പാലാരിവട്ടം പാലം കേസിൽ ആ നീക്കം നടത്തി വിജിലൻസ്... ടി. ഒ സൂരജിനുള്ളത് നിര്‍ണ്ണായക പങ്ക്... മകനും ഇനി പെടും!

പാലാരിവട്ടം പാലം അഴിമതി കേസില്‍ നേരത്തേ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ഒ സൂരജ് ബിനാമി പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലന്‍സ് ആരോപിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും കോടതി നടപടികൾ പുരോഗമിക്കുകയാണ്. അതിനിടയിലാണ് തന്ത്രപ്രധാനമായ ഒരു നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടായിരിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഓ സൂരജിന് നിര്‍ണ്ണായക പങ്കെന്ന് ചൂണ്ടിക്കാട്ടി വിജലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരിക്കുകയാണ്.
ആര്‍ഡിഎസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം സൂരജിന്റെ മകന്‍ 17 സെന്റ് ഭൂമി വാങ്ങി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. യഥാര്‍ഥ വിലയായ 3.30 കോടി മുടക്കി ഇടപ്പള്ളിയില്‍ വാങ്ങിയ ഭൂമിയുടെ രേഖകളില്‍ കാണിച്ചത് 1.04 കോടി രൂപ മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ എടുത്തു പറയുന്നു.
പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നിയമ വിരുദ്ധമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ടി.ഒ. സൂരജ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം ഇപ്പോൾ സമര്‍പ്പിച്ചത്.
അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് തനിക്കെതിരെ കേസെടുത്തതെന്നും അതിനാല്‍ തന്നെ നിലനില്‍ക്കില്ലെന്നും സൂരജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആര്‍ഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിനു പിന്നാലെയാണ് സൂരജിന്റെ മകന്‍ ഇടപ്പള്ളിയില്‍ ഭൂമി വാങ്ങിയത് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. 2014ല്‍ സൂരജ് ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ നിയമപരമായി അഞ്ച് കോടിയിലധികം രൂപ അഡ്വാന്‍സ് അനുവദിക്കാന്‍ സൂരജിന് കഴിയില്ല. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് കമ്പനിക്ക് പണം കൈമാറിയത്. മേല്‍പാലം നിര്‍മാണത്തിന് കരാര്‍ കമ്പനി 14.75 ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ എടുത്തപ്പോഴാണ് സൂരജ് ഏഴ് ശതമാനം പലിശയ്ക്ക് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മേല്‍പാലം അഴിമതിയില്‍ സൂരജിന് വ്യക്തമായ പങ്കാളിത്തം ഉണ്ട്. ഇതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ഡിവൈഎസ്പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലന്‍സ് പറയുന്നു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് പറയുന്നു.
2012-14 കാലഘട്ടത്തില്‍ ടി ഒ സൂരജ് പല ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014ല്‍ ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 15 സെന്റ് സ്ഥലവും വീടും വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തി. 2014 ഓഗസ്റ്റിലാണ് ആര്‍ഡിഎസ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി അനുവദിക്കുന്നത്. ഇത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് സൂരജ് മകന്റെ പേരില്‍ ഭൂമി വാങ്ങുന്നത്.
പാലാരിവട്ടം പാലം കേസില്‍ നാലാം പ്രതിയാണ് ടി. ഒ സൂരജ്. പാലം നിര്‍മിച്ച ആര്‍ ഡി എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍ രണ്ടാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ മൂന്നാം പ്രതിയുമാണ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു നിര്‍മാണച്ചുമതല.
പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയും രൂപരേഖ നിര്‍മ്മിക്കാനുള്ള ചുമതലയും കിറ്റ് കോയ്ക്ക് ആയിരുന്നു. ചുമതലകളില്‍ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം. മുന്‍പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് കേസില്‍ അറസ്റ്റിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിംകുഞ്ഞിന് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























