'മുട്ടില്‍ കുത്തി നടക്കേണ്ട 8 മാസം ആയിട്ടും എന്റെ കുഞ്ഞ് കിടത്തിയ അവിടെ തന്നെ കിടക്കുന്നു. മാനസികമായി ഞാന്‍ വളരെ പ്രയാസത്തിലായി. അതൊക്കെ നോർമൽ ആണെന്ന് എല്ലാരും പറയുന്നു. പക്ഷേ എനിക്ക് അത് നോർമൽ ആണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...' വൈറലായി കുറിപ്പ്

മാതൃത്വത്തെക്കുറിച്ച് ഒരമ്മ എഴുതിയ ഹൃദ്യമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അമ്മയാകുന്നതിനെ കുറിച്ച് ആഗ്രഹിച്ചിരുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ഒരു തുറന്നെഴുത്ത് നടത്തുകയാണ് സിന്‍സി. എന്നാൽ ആഗ്രഹിച്ച് ലഭിച്ച കുഞ്ഞിന് ഓട്ടിസമാണെന്ന് അറിഞ്ഞപ്പോഴുണ്ടായ അവസ്ഥയെ തരണം ചെയ്തതിനെ കുറിച്ചും സിന്‍സി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
സിന്‍സിയുടെ കുറിപ്പ്:
നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സാറാമ്മ ടീച്ചര്‍ പുസ്തകം ഒക്കെ മടക്കി വച്ച് ഒരു ചോദ്യം കുട്ടികളോടായി ചോദിച്ചു. നിങ്ങള്‍ക്ക് ആരാകാന്‍ ആണ് ഇഷ്ടം. ഓരോരുത്തരായി അവരുടെ ആഗ്രഹങ്ങള്‍ പറഞ്ഞു തുടങ്ങി. എന്റെ ഊഴം വന്നപ്പോള്‍ ഒരു മടിയും ഇല്ലാതെ ഞാന്‍ പറഞ്ഞു. എനിക്ക് 'അമ്മ' ആയാല്‍ മതി. ക്ലാസ്സില്‍ ഒരു കൂട്ട ചിരി ആയിരുന്നു.അക്കാലത്തു വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങള്‍ ആയിരുന്നു എന്റെ മക്കള്‍.
ക്ലാസ്സിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന ചേച്ചി ഉണ്ടായിട്ടും ഞാന്‍ വല്ല്യ മാര്‍ക്കൊന്നും ഉണ്ടായിരുന്ന ആളല്ല. അങ്ങനെ ഒരു വീട്ടില്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥ അതനുഭവിച്ചവര്‍ക്കേ മനസിലാകൂ. ദുരിതമാണ്.
ഉയര്‍ന്ന ക്ലാസ്സിലേക്ക് വരുംതോറും ടീച്ചര്‍മാരൊക്കെ ചേച്ചിയുടെ പഠനനിലവാരം ആണ് എന്നില്‍ നിന്നും പ്രതീക്ഷിക്കുക. പാട്ടിലും ഡാന്‍സിലും സിനിമേലും ഒക്കെയാണ് എന്റെ ശ്രദ്ധ കൂടുതല്‍. മാര്‍ക്ക് കുറയുമ്ബോള്‍ യാതൊരു കണ്ണില്‍ ചോരയുമില്ലാതെ ടീച്ചര്‍മ്മാര് പറയും. ആ കൊച്ചിന്റെ അനിയത്തി ആണെന്ന് കേട്ടപ്പോ ഞങ്ങള്‍ ഇങ്ങനെ ഒന്നും അല്ല പ്രതീക്ഷിച്ചതെന്ന്. അങ്ങനെ 600-ല്‍ 349 മാര്‍ക്ക് വാങ്ങി sslc കടന്നു കിട്ടി. പിന്നെ plus two വും ഡിഗ്രിയും ഒക്കെ ചെയ്തു. അപ്പോഴും ആഗ്രഹം ജോലി കിട്ടണം എന്നതോ സ്വന്തം കാലില്‍ നിലക്കണം എന്നതോ അല്ല. ഒരു കൊച്ചിനെ കിട്ടണം. അതിനു കല്യാണം കഴിക്കണം.അങ്ങനെ 19-ാമത്തെ വയസ്സില്‍ എനിക്ക് കല്യാണം കഴിക്കണം എന്ന് അങ്ങോട്ട് പറഞ്ഞു.
