ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍... താലിബാനില്‍ നിന്നും രക്ഷപ്പെടാന്‍ നിരവധി അഫ്ഗാന്‍ യുവതികള്‍ക്ക് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് അനുഭവിക്കേണ്ടി വരുന്നത് കൊടിയ പീഡനം; രക്ഷപ്പെടാന്‍ വിവാഹവും അഭിനയവും പണം നല്‍കലും ഒക്കെ വേണമത്രെ

അമേരിക്കന്‍ സൈന്യം കൂടി പോയതോടെ അഫ്ഗാന്‍ യുവതികള്‍ അനുഭവിക്കുന്നത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്. താലിബാനില്‍ നിന്നും രക്ഷപ്പെടാന്‍ പലായനം ചെയ്യുന്നതിനായി നിരവധി അഫ്ഗാന്‍ യുവതികള്‍ക്ക് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വിവാഹം കഴിക്കേണ്ടി വന്നതായാണ് പറയുന്നത്.
യു.എസിലേക്ക് കുടിയൊഴിപ്പിക്കപ്പെടുന്നതിന് അര്‍ഹത നേടുന്നതിനായാണ് ഇവര്‍ വിവാഹത്തിന് നിര്‍ബന്ധിതരായത്. താലിബാന്റെ കൈകളാല്‍ കടുത്ത പീഡനങ്ങള്‍ ഭയക്കുന്ന സ്ത്രീകളുടെ നിസഹായാവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് പുറത്ത് വിട്ടത്.
യു.എ.ഇയിലെ ഒരു ഒഴിപ്പിക്കല്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നത്. ചില അഫ്ഗാന്‍ കുടുംബങ്ങള്‍ സ്ത്രീകളെ താലിബാനില്‍ നിന്നും രക്ഷപ്പെടാന്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍, അവരുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനോ ഭര്‍ത്താവായി അഭിനയിക്കാനോ പലായനം ചെയ്യാന്‍ യോഗ്യരായ ചില പുരുഷന്മാര്‍ക്ക് കുടുംബങ്ങള്‍ പണം നല്‍കുകയായിരുന്നു.
യു.എസ് ഉദ്യോഗസ്ഥര്‍ ഈ പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അഫ്ഗാന്‍ സ്ത്രീകള്‍ മനുഷ്യക്കടത്തിന് ഇരയാകാന്‍ സാദ്ധ്യതയുള്ള ഇത്തരം കേസുകള്‍ തിരിച്ചറിയാന്‍ യു.എസ് നയതന്ത്രജ്ഞര്‍ യു.എ.ഇയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വിഷയത്തില്‍ ആഭ്യന്തര സുരക്ഷാ, പ്രതിരോധ വകുപ്പ് എന്നിവയുമായി ഏകോപിപ്പിക്കുമെന്ന് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.താലിബാന്റെ സ്ത്രീ വിരുദ്ധ നടപടികളും അതിക്രമങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. തങ്ങളുടെ പെണ്‍കുട്ടികളെ ഭീകരരില്‍ നിന്ന് രക്ഷിക്കുന്നതിനായി മറ്റു പ്രവിശ്യകളില്‍ നിന്നും അവരെ കാബൂളിലേക്ക് അയക്കുന്ന പ്രവണത താലിബാന്‍ മുന്നേറ്റത്തിന്റെ തുടക്കത്തില്‍ പല കുടുംബങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടായി. എന്നാല്‍ കാബൂള്‍ കൂടി ഭീകരരുടെ നിയന്ത്രണത്തിലായതോടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലിലേക്ക് അവര്‍ വഴുതി വീഴുകയായിരുന്നു.
അതേസമയം റഷ്യയോടൊപ്പം അഫ്ഗാന്റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈനയെയും പ്രധാന പങ്കാളിയായി കാണുകയാണ് താലിബാന്‍. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപബ്‌ളിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താലിബാന്‍ വക്താവ് സഹീബുളള മുജാഹിദ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ താലിബാനെ ആദ്യമായി അംഗീകരിച്ച രാജ്യം ചൈനയാണ്.
അഫ്ഗാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകാന്‍ ചൈനീസ് സഹായത്തോടെ സാധിക്കും. അഫ്ഗാനില്‍ നിക്ഷേപം നടത്താനും ചൈന സന്നദ്ധമാണ്. പുരാതന പട്ടുപാതയെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന പ്രഖ്യാപിച്ചിരിക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയിലൂടെ രാജ്യത്തിന്റെ വികസനവും നടക്കുമെന്നതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നതായും താലിബാന്‍ അറിയിച്ചു.
ധാരാളം ചെമ്പ് ശേഖരമുളള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ചെമ്പ് ഖനികളുടെ നവീകരണം ചൈനീസ് സഹകരണത്തോടെ നടത്താമെന്നും ഇതുവഴി രാജ്യാന്തര വിപണിയില്‍ സാന്നിദ്ധ്യമാകാനുമാണ് താലിബാന്റെ ശ്രമം. മുന്‍പ് ഇന്ത്യയുമായും നല്ല ബന്ധം ആഗ്രഹിക്കുന്നതായും അഫ്ഗാന് അനുകൂലമായ നിലപാട് ഇന്ത്യയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അഫ്ഗാന്‍ മണ്ണ് ആരും ഉപയോഗിക്കരുതെന്ന ആഗ്രഹമാണ് ഇന്ത്യയ്ക്കുളളതെന്നാണ് ഇന്ത്യ താലിബാനെ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























