മരം മുറിയില്‍ നിന്നും മുന്‍ മന്ത്രി കെ. ചന്ദ്രശേഖരനും കെ. രാജുവും രക്ഷപ്പെട്ടു... വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബലിയാടായി

അനന്തരം മരം മുറിയില്‍ നിന്നും മുന്‍ മന്ത്രി കെ. ചന്ദ്രശേഖരനും കെ. രാജുവും രക്ഷപ്പെട്ടു. പതിവുപോലെ വനം വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രം പെട്ടു. രക്ഷകനായി മാറിയത് ഇപ്പോഴത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.
റവന്യു - വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അതേപടി നടപ്പിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അച്ചടക്ക നടപടി വരുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആയിര കണക്കിന് മരങ്ങള്‍ മുറിച്ചു തള്ളിയവരെ പിടി കൂടാതിരുന്നതിന്റെ പേരിലാണ് ഇരുപതോളം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വനം വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ഫയല്‍ വനം വകുപ്പ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്ക് കൈമാറി കഴിഞ്ഞു.
എന്താണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റ് ? അന്നത്തെ റവന്യുമന്ത്രി കാട്ടിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ഒരു ഉത്തരവിറക്കി. അന്നത്തെ വനംമന്ത്രിയുടെ ആശീര്‍വാദത്തോടെയായിരുന്നു തീരുമാനം.രണ്ട് മന്ത്രിമാരും ഒരേ പാര്‍ട്ടിക്കാര്‍ ആയിരുന്നതിനാല്‍ ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. സര്‍ക്കാരും വനം മന്ത്രിയും മാറിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സര്‍ക്കാരും കൈമലര്‍ത്തി.അതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുഴപ്പത്തില്‍ ചാടിയത്.
സര്‍ക്കാര്‍ ഉത്തരവ് തങ്ങള്‍ നടപ്പിലാക്കുകയായിരുന്നു എന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് അതല്ല. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി കോടി കണക്കിന് രൂപയുടെ മരങ്ങള്‍ വനം വകുപ്പുദ്യോഗസ്ഥരുടെ അനുമതിയോടെ മുറിച്ചുകടത്തി എന്നാണ്. സര്‍ക്കാര്‍ പറയുന്നതില്‍ സത്യമില്ലാതില്ല.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഴിമതിക്ക് പേരുകേട്ടവരാണ്. സര്‍ക്കാരില്‍ നിന്നും ഒരു വിളിക്കായി കാത്തിരിക്കുന്നവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരവസരം കിട്ടിയാല്‍ അവര്‍ എന്തും ചെയ്യാം. എല്ലാവരും ഇങ്ങനെയാണെന്നല്ല പറയുന്നത്.
മരംമുറിക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ സമ്മതിച്ചു. ഐ.എഫ്.എസ്. റാങ്കിലുളളവര്‍ക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരംമുറിക്കേസില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായികഴിഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കി കഴിഞ്ഞു. വയനാട്ടില്‍ നിന്ന് മരംമുറിച്ചാല്‍ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്‌പോസ്റ്റാണ്.
എന്നാല്‍ മരംകടത്തി എന്നുപറയുന്ന ദിവസങ്ങളില്‍ ലക്കിടി ചെക്‌പോസ്റ്റില്‍ പരിശോധനകള്‍ നടന്നതായി റെക്കോഡുകളില്‍ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സമാനമായ സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മറ്റൊന്ന് ഉദ്യോഗസ്ഥന്മാര്‍ പരസ്പരം ഭീഷണിപ്പെടുത്തിയെന്നാണ്. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുളളതാണ് അതില്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കുളള ശിക്ഷാനടപടികള്‍ വനംവകുപ്പിന് ചെയ്യാന്‍ കഴിയില്ല. ശിക്ഷാനടപടികള്‍ സംബന്ധിച്ച വകുപ്പിന്റെ ശുപാര്‍ശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് മുഖ്യമന്ത്രിക്ക് ഫയല്‍ പോകും. മുഖ്യമന്ത്രിയാണ് നടപടി സ്വീകരിക്കേണ്ടത്.
തന്നെ വന്നുകാണുന്നത് കുറ്റകൃത്യം ചെയ്യാനുളള ലൈസന്‍സ് അല്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ കുറ്റകൃത്യത്തില്‍ പെട്ടവര്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. മുട്ടില്‍ മരം മുറി കേസിലെ പ്രതി മന്ത്രിയെ കണ്ടതിലുള്ള പ്രതികരണമായിരുന്നു ഇത്.
വനം വകുപ്പിലെ ഉന്നതര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നായിരുക്കും ഇവരുടെ വാദം. അതെന്തായാലും സ്വന്തം മന്ത്രിമാരെ രക്ഷിച്ചതാണ് രസകരമായ കാര്യം.
https://www.facebook.com/Malayalivartha





