ചെക്കനെയും കണ്ടു പിടിച്ചു അപ്പന് ജോലി എളുപ്പമാക്കി കൊടുത്ത ആളാണ് ഞാന്‍. അങ്ങനെ എന്റെ 20-ാമത്തെ വയസ്സിലെ കണ്മണി ആണ് ചിത്രത്തില്‍ ഉള്ളത്. 20 വര്‍ഷം അവന്റെ വരവ് കാത്തിരുന്ന അമ്മയാണ് ഞാന്‍ എന്ന് പറയാം. സ്ത്രീകള്‍ക്ക് ovulation ഉണ്ടെന്നോ, ഗര്‍ഭധാരണം മാസത്തില്‍ 2 ദിവസം ആണ് നടക്കൂ എന്നോ ഒന്നും എനിക്ക് അറിയില്ല. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ periods ആകാന്‍ ഉള്ള date നു മുന്നേ എല്ലാ മാസവും card വാങ്ങി സ്വയം പരിശോധന ആയിരുന്നു.3 മാസം കഴിഞ്ഞപ്പോ ചക്ക വീണു മുയല്‍ ചത്തു എന്ന് പറഞ്ഞത് പോലെ കാര്‍ഡില്‍ രണ്ടു വര തെളിഞ്ഞു. അന്ന് മുതല്‍ ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് കലണ്ടറില്‍ വെട്ടി വെട്ടി കളയുമായിരുന്നു ഞാന്‍.
Anxiety കൂടി പോയത് കൊണ്ടാണോ.. അക്കാലത്തു അനുഭവിച്ച ചില മാനസിക ദുഃഖങ്ങള്‍ കൊണ്ടാണോ 35 ആഴ്ചയില്‍ amniotic fluid ലീക്ക് ആകാന്‍ തുടങ്ങി. ഒരു രാത്രി പത്തു മണിക്ക് ലീക്ക് ആകാന്‍ തുടങ്ങിയിട്ട് രാവിലെ ആയിട്ടും pain വന്നില്ല. അങ്ങനെ induce ചെയ്യാന്‍ ആയിട്ട് ഇന്‍ജക്ഷന്‍ തന്നു. കുറെ കഴിഞ്ഞപ്പോ വേദന തുടങ്ങി. fluid complete പോയിരുന്നതിനാല്‍ delivery ദുഷ്കരമായി. C section ചെയ്യാനുള്ള സമയവും കഴിഞ്ഞു പോയി. കുഞ്ഞിനെ ഉച്ചക്ക് 2.30ഓടെ vaccuam ചെയ്തു പുറത്തെടുത്തു. ആദ്യത്തെ കണ്മണി. പിന്നീടങ്ങോട്ട് സ്വര്‍ഗത്തിലായിരുന്നു. ഞാനും അവനും. അവന്റെ കളികള്‍ ചിരികള്‍ ഒക്കെ മറ്റൊന്നിനെ കുറിച്ചും എന്നെ ചിന്തിപ്പിച്ചതേയില്ല. 4 മാസം ആയിട്ടും കമിഴ്ന്നില്ല. എന്തെ അവന്‍ കമ്ഴ്ന്നു നീന്താത്തത്. ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
അവന്‍ വരുന്നതിനു മുന്നേ പുസ്തകങ്ങള്‍ വായിച്ചു എനിക്ക് നല്ല നിശ്ചയമായിരുന്നു. