മണമ്പൂർ ഗ്രാമപഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലെ പുത്തൻകോട് പാലം 1988ലെ കാലവർഷത്തിൽ തകർന്ന് നിലംപതിച്ചു;കുറ്റവാളികളെ പിന്തുടര്‍ന്ന് പാലത്തില്‍ കയറിയ പോലീസ് സംഘവും തകര്‍ന്ന പാലത്തിനൊപ്പം ആറ്റിലേക്കു പതിച്ചു; പാലം തകര്‍ന്നതോടെയുണ്ടായ ഗതാഗത തടസ്സം മണമ്പൂരിലെ ജനജീവിതത്തെ സാരമായി ബാധിച്ചു; പക്ഷേ ഒരു പതിറ്റാണ്ട് ഒന്നും നടന്നില്ല;ജനകീയാസൂത്രണത്തിന്റെ ചരിത്രം വിവരിച്ച് ഡോ. തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.
മണമ്പൂർ ഗ്രാമപഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലെ പുത്തൻകോട് പാലം 1988ലെ കാലവർഷത്തിൽ തകർന്ന് നിലംപതിച്ചു. കുറ്റവാളികളെ പിന്തുടര്‍ന്ന് പാലത്തില്‍ കയറിയ പോലീസ് സംഘവും തകര്‍ന്ന പാലത്തിനൊപ്പം ആറ്റിലേക്കു പതിച്ചു. ബസ്സ് സർവ്വീസ് വരെ ഉണ്ടായിരുന്ന റോഡാണ്. പാലം തകര്‍ന്നതോടെയുണ്ടായ ഗതാഗത തടസ്സം മണമ്പൂരിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. പക്ഷേ ഒരു പതിറ്റാണ്ട് ഒന്നും നടന്നില്ലെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മണമ്പൂർ ഗ്രാമപഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലെ പുത്തൻകോട് പാലം 1988ലെ കാലവർഷത്തിൽ തകർന്ന് നിലംപതിച്ചു. കുറ്റവാളികളെ പിന്തുടര്‍ന്ന് പാലത്തില്‍ കയറിയ പോലീസ് സംഘവും തകര്‍ന്ന പാലത്തിനൊപ്പം ആറ്റിലേക്കു പതിച്ചു. ബസ്സ് സർവ്വീസ് വരെ ഉണ്ടായിരുന്ന റോഡാണ്. പാലം തകര്‍ന്നതോടെയുണ്ടായ ഗതാഗത തടസ്സം മണമ്പൂരിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. പക്ഷേ ഒരു പതിറ്റാണ്ട് ഒന്നും നടന്നില്ല.
പഞ്ചായത്ത് പ്രസിഡന്റ് അക്ബറിന്റെ നേതൃത്വത്തിൽ, ഈ പാലത്തിന്റെ നിർമാണം ജനകീയാസൂത്രണത്തിൽപെടുത്തി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഒട്ടേറെ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായെങ്കിലും അന്നത്തെ ബി.എൽ.ഇസിയിലെ മരാമത്ത് കമ്മറ്റി കൺവീനർ അനിൽകുമാറിന്റെയും കെ.എസ്.ഇ.ബിയിലെ എക്‌സിക്യുട്ടീവ് എൻജീനിയർ ജയപ്രകാശിന്റെയും ഇടപെടലും പ്രയത്‌നവും മൂലം സാങ്കേതിക അനുമതി ലഭ്യമാക്കി അബ്ദുൽ മനാഫ് കൺവീനറും അഡ്വ. ശശിധരൻ നായർ ചെയർമാനുമായി ഉപഭോക്തൃ കമ്മറ്റി വഴി നിർമ്മാണം ആരംഭിച്ചു.
പതിനാറു ലക്ഷം രൂപയുടെ അടങ്കൽ ത്രിതല പഞ്ചായത്തുകൾ തുല്യനിലയിൽ പങ്കിട്ടു. അരലക്ഷം രൂപ ഗുണഭോക്തൃ സമിതിയും കണ്ടെത്തി. പാലം നിർമാണത്തിന്റെ ചിത്രങ്ങളാണ് ആദ്യം കൊടുത്തിരിക്കുന്നത്. അന്ന് ജനകീയാസൂത്രണത്തിന്റെ ബ്ലോക്ക് കോഓർഡിനേറ്ററായിരുന്ന നവപ്രകാശിന് ഇത്തരം ഒട്ടേറെ അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ട്.
