നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം; ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിമാരുടെ യോഗം, ലക്ഷണങ്ങളുള്ളവരുടെ സാമ്ബിള്‍ പൂനെയിലേക്ക് അയച്ചു
കോറോണയ്ക്ക് പിന്നാലെ സംസ്ഥാനത്തിന് ആശങ്കയായി നിപയും. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം കണ്ടെത്തിയതായി റിപ്പോർട്ട്. അതിനിടെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിമാരുടെ യോഗം ചേറുകയുണ്ടായി. ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പൂനെയിലേക്ക് പരിശോധനക്ക് അയച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം നിപ വൈറസ് തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അപ്രതീക്ഷിതമായുള്ള മകന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. ഏകമകനെ അവസാനമായി കാണാന്‍പോലും അമ്മ വാഹിദയ്ക്ക് കഴിഞ്ഞിട്ടില്ല. കണ്ണംപറമ്പിലെ ശ്മശാനത്തില്‍ കടലിന്റെ ഇരമ്പല്‍ കേട്ട് അവനുറങ്ങുകയാണ്. എന്തു പറഞ്ഞ് വാഹിദയെ ആശ്വസിപ്പിക്കണമെന്നറിയാതെ ഭര്‍ത്താവ് അബൂബക്കര്‍. കൂളിമാട് പാഴൂര്‍ മുന്നൂരിലെ വീട് അടഞ്ഞുകിടക്കുകയാണ്.
ശനിയാഴ്ച രാത്രി വരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബൂബക്കറും വാഹിദയും ഉണ്ടായിരുന്നത്. 'നിപ്പ സ്ഥിരീകരിച്ചു, നിങ്ങള്‍ ഐസലേഷനില്‍ പോവണം. ആരുമായും സമ്പര്‍ക്കമില്ലാതെ കഴിയണം' എന്ന് രാത്രി 12 മണിയോടെയാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. എന്തു ചെയ്യണമെന്നറിയാതെ തരിച്ചു പോയ നിമിഷമായിരുന്നു. പിന്നെ ഇരുവരും വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോന്നു. പുലര്‍ച്ചെ 4.30ന് മകന്റെ മരണവാര്‍ത്തയെത്തിയിരുന്നു.
അതോടൊപ്പം തന്നെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 188 പേരില്‍ 136 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 20 പേര് ഹൈറിസ്‌ക്ക് വിഭാഗത്തിൽപെടുന്നു. 100 പേര്‍ മെഡിക്കല്‍ കോളജിലും 36 പേര്‍ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ്, ഐസിയു എന്നിവ നിപ്പയ്ക്കായി നീക്കിവയ്ക്കും. സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരെ കണ്ടെത്തുന്നതും ഐസലേഷനും കൃത്യമായി നടപ്പാക്കിയാല്‍ വ്യാപനമുണ്ടാകില്ലെന്നാണു പ്രതീക്ഷ.
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന വേഗത്തിലാക്കാനും തീരുമാനിച്ചു. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് ട്രൂനാറ്റ് പരിശോധന നടത്തും. ഇതിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ പ്രാഥമിക പരിശോധന കേന്ദ്രം ഒരുക്കും. ഇവിടെ പോസിറ്റീവ് ആകുന്നവരുടെ ഫലങ്ങള്‍ പുണെയിലേക്ക് അയയ്ക്കും. പരമാവധി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കും.
https://www.facebook.com/Malayalivartha