പിണറായി വിജയൻ– നരേന്ദ്ര മോദി കൂടിക്കാഴ്ച നാളെ നടക്കും... ആ തീരുമാനം ഉടൻ ഉണ്ടാകും! വൈകുന്നേരം ചർച്ച നടത്തും...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിനാണ് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ പി. കെ. മിശ്രയുമായും സംസാരിക്കും. ഇത് മൂന്ന് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
നാളെ ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക ഭവന- നഗര കാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തുക.
അതിവേഗ റെയിൽ പാതയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് വിവരം.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഡൽഹിക്കു തിരിച്ചത്. സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിന്തുണ തേടാനാണ് സന്ദർശനം നടത്തുന്നത്. രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ഇതുവരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിട്ടില്ല.
കെ– റെയില്‍ അടക്കമുള്ള വികസന വിഷയങ്ങളും കോവിഡില്‍ സംസ്ഥാനത്തിന് വാക്സീന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങളും ചർച്ചയായേക്കും.
സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.
അതേസമയം, ട കെ-റെയിൽ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് കേരളത്തെ രണ്ടായി പകുത്തു മാറ്റും വിധത്തിലാണെന്നാണ് പൊതുവേ പറയുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 532 കി.മീ. നീളംവരുന്ന സെമി അതിവേഗ റെയിൽവേ അഥവാ സിൽവർ ലൈൻ പാതക്ക് ഇരുവശവും കൂറ്റൻ മതിൽ കെട്ടിത്തിരിക്കുമെന്നാണ് പദ്ധതി സംബന്ധിച്ച റിപ്പോർട്ടുകളിലുള്ളത്.
132 കി.മീ. നീളത്തിൽ നെൽപ്പാടം നികത്തേണ്ടിയും വരും. 25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്ന് പറയുന്നുണ്ടെങ്കിലും 100 മീറ്റർ വീതിയിലുള്ള ഭൂമിയെങ്കിലും ബഫർ സോണായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പദ്ധതിക്ക് പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിന് നിയോഗിച്ച ഏജൻസിക്ക് അംഗീകാരമില്ലെന്ന് പദ്ധതിക്കെതിരെ ചെന്നൈ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും ഏജൻസിയോട് ഒരു മാസത്തിനകം പരിസ്ഥിതി മാനേജ്മെൻറ് പ്ലാൻ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ നിർദേശിച്ചത് ഹർജിക്കാർക്ക് തിരിച്ചടിയായി. തിരുവനന്തപുരത്തെ സെൻറർ ഫോർ എൻവയൺമെൻറ് ആൻഡ് ഡെവലപ്മെന്റാണ് പഠനം നടത്തുന്നത്.
ഉമ്മൻ ചാണ്ടി സർക്കാർ എക്സ്പ്രസ് ഹൈവേ പദ്ധതി ആവിഷ്കരിച്ചപ്പോൾ ഇടതുപക്ഷം എതിർത്തത് കേരളത്തെ രണ്ടായി പകുത്തുമാറ്റുമെന്ന് വിമർശിച്ചുകൊണ്ടായിരുന്നു. എതിർപ്പിനെത്തുടർന്നാണ് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്.
സമാനമായി കേരളത്തെ നെടുകെ മുറിക്കുംവിധമാണ് റെയിൽ പദ്ധതി. 532 കി.മീ. നീളം വരുന്ന പാതയിൽ 450 കി.മീറ്ററും ഭൂനിരപ്പിലൂടെയാണ് പോകുക. ഇത്രയും ദൂരം പാതയുടെ ഇരുവശവും 15 അടി ഉയരമുള്ള മതിൽ നിർമിച്ച് പാതയെ വേർതിരിക്കണമെന്നാണ് മെട്രോമാൻ ഇ. ശ്രീധരൻ തയാറാക്കിയ റിപ്പോർട്ടിൽ നിർദേശിക്കുന്നത്. ഇത്രയും ഉയരത്തിൽ മതിൽ നിർമിക്കുന്നത് റെയിൽപാത മുറിച്ച് കടന്നുപോകുന്ന എല്ലാ റോഡുകളും അടയുന്നതിന് കാരണമാകും.
എക്സ്പ്രസ് ഹൈവേയെ എതിർക്കുന്നതിന് ഇടതുപക്ഷം ഉയർത്തിയ പ്രധാന വാദം ചെറുതും വലുതുമായ മറ്റ് റോഡുകളെയെല്ലാം ഹൈവേ മതിൽ കെട്ടി തടയുമെന്നതായിരുന്നു. ഹൈവേ മുറിച്ചുകടക്കാൻ അനുവദിക്കുന്ന സ്ഥലങ്ങളിലൂടെ മാത്രമേ യാത്ര ചെയ്യാനാകൂവെന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പാത നിർമാണത്തിന് 132 കി.മീ. ദൂരം നെൽപ്പാടങ്ങൾ നികത്തേണ്ടിവരുമെന്ന് പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടിലാണ് പറയുന്നത്.
ഇത് ഭൂഗർഭ ജലക്ഷാമം രൂക്ഷമാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആറന്മുള വിമാനത്താവള പദ്ധതിയെ ഇപ്പോഴത്തെ കൃഷി മന്ത്രിയടക്കമുള്ള ഇടതുപക്ഷം എതിർത്തത് നെൽപ്പാടം നികത്തുന്നത് മുൻനിർത്തിയായിരുന്നു.
https://www.facebook.com/Malayalivartha


























