ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേട്.... വണ്ടിപ്പെരിയാറിൽ അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎം എംഎല്‍എയെ പൂട്ടണമെന്ന് കെ.സുരേന്ദ്രന്‍... ആസൂത്രിത നീക്കം പൊളിച്ചടുക്കി

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന വാർത്തകൾ ഇന്നലെ മുതലേ പുറത്ത് വന്നിരുന്നതാണ്.
സിപിഐ നേതാവും സ്ഥലം എംഎല്‍എയുടെ ഇടപെടലും കുട്ടിയുടെ മാതാപിതാക്കള്‍ക്കു മേല്‍ സിപിഎം ചെലുത്തുന്ന സമ്മര്‍ദ്ദവും ഇതിന്റെ വ്യക്തമായ സൂചനകളാണ് എന്നുള്ള ആരോപണങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്.
വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ല എന്നായിരുന്നു സ്ഥലം എംഎല്‍എ പരസ്യ നിലപാടെടുത്തത്. ഇതേതുടർന്ന് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസ് അട്ടിമറിക്കാനാണ് സിപിഎം എംഎല്‍എ ശ്രമിച്ചതെന്നും വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ മഹിളാമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വേളയിൽ അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ അവരെ സംരക്ഷിക്കുന്ന ഭരണ സംവിധാനത്തിലുള്ളവര്‍ക്കെതിരെ കേസെടുക്കണം. രാജ്യത്ത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപെടാതെ പോവുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. ഭരണകക്ഷിക്കാരായതു കൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്.
സമീപകാലത്ത് പട്ടികജാതിക്കാരായ പെണ്‍കുട്ടികള്‍ ഇരകളായ നിരവധി കേസുകള്‍ അട്ടിമറിക്കപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും 75,000ല്‍ അധികം സ്ത്രീപീഡന കേസുകളാണ് അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15,000 ബലാത്സംഗ കേസുകളുണ്ട്.
അഞ്ച് മാസത്തിനിടെ 1,600 സ്ത്രീപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചുകുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് കേരളത്തിലാണ്. പൊലീസും ഭരണസംവിധാനങ്ങളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത്.
പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായിട്ടും ഭരണകക്ഷി നേതാക്കള്‍ അത് ആവര്‍ത്തിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണ് കേരളത്തിലെ സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്.
ക്രിമിനല്‍ കേസുകള്‍ തെളിയിക്കുന്നതില്‍ കേരള പൊലീസ് താത്പര്യം കാണിക്കുന്നില്ല. കള്ളക്കേസുകളെടുക്കാന്‍ മാത്രമേ കേരള പൊലീസിന് താത്പര്യമുള്ളൂ. ഇത്രയും പീഡനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു.
വാളയാറിന് അപ്പുറത്ത് പീഡനം നടന്നാല്‍ മാത്രമേ സാംസ്‌ക്കാരിക നായകന്‍മാര്‍ പ്രതികരിക്കുകയുള്ളൂവെന്നതാണ് സ്ഥിതി. പ്രതികളുടെ രാഷ്ട്രീയവും ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയവും നോക്കി പ്രതികരിക്കുന്ന സെലക്ടീവ് പ്രതികരണ തൊഴിലാളികളായി സാംസ്‌ക്കാരിക നായകന്‍മാര്‍ അധപതിച്ചെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
ക്രൂരപീഡനത്തിനു ശേഷം മരണപ്പെട്ട കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ എംഎല്‍എ ചട്ടവിരുദ്ധമായി ഇടപെട്ടതാണ് വന്‍ വിവാദത്തില്‍ എത്തി നിൽക്കുന്നത്. സിആര്‍പിസി-174 പ്രകാരം കേസെടുത്ത സംഭവത്തില്‍ പുറത്ത് നിന്ന് ആര്‍ക്കും ഇടപെടാനോ പോസ്റ്റുമോര്‍ട്ടം നടപടി തടസപ്പെടുത്താനോ നിയമം അനുവദിക്കുന്നില്ല.
കേരള മെഡിക്കോ ലീഗല്‍ കോഡ് പ്രകാരവും ഇത്തരം ഇടപെടല്‍ തെറ്റു തന്നെയാണ്. അസ്വാഭാവിക മരണങ്ങളില്‍ നിര്‍ബന്ധമായും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിയമം അട്ടിമറിക്കാനാണ് എംഎല്‍എ ഇത്തരത്തിൽ ശ്രമിച്ചത്.
പോസ്റ്റുമോര്‍ട്ടം വേണ്ടെന്നു വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പിയേയും സിഐയേയും വിളിച്ചതായും പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാന്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷന് മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ പറയുകയും ചെയ്തിരുന്നു.
ഇതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായി മാറുകയാണ് ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ പ്രതി അര്‍ജുനെ സംരക്ഷിക്കാന്‍ കേസിന്റെ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് സിപിഎം നേതാവിന്റെ വെളിപ്പെടുത്തലും.
വണ്ടിപ്പെരിയാറില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും ക്രൂരമായ ദളിത് പീഡനമാണ്. മൂന്നു വര്‍ഷമായി കുരുന്നിനെ പീഡിപ്പിച്ച ശേഷം ഇതിനിടയില്‍ തന്നെ കെട്ടിത്തൂക്കിക്കൊല്ലുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവായിരുന്ന പ്രതിയെ ആദ്യം പോലീസ് പിടികൂടിയപ്പോള്‍ ഇയാളെ ഇറക്കാനും എംഎല്‍എ ശ്രമിച്ചിരുന്നു.
അതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭയപ്പെടുത്തി വരുതിയിലാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട് എന്നുള്ള. ഇടത് യൂണിയന്‍ നേതാക്കളിടപെട്ടാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത് എന്നാണ് പരക്കെയുള്ള ആക്ഷേപം.
https://www.facebook.com/Malayalivartha
























