പത്തനംതിട്ട പുളിക്കീഴ് സര്‍ക്കാര്‍ മദ്യ ഫാക്ടറിയായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്കുള്ള 12 ലക്ഷത്തിന്റെ 20,386 ലിറ്റര്‍ സ്പിരിറ്റ് സ്പിരിറ്റു മാഫിയക്ക് ബ്ലാക്കില്‍ മറിച്ചു വിറ്റ കേസ്.... മുഖ്യ പ്രതി ജനറല്‍ മനേജര്‍ അലക്‌സ്. പി. എബ്രഹാമിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്

സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ബിവറേജസിലൂടെ വിറ്റഴിക്കുന്നതിലേക്കുള്ള മദ്യ നിര്‍മ്മാണ ഫാക്ടറിയായ പത്തനംതിട്ട പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലേക്കുള്ള 12 ലക്ഷം രൂപയുടെ 20, 386 സ്പിരിറ്റ് ടാങ്കര്‍ ലോറിയില്‍ നിന്നൂറ്റി സ്പിരിറ്റ് മാഫിയക്ക് വ്യാജ മദ്യമുണ്ടാക്കാനായി ബ്ലാക്കില്‍ മറിച്ചു വിറ്റ കേസിന്റെ കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
അറസ്റ്റ് ഭയന്ന് നാലാം പ്രതിയായ ഫാക്ടറി ജനറല്‍ മാനേജര്‍ അലക്‌സ് . പി. എബ്രഹാം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് സ്പിരിറ്റ് വെട്ടിപ്പിന്റെ ആഴവും വ്യാപ്തിയും ഉദ്യോഗസ്ഥ പങ്കാളിത്തവും ബോധ്യപ്പെടാനായി സി ഡി ഫയല്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ബ്രാഞ്ച് ഡിവൈഎസ്പിയോട് ഉത്തരവിട്ടത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മധ്യ പ്രദേശില്‍ നിന്ന് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് സംസ്ഥാനത്തേക്ക് വന്ന ടാങ്കര്‍ ലോറിയെ പിന്തുടര്‍ന്ന് പുളിക്കീഴ് ഫാക്ടറിയിലെത്തി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടുകയായിരുന്നു.
ലോറിയില്‍ നിന്ന് സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ് കിട്ടിയ തൊണ്ടിപ്പണമായ 10. 08 ലക്ഷം രൂപ കൂടി കണ്ടെടുത്തത് വഴി കൃത്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മോഷണക്കുറ്റം കൂടി ഉള്‍പ്പെട്ടതിനാല്‍ എക്‌സൈസ് കേസ് പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു.സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് കമ്പനി.
നാഷണല്‍ പെര്‍മിറ്റ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരായ തൃശൂര്‍ പോട്ട പോട്ടച്ചിറ വ്യാസ സ്‌ക്കൂളിന് സമീപം കൊന്നത്ത് വീട്ടില്‍ നന്ദകുമാര്‍ (52) , ഇടുക്കി അറക്കുളം കാവുംപടി വട്ടക്കുന്നേല്‍ സിജോ തോമസ് (38) , ട്രാവന്‍കൂര്‍ ഫാക്ടറി വെയര്‍ഹൗസ് മാനേജര്‍ ചെങ്ങന്നുര്‍ പാണ്ടനാട് മണി വീണ വീട്ടില്‍ അരുണ്‍കുമാര്‍ (38) , ജനറല്‍ മാനേജര്‍ അലക്‌സ്. പി. എബ്രഹാം , പഴ്‌സണല്‍ മാനേജര്‍ ഷാഹിം , പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി , മദ്ധ്യ പ്രദേശ് ബെദുള്‍ നിവാസി അബു എന്നിവരാണ് സ്പിരിറ്റ് മോഷണക്കേസില്‍ നിലവിലുള്ള ഒന്നു മുതല്‍ 7 വരെയുള്ള പ്രതികള്‍. ആദ്യ മൂന്നു പ്രതികള്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്.
അതേ സമയം മുഖ്യ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് സമയം നല്‍കിയിരിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് വേണ്ടെന്നാണ് ധാരണയെന്നും ആരോപണമുണ്ട്.
ഇതിന് പിന്നില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ട്. കേസിന്റെ സുപ്രധാന ചുമതല നല്‍കിയ ഉദ്യോഗസ്ഥനെ അന്വേഷണത്തില്‍ നിന്ന് നീക്കി സി ബ്രാഞ്ചിഏെല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
2021 ജൂണ്‍ 29 നാണ് കേസിനാസ്പദമായ സ്പിരിറ്റ് കൊള്ള നടന്നത്. സ്പിരിറ്റുമായി വന്ന ടാങ്കര്‍ ലോറി ഡ്രൈവര്‍മാരടക്കം 3 പേരാണ് അറസ്റ്റിലായത്. സ്ഥിരമായി കമ്പനിയില്‍ മാനേജര്‍മാരായി തുടരുന്നവരുടെ അറിവോടെയാണ് വെട്ടിപ്പ് നടന്നത്. സ്പിരിറ്റ് വെട്ടിപ്പ് ഇവിടെ ആദ്യമല്ല.
വര്‍ഷങ്ങളായി തുടരുന്നതാണെന്ന് അറസ്റ്റിലായവര്‍ കുറ്റസമ്മത വെളിപ്പെടുത്തല്‍ മൊഴി നല്‍കി. ഇപ്പോള്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ മാത്രം ഉദ്യോഗസ്ഥ ഒത്താശയോടെ 6 മാസം കൊണ്ട് 50 ലക്ഷം രൂപയുടെ സ്പിരിറ്റ് ലോറിയില്‍ നിന്ന് ഊറ്റി മറിച്ചു വിറ്റു. ഈ പണമെല്ലാം മൂന്നാം പ്രതി ഫാക്ടറി ജീവനക്കാരന്‍ അരുണ്‍ കുമാറിനെയാണ് ഏല്‍പ്പിച്ചിരുന്നത്.