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഓരോ കാര്യങ്ങളും. മുട്ടില്‍ കുത്തി നടക്കേണ്ട 8 മാസം ആയിട്ടും എന്റെ കുഞ്ഞ് കിടത്തിയ അവിടെ തന്നെ കിടക്കുന്നു. മാനസികമായി ഞാന്‍ വളരെ പ്രയാസത്തിലായി. അതൊക്കെ normal ആണെന്ന് എല്ലാരും പറയുന്നു. പക്ഷേ എനിക്ക് അത് noramal ആണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എതിര്‍പ്പുകള്‍ പല വഴിക്കു വന്നെങ്കിലും ഒറ്റയ്ക്ക് അവനെയും എടുത്തു ഞാന്‍ ഹോസ്പിറ്റലുകള്‍ കയറിയിറങ്ങി. എല്ലാരും പറഞ്ഞു. ഒറ്റ വാക്ക്. Autism. ജീവിതം അവിടെ തീര്‍ക്കാന്‍ പോലും തീരുമാനിച്ച ദിവസങ്ങള്‍. രാത്രികള്‍ എത്രയോ. സമാധാനത്തിനായി ഒരുപാട് സ്ഥലങ്ങളില്‍ അലഞ്ഞു. പ്രാര്‍ത്ഥിച്ചു. ദൈവത്തെ പോലെ അന്നൊരാള്‍ കൈ പിടിച്ചു പറഞ്ഞു. വാവേ, നിനക്ക് ഇങ്ങനെ ഒരു കുഞ്ഞിനെ ദൈവം തന്നെങ്കില്‍ തമ്ബുരാന് നിന്നെ അത്രെയേറെ ഇഷ്ടമാണ്.
അങ്ങനെ ഏല്പിക്കാന്‍ ഉറപ്പുള്ള കൈകളില്‍ ആണ് തമ്പുരാന്‍ അവരെ കൊടുക്കു. നീ ഇങ്ങനെ നിരാശപ്പെടാതെ അവനു വേണ്ടി ജീവിക്കു. പറ്റുന്നത്ര അവനു വേണ്ടി കഷ്ടപ്പെടൂ. ഫലം ഉണ്ടാകും.ഇത് പറഞ്ഞത് എന്റെ രാജു ആണ്. രാജു ഇന്ന് ജീവിച്ചിരിപ്പില്ല. ഉണ്ടായിരുന്നെങ്കില്‍. ഈ പോസ്റ്റ് കാണുമ്ബോള്‍ വാവേന്നു വിളിച്ചൊരു call എനിക്ക് വരുമായിരുന്നു. പിന്നീട് മോനെയും കൊണ്ടുള്ള ഓട്ടം ആയിരുന്നു. ഹോമിയോ.. ആയുര്‍വേദം.. തിരുമല്‍… അലോപ്പതി…തെറാപ്പികള്‍… ഒന്നിനും ഒരു മാറ്റവും ഉണ്ടാക്കാന്‍ ആയില്ല. അപ്പൊഴാണ് സുഹൃത്ത് Jitin James Antony ന്റെ ഒരു advice വന്നത്. നീ മകനെ ഇങ്ങനെ കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല. അവനു എന്താണ് പ്രശ്നം എന്നത് കൃത്യമായി അറിയണം എങ്കില്‍ AISH Mysoreല്‍ കൊണ്ട് പോകണം.
പിന്നെ ജീവിതം മൈസൂര്‍ ലേക്ക് മാറ്റി… അവിടെ മാസങ്ങള്‍ താമസിച്ചു അവന്റെ assessments നടത്തി. അവനു autism പോലുള്ള ഗുരുതര പ്രശനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. Learning disability മാത്രം ആയിരുന്നു അവനുണ്ടായിരുന്നത്. Speech തെറാപ്പിയും occpational തെറാപ്പിയും കൊടുത്തു തുടങ്ങിയപ്പോള്‍ അവന്‍ എന്നെ 'അമ്മ' എന്ന് വിളിച്ചു ആദ്യമായി. അതൊരു ഓഗസ്റ്റ് 12 ആയിരുന്നു.
