ഓരോ ഓഫിസിലും പൊതുജന പരാതി സംവിധാനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും; പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണം; 15 ദിവസത്തിനകം തീര്‍പാക്കി മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ഓരോ ദിവസും സമർപ്പിക്കുന്ന പരാതികൾക്ക് പതിനഞ്ചു ദിവസത്തിനകം മറുപടി നൽകണം. പരാതിപരിഹാര സെലിന് റേറ്റിംഗ് നല്‍കുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും പരാതി പരിഹാര സംവിധാനത്തിന്റെ അവലോകനവും നിര്‍വഹിച്ചു സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്.
പരാതികളില്‍ കൃത്യവും ശരിയുമായ തീരുമാനം ആയിരിക്കണം എടുത്തിരിക്കേണ്ടത്. തീര്‍പാക്കിക്കഴിഞ്ഞ പരാതിയുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് പരാതി സമര്‍പിക്കേണ്ടി വരുന്നത്. അതുകൊണ്ടു പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ ഓഫിസിലും പൊതുജന പരാതി സംവിധാനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ ഓഫിസില്‍ പ്രദര്‍ശിപ്പിക്കണം. പരാതി സമര്‍പിച്ചവര്‍ക്ക് ഈ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാനാകണം. മാസത്തില്‍ ഒരു തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് വകുപ്പു മേധാവികള്‍ അവലോകനം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ശാശ്വത പരിഹാരമല്ല. പെട്ടെന്നുള്ള ആശ്വാസമായാണ് നല്‍കുന്നത്. അത് സമയബന്ധിതമായി ലഭ്യമാക്കണം. നിലവില്‍ തീര്‍പു കല്‍പിക്കാന്‍ ബാക്കിയുള്ള അപേക്ഷകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പാക്കാന്‍ റവന്യൂ പ്രിന്‍സിപല്‍ സെക്രടെറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മതിയായ രേഖകളും കൃത്യമായ അപേക്ഷകളുമാണെങ്കില്‍ നൂറു മണിക്കൂറിനുള്ളില്‍ തുക ലഭ്യമാക്കാന്‍ നടപടിയെടുക്കണം. വില്ലേജ് ഓഫിസുകളില്‍ ലഭിക്കുന്ന പൂര്‍ണമായ അപേക്ഷകള്‍ മൂന്നു ദിവസത്തിനുള്ളില്‍ താലൂക് ഓഫിസിനു കൈമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരാതി പരിഹാര സെല്‍ വഴി ലഭ്യമാക്കുന്ന സേവനങ്ങളുടെ സുതാര്യതയെ കുറിച്ചും നടപടിക്രമങ്ങളിലെ വേഗതയെ സംബന്ധിച്ചും ലഭ്യമായ സേവനങ്ങളില്‍ സംതൃപ്തരാണോ എന്നതിനെ സംബന്ധിച്ചും ഗുണഭോക്താക്കളില്‍ നിന്നും പരാതിക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനാണ് റേറ്റിംഗ് സംവിധാനം ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന ന്യൂനതകള്‍ അപ്പപ്പോള്‍ പരിഹരിച്ചാല്‍ മാത്രമേ തിരുത്തലുകള്‍ വരുത്തി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാനാകൂ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കും പരാതിപരിഹാര സെല്‍ ഉള്‍പെടെയുള്ള സര്‍കാര്‍ സംവിധാനങ്ങള്‍ മുന്നോട്ടുപോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















