകുന്ന ഒരുപിടി പദ്ധതികള്‍ സഭാതലത്തില്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
നൂറുകോടിയിലേറെ രൂപ ചെലവാകുന്ന പരുമല കാന്‍സര്‍ സെന്ററാണു സേവനപാതയില്‍ അഭിമാനിക്കാവുന്ന വലിയൊരു കാല്‍വയ്പ്. ഇതിന്റെ ഉദ്ഘാടനമായിരുന്നു സപ്തതി വര്‍ഷത്തിലെ പ്രധാന പരിപാടി. ഒപ്പം, നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ ചികില്‍സാ സഹായ പദ്ധതി 'സ്‌നേഹസ്പര്‍ശ'വും ആരംഭിച്ചു.
ഈ പദ്ധതിയുടെ ഉദ്ഘാടനത്തിനു സാക്ഷിയായത് കെ.എസ്. ചിത്ര എന്ന, ദക്ഷിണേന്ത്യയുടെ വാനമ്പാടിയായിരുന്നു. സ്വന്തം കയ്യിലെ വിലയേറിയ മോതിരം ആദ്യസംഭാവനയായി നല്‍കിയാണ് ചിത്ര തുടക്കമിട്ടത്. കാതോലിക്കാ ബാവായുടെ ദീനാനുകമ്പയും പാവപ്പെട്ടവരോടുള്ള ആര്‍ദ്രതയും കണ്ടറിഞ്ഞ ചിത്രയും ഭര്‍ത്താവ് വിജയ ശങ്കറും സഹായത്തിനായി മുന്‍പന്തിയില്‍ത്തന്നെ നിന്നു. ധനസമാഹരണത്തിനായി ചിത്ര കോട്ടയത്തു സംഗീത പരിപാടി സൗജന്യമായി നടത്തി.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ചൂടേറിയ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന ഇക്കാലത്തു സ്ത്രീകളെ സഭാഭരണത്തിന്റെ വേദിയിലെത്തിച്ചതാണു പൗലോസ് ദ്വിതീയന്‍ ബാവായുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രമുഖം. സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും 2011 ല്‍ വോട്ടവകാശം ഏര്‍പ്പെടുത്തിയതിലൂടെ പള്ളി ഭരണത്തിലും അതുവഴി സഭാ ഭരണത്തിലും സ്ത്രീകള്‍ നിര്‍ണായക ശക്തിയായി മാറി.
പുതുതലമുറയ്ക്കും കുടുംബങ്ങള്‍ക്കും വഴികാട്ടിയായി സഭയുടെ മാനവശേഷി വികസന വകുപ്പിന്റെ കീഴില്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി. മദ്യം, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ഒട്ടേറെ കര്‍മപദ്ധതികളാണ് ഇടവകതലത്തിലും സഭാതലത്തിലും ഹ്യൂമന്‍ എംപവര്‍മെന്റ് പരിപാടിയിലൂടെ നടപ്പാക്കിയത്. സൈബര്‍ യുഗത്തിലെ അമിതാസക്തിക്കു നേരെ വിരല്‍ചൂണ്ടുന്നതായി ദുഃഖവെള്ളിയാഴ്ചകളിലെ സൈബര്‍ ഫാസ്റ്റ്.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ കുന്നംകുളത്തിന്റെ എല്ലാ സ്വഭാവ സവിശേഷതകളുമുള്ള വ്യക്തിത്വമായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടേത്. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ആ സ്വഭാവത്തിന്റെ നൈര്‍മല്യവും നിഷ്‌കളങ്കതയും അനുഭവിച്ചിട്ടുണ്ട്. അതേസമയം, ആത്മീയ ജീവിതത്തിന്റെ ഒരു പാഠപുസ്തകം കൂടിയായിരുന്നു ബാവാ.
വലിയ ഏച്ചുകെട്ടലുകളില്ലാതെ സംസാരിക്കുന്ന, എല്ലാവരോടും തുറന്ന മനസ്സോടെ ഇടപെടുന്ന, കാതോലിക്കാ എന്ന വലിയ സ്ഥാനത്തിരിക്കുമ്പോഴും എല്ലാവരെയും ഒരു പോലെ തന്റെ സ്‌നേഹവലയത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്ന ഒരാള്‍. മുന്നിലെത്തുന്നവരുടെ വലുപ്പച്ചെറുപ്പം നോക്കിയായിരുന്നില്ല അദ്ദേഹം അവരെ സ്വീകരിച്ചിരുന്നത്.
ഒരിക്കല്‍ പരിചയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മനസില്‍ ഇടംപിടിച്ചുകഴിയും. പിന്നെക്കാണുമ്പോള്‍ ചിരകാല സ്‌നേഹത്തോടെ അദ്ദേഹം നമ്മെ ഓര്‍ത്തെടുക്കുകയും ചെയ്യും. ഒട്ടും നാട്യങ്ങളില്ലാത്തയാളായിരുന്നു തിരുമേനി. ആ തിരുമേനിയുടെ വേര്‍പാട് എല്ലാവരേയും ഒരുപോലെ വേദനിപ്പിക്കുകയാണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























