സിപിഎം നേതാക്കൾക്ക് മിണ്ടാട്ടമില്ല.... പ്രളയ ഫണ്ടിന് പിന്നാലെ പട്ടികജാതി ക്ഷേമ ഫണ്ടും .... വിശദമായ പരിശോധനക്ക് മന്ത്രി കെ രാധാകൃഷ്ണനെ പാര്‍ട്ടി ചുമതലപ്പെടുത്തി

പ്രളയ ഫണ്ടിന് പിന്നാലെ പട്ടികജാതി ക്ഷേമ ഫണ്ടും സി പി എം നേതാക്കള്‍ തട്ടിയെടുത്തു.ഒന്നും രണ്ടും രൂപയല്ല.100 കോടിയോളം രൂപ തട്ടിയെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആരോപണം ഉന്നയിച്ചിട്ടും സിപിഎം നേതാക്കള്‍ക്ക് ഇതില്‍ മിണ്ടാട്ടമില്ല.
കെ. സുരേന്ദ്രന്റെ ആരോപണം സി പി എം വ്യത്തങ്ങളില്‍ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാരും ക്രോസ് ചെക്ക് ആരംഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനക്ക് മന്ത്രി കെ രാധാകൃഷ്ണനെ പാര്‍ട്ടി ചുമതലപ്പെടുത്തി. ആരോപണം സത്യമാണെന്നാണ് പ്രാഥമിക നിഗമനം.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പട്ടികജാതി ക്ഷേമഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുത്തെന്നാണ് ആരോപണം. കുട്ടികളുടെ പഠനത്തിനും മറ്റു കാര്യത്തിനുമായി പട്ടികജാതി വിഭാഗത്തിന് കിട്ടേണ്ട പണം സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അറിഞ്ഞിട്ടും അഴിമതി മറച്ചുവെച്ചന്നാണ് ആരോപണം.
മറ്റൊരു ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതായത് മുന്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് അഴിമതിയുടെ കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹം കണ്ണടച്ചന്നാണ് ബി ജെ പി. പറയുന്നത്. സി പി എം സെക്രട്ടറി എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
തിരുവനന്തപുരത്താണ് ആദ്യം ആരോപണം പൊട്ടി പുറപ്പെട്ടത്. ഒരു എസ്.സി പ്രമോട്ടറെ സ്വാധീനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ഫണ്ട് തട്ടിയെന്നായിരുന്നു ആരോപണം. . ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗത്തിന്റെ അമ്മയുടേയും അച്ഛന്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ്.സി പ്രമോട്ടര്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചു.
2016 മുതല്‍ പണം വരുന്നുണ്ടെങ്കിലും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. പാവപ്പെട്ട പട്ടികജാതിക്കാര്‍ക്ക് കിട്ടേണ്ട പണം അക്കൗണ്ട് നമ്പര്‍ മാറ്റി സിപിഎമ്മുകാര്‍ തട്ടിയെടുക്കുകയാണ്. ഈ കേസില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടെങ്കിലും അവരുടെ അനാസ്ഥ കാരണം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരത്തേത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. കേരളത്തിലെ എല്ലാ നഗരസഭകളിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. എസ്.സി പ്രമോട്ടര്‍മാര്‍ വഴിയാണ് അഴിമതി നടക്കുന്നത്. ട്രെഷറി ഉദ്യോഗസ്ഥര്‍ക്കും പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ സരിനെ കൊണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ സി പി എം നിര്‍ബന്ധിച്ചത് ഇത്തരം ആരോപണങ്ങളെ തടയിടാന്‍ വേണ്ടിയാണെന്ന് ബി ജെ പി ആരോപിക്കുന്നു. ഇതിന് ജയില്‍ സൂപ്രണ്ട് കൂട്ടുനില്‍ക്കുന്നതായും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയില്‍ വകുപ്പിലാണ് അധികാര ദുര്‍വിനിയോഗം നടന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്റെ മുമ്പില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്‍പ്പെടെ ബിജെപികോണ്‍ഗ്രസ് നേതാക്കളുടെ പേര് വരുത്താനാണ് ശ്രമം. നീചമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ജയിലില്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദികള്‍ ജയില്‍വകുപ്പാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം പട്ടികജാതിക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ കിട്ടി കഴിഞ്ഞാല്‍ സി പി എമ്മിന്റെ പ്രതികരണം വരുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha





