ചെറുന്നിയൂർ പഞ്ചായത്തിൽ റെഡ്സ്റ്റാർ വായനശാലയ്ക്ക് നിർമ്മിച്ച കെട്ടിടത്തിന് 8.2 ലക്ഷം പഞ്ചായത്തിൽ നിന്ന് നൽകിയപ്പോൾ നാലര ലക്ഷം നാട്ടിൽ നിന്നു പിരിച്ചുണ്ടാക്കി. ഇലകമൺ പഞ്ചായത്തിൽ ഡിആര്‍പിയും പരിഷത്ത് പ്രവർത്തകരുമായ മിത്രനും ഹരിദാസുമാണ് നേതൃത്വം നൽകിയത്. ചില നിർമ്മാണ പ്രവൃത്തികളുടെ ബില്ലുകൾ മാറുന്നതിന് ബുദ്ധിമുട്ടുണ്ടായെങ്കിലും നിർമ്മാണ പ്രവൃത്തിയിൽ അഴിമതി നടത്താനുളള നീക്കത്തെ പലയിടത്തും ചെറുത്ത് തോല്പിക്കാന്‍ കഴിഞ്ഞു.
ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥനായ നവപ്രകാശ് സമ്പൂർണ സാക്ഷരതാ യജ്ഞത്തിലും സജീവപങ്കാളിയും പരിഷത്തിന്റെ പ്രവർത്തകനുമായിരുന്നു. ജഗജീവനാണ് ജനകീയാസൂത്രണത്തിലേക്ക് ക്ഷണിച്ച് സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുപ്പിച്ചത്. 1997 മുതൽ 2001 വരെ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ 7 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലേയും, 2000-2001 കാലയളവിൽ വർക്കല നഗരസഭയിലും കോ-ഓർഡിനേറ്ററായിരുന്നു നവപ്രകാശ്.
ഇവിടുത്തെ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ മുഖ്യകാരണം സന്നദ്ധപ്രവർത്തകരെ ഒരു ടീമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ്. കെ.കെ.വേലു, പി.എസ്.സാദിക്, മണമ്പൂർ സുരേഷ് ബാബു എന്നിവരായിരുന്നു കെആർപിമാർ. രവീന്ദ്രൻനായർ, കെ.ഹരിദാസ്, എൻ.മിത്രൻ, അന്ത്രയോസ്, ഗീതപ്രിയൻ, പ്രസന്നൻ, വിഗ്നരാജൻ, സുകുമാരൻ നായർ, ക്ഷീരപണിയ്ക്കർ എന്നിവരായിരുന്നു പ്രധാനപ്പെട്ട ഡിആർപിമാർ. ജനകീയാസൂത്രണ പ്രവർത്തനങ്ങൾ ഗ്രാമസഭ മുതൽ പദ്ധതി രേഖ തയ്യാറാക്കൽ വരെ ചിട്ടയായിത്തന്നെ ഇവര്‍ നടത്തി.
വർക്കല വി.ടി.സിയുടെ ചെയർമാൻ തിരുവനന്തപുരം കോർപ്പറേഷൻ കമ്മീഷണറായി റിട്ടയർ ചെയ്ത പി.ഗോപിനാഥനും പി.കെ.ഷൺമുഖദാസ്, അഡ്വ. ബഷീർ ഹസ്സൻ, രാഘവൻ, രാമചന്ദ്രൻ, ആർ.കെ.ശശിധരൻ, എസ്.എൻ.ഗോപിനാഥൻ തുടങ്ങി പ്രമുഖരായ ഒട്ടേറെ വ്യക്തികളും വളരെ ശ്ലാഘനീമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.
നിരന്തരമായി യോഗം ചേരുക, പഞ്ചായത്തുകളിൽ പോയി പ്രോജക്ടുകൾ പരിശോധിച്ച് നിർദ്ദേശം നൽകുക ഇങ്ങനെ തുടർച്ചയായ തെറ്റ്തിരുത്തൽ പ്രക്രിയയിലൂടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖയും അനുബന്ധങ്ങളും ജില്ലാ ആസൂത്രണ സമിതിക്ക് നൽകുന്നത്. പദ്ധതിരേഖയും പ്രോജക്ടും തയ്യാറാക്കലും പരിശോധനയുമൊക്കെ രാവും പകലും നീണ്ട പുതിയ അനുഭവമായിരുന്നുവെന്ന് നവപ്രകാശ് ഓര്‍ക്കുന്നു.
ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും ജില്ലാ പ്ലാനിങ് ഓഫീസിലും പ്ലാനിംഗ് ബോർഡിലുമൊക്കെ ബ്ലോക്ക് കോ-ഓഡിനേറ്റേഴ്‌സിന്റെയും ജനകീയാസൂത്രണത്തിന്റെ മുൻനിര പ്രവർത്തകരുടെയും പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥരുടെയുമൊക്കെയൊപ്പം രാത്രികാലങ്ങളിൽ പലപ്പോഴും ന്യൂസ് പേപ്പർ നിലത്തു വിരിച്ചു കിടന്നുറങ്ങുന്ന അനുഭവങ്ങളും നവപ്രകാശിന് ഉണ്ടായിട്ടുണ്ട്.
2006 സെപ്റ്റംബറിൽ സർവ്വീസിൽ നിന്നു റിട്ടയർ ചെയ്തപ്പോള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ 1996 മുതൽ 2001 വരെയുള്ള വാർഷിക പദ്ധതിയുടെ വരവ് ചെലവ് കണക്കുകൾ ചിട്ടപ്പെടുത്തുന്ന 'സുലേഖയിൽ' പ്രവർത്തിക്കുന്നതിനായി ഐ.കെ.എമ്മിന്റെ എക്‌സി. ചെയർമാൻ പി.വി.ഉണ്ണികൃഷ്ണന്‍ നവപ്രകാശിനെ നിയോഗിക്കുകയുണ്ടായി. ഈ കാലയളവിൽ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ ഭാഗവുമായിരുന്നു.
ഇ.എം.എസ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്നതിനായി ആസൂത്രണം ചെയ്ത 'നാടകവീട്' എന്ന പ്രചാരണ പരിപാടിക്ക് തിരുവനന്തപുരം ജില്ലയില്‍ നേതൃത്വം നൽകി. 2010ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി ഒക്‌ടോബറിൽ ഐ.കെ.എമ്മിൽ നിന്നു രാജിവച്ചു.
2010-15 കാലയളവിൽ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റായും 2015-2020 കാലയളവിൽ പ്രസിഡന്റായും പ്രവര്‍ത്തിക്കുമ്പോള്‍ നവപ്രകാശിന് കരുത്തായത് 2010 വരെ വിവിധ മേഖലകളിൽ നിന്ന് ആർജ്ജിക്കാൻ കഴിഞ്ഞ അനുഭവസമ്പത്താണ്.
സ്ത്രീശാക്തീകരണ, സാമൂഹ്യ ക്ഷേമ- സുരക്ഷാ പ്രവർത്തനങ്ങൾ, കാർഷിക- വിദ്യാഭ്യാസ മേഖലകളിലെ ഇടപെടല്‍, കുടിവെളളവും വൈദ്യുതിയും മുഴുവൻ വീടുകളിലും എത്തിയ്ക്കൽ, മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ, ഭൗമവിവര പഞ്ചായത്ത് പ്രഖ്യാപനം തുടങ്ങിയവയിലൂടെ പഞ്ചായത്തിലാകെ വികസനത്തിന്റെ പുത്തന്‍ പന്ഥാവ് തെളിക്കാന്‍ നവപ്രകാശിന് സാധിച്ചു. ചെറുന്നിയൂർ കൃഷിഭവന് കീഴിൽ 2014ൽ ആരംഭിച്ച കാർഷിക കർമ്മ സേന സംസ്ഥാനത്തെ ഏറ്റവും മികച്ച കാർഷിക കർമ്മ സേനകളില്‍ ഒന്നാണ്. നവപ്രകാശ് ഇപ്പോൾ ഈ സംഘടനയുടെ പ്രസിഡന്റാണ്.
https://www.facebook.com/Malayalivartha
























