'ബന്ധങ്ങളിൽ വീണ്ടും ചോര പടരുന്നു. ഇഷ്ടമുള്ള ഒരാൾ എന്നാൽ, തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം. ഒരു നിമിഷം കൊണ്ട്, സ്നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സുമായി നടക്കുന്ന കൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ...' എ എ റഹീം
കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിനി നിധിനയെ സഹപാഠി അഭിഷേക് കഴുത്തറുത്തുകൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം രംഗത്ത് എത്തിയിരിക്കുകയാണ്. 'യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു. സ്നേഹിച്ചിരുന്ന സുഹൃത്തിനെ ഒരു നിമിഷം കൊണ്ട് ക്രൂരമായി കൊന്നുതള്ളാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സുമായി നടക്കുന്ന കൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ. ആൺ-പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനർവായന വേണം. ഇഷ്ടമുള്ള ഒരാൾ എന്നാൽ തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം' എന്നും എ എ റഹിം ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ബന്ധങ്ങളിൽ വീണ്ടും ചോര പടരുന്നു. അടുത്ത കാലത്തായി നിരവധി കൗമാരക്കാരാണ് സുഹൃത്തായിരുന്നവരുടെ കൊലക്കത്തിക്ക് ഇരയായത്. ഇന്ന് പാലാ സെന്റ് തോമസ് കോളജിൽ വച്ചു ഒരു പെൺകൊടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. നിധിനാ മോൾ. ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ്പ്രസിഡന്റ് കൂടി ആയിരുന്നു. സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്.
കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണ്. ഭാവിയിൽ സമൂഹത്തിന് തുണയാകേണ്ട, വ്യത്യസ്‌ത മേഖലകളിൽ ശോഭിക്കേണ്ട പ്രതിഭകളാണ് "സുഹൃത്തിന്റെ" ചോരക്കൊതിയിൽ ഇല്ലാതാകുന്നത്. ഇതൊരു സാമൂഹ്യ പ്രശ്നമാണ്. യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
വിജയങ്ങൾ മാത്രമല്ല ജീവിതത്തിൽ പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികൾ പഠിക്കണം. സാമൂഹ്യ ഇടങ്ങൾ ഇല്ലാതാവുകയും സംഘർഷ രഹിതമായ അനുഭവങ്ങളിലൂടെ വളർന്നു വരികയും ചെയ്യുന്ന കൗമാരം ഇന്ന് സാമൂഹ്യ പ്രശ്നമായി വളരുന്നു. ഒരു നിമിഷം കൊണ്ട്, സ്നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സുമായി നടക്കുന്ന കൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ.
ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ. ആൺ പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനർവായന വേണം. ഇഷ്ടമുള്ള ഒരാൾ എന്നാൽ, തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം. കൊല്ലപ്പെട്ട നിതിനാ മോളുടെ വീട് സന്ദർശിച്ചു. കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ എല്ലാ നിയമ സഹായവും ഉറപ്പാക്കും. നിധിനയ്ക്ക് ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha



























