ഇനിയെല്ലാം പുഷ്പം പോലെ... സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും കൈയ്യിലുള്ള സഹകരണ സ്ഥാപനങ്ങളെ കൈയ്യോടെ കൈക്കലാക്കാന്‍ ഉറച്ച് അമിത്ഷാ; സഹകരണ വകുപ്പ് അജന്‍ഡയില്‍ കേരളവും; നിര്‍ണായക നീക്കവുമായി സഹകാര്‍ ഭാരതി

സഹകരണ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുന്ന പാര്‍ട്ടികളെ നിലയ്ക്ക് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ സംഘടനയായ സഹകാര്‍ ഭാരതി കളി തുടങ്ങി.
ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തെ മുന്‍നിറുത്തിയുള്ള കേന്ദ്ര സഹകരണ വകുപ്പിന്റെ അജന്‍ഡയില്‍ മഹാരാഷ്ട്രയോടൊപ്പം കേരളവും. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ കൈയിലുള്ള സഹകരണ മേഖലയിലൂടെ സ്വാധീനം വിപുലീകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ദേശീയ സഹകരണ സംഗമം ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളിലൂടെ പുതിയ കേന്ദ്ര സഹകരണ നിയമത്തിന്റെ പിന്‍ബലത്തില്‍ സഹകരണരംഗത്ത് സ്വാധീനമുറപ്പിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സഹകരണ മേഖല ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
മഹാരാഷ്ട്രയില്‍ 50 ലക്ഷം അംഗങ്ങളുള്ള രണ്ടു ലക്ഷത്തിലധികം സഹകരണ സംഘങ്ങളുണ്ട്. പുറമെ 21,000 പ്രാഥമിക കാര്‍ഷിക സൊസൈറ്റികളും 31 ജില്ലാ സഹകരണ ബാങ്കുകളുമുണ്ട്. പഞ്ചസാര സഹകരണ ഫാക്ടറികള്‍, പാല്‍ സഹകരണ സ്ഥാപനങ്ങള്‍, തറികള്‍, നഗര ഗ്രാമീണ കാര്‍ഷിക വായ്പാ സൊസൈറ്റികള്‍ എന്നിവ വേറെയുമുണ്ട്.
2020 മേയ് 7,8,9 തീയതികളിലായി കൊച്ചിയില്‍ നാഷണല്‍ കോ ഓപ്പറേറ്റീവ് മീറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കൊവിഡ് വ്യാപനംമൂലം മീറ്റ് മാറ്റിവച്ചെങ്കിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പരിവാര്‍ സംഘടനയായ സഹകാര്‍ഭാരതി ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്.
സഹകരണ സംഗമം ലക്ഷ്യമിട്ടത് 15,000ത്തോളം സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക. സഹകാര്‍ഭാരതിയുടെ കീഴിലുള്ള അക്ഷയശ്രീ മിഷന്‍ യൂണിറ്റുകള്‍ എണ്ണായിരത്തില്‍ നിന്ന് ഇരുപതിനായിരത്തിലെത്തിക്കുക. കൃഷി, മത്സ്യമേഖല, മൃഗസംരക്ഷണം, ക്ഷീരമേഖല എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുക. മള്‍ട്ടി സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങുക.
സഹകരണ ബാങ്കുകളെ കൂച്ചുവിലങ്ങിടാനുള്ള നീക്കമെന്ന് കേന്ദ്ര നിയമത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘങ്ങളെ വരുമാന നികുതിക്ക് കീഴില്‍ കൊണ്ടുവരാനാണ് നീക്കം. റിസര്‍വ്വ് ബാങ്ക് വഴി നേരിട്ട് നടപടി എടുപ്പിക്കും. വസ്തു പണയത്തിന്മേലുള്ള വ്യക്തിഗത വായ്പ നിലയ്ക്കും.
എന്നാല്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവര്‍ മേധാവികളാകുന്നതു മൂലം മേഖലയ്ക്ക് നേട്ടമാകുമെന്ന് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. സ്ഥാപനവും നിക്ഷേപങ്ങളും കൂടുതല്‍ സുരക്ഷിതമാകും. കള്ളപ്പണം വെളുപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. കൂടുതല്‍ സുരക്ഷിതവും ശക്തവുമായ അന്തര്‍സംസ്ഥാന സഹകരണ ബാങ്കുകള്‍ തുടങ്ങാം.
രണ്ടാം നരേന്ദ്രമോദി മന്ത്രിസഭാ പുനഃസംഘടനയില്‍ അമിത് ഷായ്ക്കു സഹകരണ വകുപ്പു കൂടി നല്‍കിയ നീക്കത്തെ വിമര്‍ശിച്ച് സംസ്ഥാനത്തെ പല നേതാക്കളും രംഗത്തെത്തി.
മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് രൂക്ഷമായാണ് ഇതിനെ വിമര്‍ശിച്ചത്. അമിത് ഷായെതന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരന്‍.
അമൂല്‍ കുര്യനെ പാല്‍ സഹകരണ മേഖലയില്‍ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നില്‍ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവര്‍ത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് മരണത്തിനുശേഷംപോലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തൊട്ടടുത്തൊരു പട്ടണത്തില്‍ ഉണ്ടായിട്ടുപോലും മോദി തയ്യാറായില്ല എന്നതില്‍ നിന്നു എത്രമാത്രമായിരുന്നു വൈരാഗ്യമെന്ന് ഊഹിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























