തീരാത്ത ദുരിതങ്ങള്‍... ഏക മകനെ അവസാനമായി ഒന്നു കാണാനാകാതെ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബം; ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല; ഞാന്‍ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാന്‍ കഴിച്ചിട്ടുണ്ട്; സങ്കടത്തോടെ പിതാവ്
നിപ വൈറസ് തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അപ്രതീക്ഷിതമായുള്ള മകന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. ഏകമകനെ അവസാനമായി കാണാന്‍പോലും വാഹിദയ്ക്ക് കഴിഞ്ഞിട്ടില്ല. കണ്ണംപറമ്പിലെ ശ്മശാനത്തില്‍ കടലിന്റെ ഇരമ്പല്‍ കേട്ട് അവനുറങ്ങുകയാണ്. എന്തു പറഞ്ഞാണ് വാഹിദയെ ആശ്വസിപ്പിക്കണമെന്നറിയാതെ ഭര്‍ത്താവ് അബൂബക്കര്‍. കൂളിമാട് പാഴൂര്‍ മുന്നൂരിലെ വീട് അടഞ്ഞുകിടക്കുകയാണ്. മുന്‍പില്‍ മകന്റെ ഓറഞ്ചു നിറമുള്ള സൈക്കിള്‍ ചാരിവച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി വരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബൂബക്കറും വാഹിദയും. 'നിപ്പ സ്ഥിരീകരിച്ചു, നിങ്ങള്‍ ഐസലേഷനില്‍ പോവണം. ആരുമായും സമ്പര്‍ക്കമില്ലാതെ കഴിയണം' എന്ന് രാത്രി 12 മണിയോടെയാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്തു ചെയ്യണമെന്നറിയാതെ തരിച്ചു പോയ നിമിഷം. പിന്നെ ഇരുവരും വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോന്നു. പുലര്‍ച്ചെ 4.30ന് മകന്റെ മരണവാര്‍ത്തയെത്തി.
ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ലെന്നാണ് ഇടറിയ ശബ്ദത്തില്‍ അബൂബക്കര്‍ പറയുന്നു. ഞാന്‍ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാന്‍ കഴിച്ചിട്ടുണ്ട്. വേറെ പ്രശ്‌നൊന്നും ഉണ്ടായിരുന്നില്ല. അന്നും കൂടി ഓടിക്കളിച്ചതാണേ... മകന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട അബൂബക്കറും വാഹിദയും ബന്ധുക്കളുമടക്കം 5 പേരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് അടിയന്തര ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ചു. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 3 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. ഇവിടെ കര്‍ശന നിയന്ത്രണം നടപ്പാക്കും.
സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 188 പേരില്‍ 136 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 100 പേര്‍ മെഡിക്കല്‍ കോളജിലും 36 പേര്‍ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ്, ഐസിയു എന്നിവ നിപ്പയ്ക്കായി നീക്കിവയ്ക്കും. സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരെ കണ്ടെത്തുന്നതും ഐസലേഷനും കൃത്യമായി നടപ്പാക്കിയാല്‍ വ്യാപനമുണ്ടാകില്ലെന്നാണു പ്രതീക്ഷ.
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന വേഗത്തിലാക്കാനും തീരുമാനിച്ചു. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് ട്രൂനാറ്റ് പരിശോധന നടത്തും. ഇതിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ പ്രാഥമിക പരിശോധന കേന്ദ്രം ഒരുക്കും. ഇവിടെ പോസിറ്റീവ് ആകുന്നവരുടെ ഫലങ്ങള്‍ പുണെയിലേക്ക് അയയ്ക്കും. പരമാവധി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കും.
സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതോടെ മെഡിക്കല്‍ കോളജിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ കൂടുതല്‍ പേരെ നിയമിക്കും. നിപ്പ ചികിത്സയില്‍ പരിശീലനം ലഭിച്ച കൂടുതല്‍ നഴ്‌സുമാരെ വിനിയോഗിക്കും. ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാ ദിവസവും പ്രത്യേക അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് അവലോകന യോഗത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന്‍ എംപി, പി.ടി.എ. റഹീം എംഎല്‍എ, കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha