മാഹി -അഴിയൂര്‍ ദേശീയപാതയില്‍ ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്ക്

മാഹി -അഴിയൂര്‍ ദേശീയപാതയില്‍ ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ദേശീയപാതയില്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കാണ് പരുക്കേറ്റത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ചോമ്ബാല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പുഴിത്തല പഴയ ഷനീന ടാക്കീസിന് മുന്നിലാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് ടാര്‍ കയറ്റി പോകുകയായിരുന്ന ലോറിയും തലശ്ശേരി ഭാഗത്തേക്ക് മത്സ്യവുമായി വരികയായിരുന്ന ലോറിയും തമ്മിലാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍മാരും ക്ലീനറും തമിഴ്‌നാട് സ്വദേശികളാണ് . നാഗപട്ടണം വേദറാണിയിലെ ബാലദണ്ഡപാണി ( 34 ) , കടലുര്‍ ഷാളഗിരി ബാബു ( 59 ) കടലുര്‍ ശിവാനന്ദപുരം സ്റ്റീഫന്‍ രാജ് ( 34 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂന്നു പേരെയും മാഹി ഗവ . ജനറല്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ സ്റ്റീഫന്‍ രാജിന് കാലിന്റെ എല്ല് പൊട്ടുകയും ഷോള്‍ഡറിനും കൈമുട്ടിനും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചോമ്ബാല്‍ എസ്, ഐ വി.കെ. മനീഷ്, മാഹി എസ്‌ഐ പുനീത് രാജ് എന്നിവരടങ്ങുന്ന പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. അപകടസമയത്ത് കനത്ത മഴയുണ്ടായതായി പൊലീസ് പറഞ്ഞു .
അപകടത്തില്‍ വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറെ ലോറി വെട്ടി പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. മാഹി അഗ്‌നിശമന രക്ഷാവിഭാഗം ലീഡിങ്ങ് ഫയര്‍മാന്‍ രഞ്ജിത്ത് ലാലിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍ ജെ. ഗോവിന്ദന്‍ , ഫയര്‍മാന്മാരായ ജിതേഷ് പി.എം,. വിനോദ് പി.വി, ശ്രീജിത്ത് വി, വിജേഷ് പി.വി, എന്നിവരും കൂടെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി തിങ്കളാഴ്‌ച്ച രാവിലെ 11 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
https://www.facebook.com/Malayalivartha


