ഇന്നത്തെ ദിവസം എനിക്ക് ജീവിതത്തില്‍ മറക്കാന്‍ ആവില്ല. മറ്റെന്തു മറന്നാലും ഇത് മറക്കാന്‍ ആവില്ല. അവിടെ നിന്നും ഞങ്ങള്‍ വളര്‍ന്നു. പഠിച്ചും പാടിയും. എനിക്ക് അവനും അവനു ഞാനും. ഒരു cbse സ്കൂളില്‍ നിന്നും അവനെ പഠിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞത് വളരെയേറെ ദുഃഖം ഉണ്ടാക്കി അക്കാലത്തു. ഇന്നവന്‍ state syllabus ല്‍ ആണ് പഠിക്കുന്നത്. ഒരു aided സ്കൂളില്‍.സ്കൂളില്‍ ചെല്ലുമ്ബോള്‍ ടീച്ചേര്‍സ് ന്റെ മുന്നില്‍ അഭിമാനം കൊണ്ട് തലയുയര്‍ത്തിയാണ് ഞാന്‍ പോന്നിട്ടുള്ളു. ഇന്ന് വലിയ ആളായി. ഇന്ന് കൈയെത്തിച്ചു എന്തെങ്കിലും എടുക്കണമെങ്കില്‍ അവനാണ് എടുത്തു തരിക.
കമ്ബ്യൂട്ടറില്‍…ഫോണില്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍… വണ്ടിയിലെ എന്തേലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവന്‍ ആണ് എന്റെ ഗുരു. മാര്‍ക്കൊക്കെ കുറവാണ്. പക്ഷേ, ലോകത്തു നടക്കുന്ന മറ്റു എന്ത് കാര്യങ്ങളിലും ആശാന് ഉത്തരം ഉണ്ട്.ഇന്ന് അനില്‍ അടുത്ത് ഇല്ലാത്ത സാഹചര്യത്തില്‍ ജീവിക്കുമ്ബോഴും അവന്‍ ആണ് എന്റെ ധൈര്യം. എല്ലാത്തിനും ഞങ്ങള്‍ ഒരുമിച്ചു പോകും.
ഇന്ന് എനിക്ക് പൂര്‍ണ ഉറപ്പാണ്. ഞങ്ങള്‍ ഇല്ലാതെ ആയാലും അവന്റെ അനിയത്തിയെയും നോക്കി അവന്‍ ജീവിക്കുമെന്ന്. സ്വന്തം കാലില്‍ നില്‍ക്കുമെന്ന്. മൈസൂരില്‍ ചെല്ലുമ്ബോള്‍ ഒരുപാട് അമ്മമാരെ കാണാറുണ്ട്. ഹൃദയം തകര്‍ന്നിരിക്കുന്ന അമ്മമാര്‍. എന്നെ പോലെ ജീവിതം തീര്‍ന്നെന്നു വിധി എഴുതിയിരിക്കുന്ന അമ്മമാരെ. അതില്‍ ഇതുവായിക്കുന്ന ഏതെങ്കിലും ഒരു അമ്മയുണ്ടെങ്കില്‍ അവരോടെനിക്ക് പറയാനുള്ളത്.നമ്മള്‍ അത്രയും അനുഗ്രഹീതരായ അമ്മമാര്‍ ആണ്. അതുകൊണ്ടാണ്. അവരെ നമുക്ക് കിട്ടിയത്. അവരുടെ സ്വപനങ്ങള്‍ ക്ക് ചിറക് വച്ച് കൊടുക്കാന്‍ നമുക്ക് മാത്രമേ ആകൂ…അവര്‍ ഉയര്‍ന്നു പറക്കുമ്ബോള്‍ നമ്മളും കൂടിയാണ് ഉയര്‍ന്നു നില്കുന്നത്. അഭിമാനത്തോടെ.
https://www.facebook.com/Malayalivartha

