അര ലക്ഷം രൂപയാണ് ഡ്രൈര്‍മാരുടെ പ്രതിഫലം. സ്പിരിറ്റ് വിറ്റു കിട്ടുന്ന പണം ഉദ്യോഗസ്ഥര്‍ തുല്യമായി വീതിച്ചെടുക്കുമെന്നാണ് അരുണ്‍കുമാറിന്റെ മൊഴി.
ഇത്തവണ 20,386 ലിറ്റര്‍ സ്പിരിറ്റാണ് മറിച്ചുവിറ്റതെന്ന് കണ്ടെത്തി. മുമ്പും സ്പിരിറ്റ് മറിച്ചു വിറ്റിട്ടുണ്ടെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. ജനറല്‍ മാനേജരും മറ്റു ജീവനക്കാരും നിര്‍ദേശിച്ചതനുസരിച്ചാണ് മറിച്ചു വിറ്റത്. ഇങ്ങനെ കിട്ടുന്ന പണം പങ്കിട്ടെടുക്കുകയാണ് പതിവെന്നും അവര്‍ മൊഴി നല്‍കി.
മധ്യപ്രദേശ് ബെദുവയിലുള്ള ഖോഡിഗ്രാം ഡിസ്റ്റിലറിയില്‍ നിന്ന് മൂന്നു ടാങ്കറുകളിലായി 1.15 ലക്ഷം ലിറ്റര്‍ സ്പിരിറ്റാണ് സംസ്ഥാനത്തേക്കു കയറ്റിയയച്ചത്. നന്ദകുമാറും സിജോ തോമസും ഓടിച്ച ടാങ്കറുകളില്‍ 40,000 ലിറ്റര്‍ വീതവും മുഹമ്മദ് റാഫിയുടെ ലോറിയില്‍ 35,000 ലിറ്ററുമാണ് ഉണ്ടായിരുന്നത്. ജൂണ്‍ 24 ന് ബെദുവയില്‍ നിന്ന് പുറപ്പെട്ട ലോറികളില്‍ നിന്ന് പിറ്റേന്ന് പുലര്‍ച്ചെ 2 ന് മധ്യപ്രദേശിലെ സെന്തുവ എന്ന സ്ഥലത്ത് വച്ചാണ് സ്പിരിറ്റ് ചോര്‍ത്തി വിറ്റത്.
നന്ദകുമാറിന്റെ ടാങ്കറില്‍ നിന്ന് 12, 682 ലിറ്ററും സിജോ തോമസിന്റെ ടാങ്കറില്‍ നിന്ന് 7,699 ലിറ്ററും സ്പിരിറ്റ് ഊറ്റിയെടുത്ത് സ്പിരിറ്റ് മാഫിയാംഗമായ അബുവിന് കൈമാറി. അബു നല്‍കിയ 10.08 ലക്ഷം രൂപയാണ് ടാങ്കറുകളില്‍ നിന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തത്.
അഴിമതിയിലൂടെ സ്പിരിറ്റ് ചോര്‍ത്തിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന് 12 ലക്ഷം രൂപയുടെ അന്യായ നഷ്ടമുണ്ടായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ലോറി പിന്തുടര്‍ന്ന് ജൂണ്‍ 30 പുലര്‍ച്ചെ പുളിക്കീഴ് ഫാക്ടറിയിലെത്തി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റിന്റെ അളവിലെ കുറവും മോഷണമുതല്‍ വിറ്റു കിട്ടിയ തൊണ്ടിപ്പണമായ 1.08 ലക്ഷം രൂപയും കണ്ടെത്തിയത്. 2015 ല്‍ ഇതേ ഫാക്ടറിയിലേക്ക് കൊണ്ടു വന്ന 20,000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
മറിച്ചുവിറ്റ സ്പിരിറ്റിനു പകരം ലോറിയില്‍ ബാക്കിയുള്ള സ്പിരിറ്റില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച സ്പിരിറ്റ് വച്ചാണ് ബിവറേജസ് ഔട്ട് ലെറ്റിലൂടെ സാധാരണക്കാരടക്കം ' ജവാന്‍ ' ഉള്‍പ്പെടെയുള്ള മദ്യം വാങ്ങുന്നത്. സ്പിരിറ്റ് കൊള്ള കണ്ടു പിടിച്ചതില്‍ സംസ്ഥാനത്തെ മദ്യപരാണ് ഏറെ ആഹ്ലാദിക്കുന്നത്. ബാര്‍ ഹോട്ടലില്‍ കഴിക്കുന്ന മദ്യം കിക്കാവുന്നുണ്ടെന്നും അതേ സമയം ബിവറേജസിലെ മദ്യം എത്ര കുടിച്ചിട്ടും കിക്കാവുന്നില്ലെന്നുമുള്ള മദ്യപരുടെ വര്‍ഷങ്ങളായുള്ള പരാതിക്ക് ഇതോടെ പരിഹാരമായെന്നാണ് മദ്യപരുടെ അഭിപ്രായം. ജവാന്‍ അടക്കമുള്ള മദ്യം നിര്‍മ്മിക്കുന്നത് ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലാണ്.
"
https://www.facebook.com/Malayalivartha
























