വാഴക്കാല ഫ്‌ലാറ്റ് മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി സുസ്മിത ഫിലിപ്പിന് വന്‍ പോലീസ്- എക്‌സൈസ് കണക്ഷന്‍... പ്രതികളെ സഹായിച്ചത് താനാണെന്ന് പറഞ്ഞ് സ്റ്റേഷനില്‍ ഹാജരായിട്ടും അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ?
വാഴക്കാല ഫ്‌ലാറ്റ് മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി സുസ്മിത ഫിലിപ്പിന് വന്‍ പോലീസ്- എക്‌സൈസ് കണക്ഷന്‍. പ്രതികളെ സഹായിച്ചത് താനാണെന്ന് പറഞ്ഞ് സ്റ്റേഷനില്‍ ഹാജരായിട്ടും അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണമാണെന്ന വിവരങ്ങള്‍ പുറത്തുവന്നു.
വളരെ വൈകി മാത്രം സുസ്മിതയെ അറസ്റ്റ് ചെയ്തത് കാരണം പ്രധാനപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്. സുസ്മിതയെ വിട്ടയക്കാന്‍ കാരണം ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ സഹായിച്ച ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണ്. വിശ്വാസ്യത ഇല്ലാതായ പോലീസിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ ആരോപണം എത്തിയിരിക്കുന്നത്.
സുസ്മിത ഫിലിപ്പിനെതിരെ അന്വേഷണ സംഘത്തിനു ലഭിച്ചത് ശക്തമായ തെളിവുകളാണ്. എക്‌സൈസ് റെയ്ഡില്‍ പിടിയിലായ പ്രതികളെ നിയന്ത്രിച്ചത് ഇവരായിരുന്നെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്ക് എംഡിഎംഎ ലഭിച്ചത് എവിടെനിന്ന് എന്ന കാര്യത്തില്‍ ഇവര്‍ക്ക് അറിവുണ്ട് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇത് അറിയാമായിരുന്നിട്ടും പോലീസ് പ്രതിയെ സഹായിച്ചെന്നാണ് കരുതുന്നത്.
അതുകൊണ്ടു തന്നെ വിശദമായ ചോദ്യം ചെയ്യലിനും ഫ്‌ലാറ്റില്‍ ഉള്‍പ്പടെ എത്തിച്ചു തെളിവെടുക്കുന്നതിനും സുസ്മിതയെ മൂന്നു ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വാങ്ങി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പത്തു കിലോയിലേറെ വരുന്ന എംഡിഎംഎ കൊച്ചിയില്‍ എത്തിച്ചെന്ന കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവരില്‍ പലരെയും കുറിച്ച് അറിവുള്ളത് സുസ്മിതയ്ക്കാണ്. ലഹരി വാങ്ങുന്നതിനായി പ്രതികള്‍ക്കു വലിയ തുക ഇവര്‍ നല്‍കിയിരുന്നു. കൊച്ചിയിലെ ഏതാനും ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് ഇവരുടെ നിയന്ത്രണത്തില്‍ ലഹരി വില്‍പന നടത്തിയിരുന്നു തുടങ്ങിയ കണ്ടെത്തലുകള്‍ അന്വേഷണ സംഘം കോടതിക്കു കൈമാറിയിട്ടുണ്ട്. അതായത് മയക്കുമരുന്ന് കച്ചവടത്തിന്റെ ഇടനിലക്കാരിയാണ് സുസ്മിത എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വാഴക്കാലയിലെ ഫ്‌ലാറ്റില്‍ ലഹരി പിടികൂടിയതിനു പിന്നാലെ അറസ്റ്റിലായവരുടെ സഹായി എന്ന നിലയില്‍ തന്നെ എത്തിയ ഇവരെ ചോദ്യം ചെയ്യുന്നതിനു പോലും എക്‌സൈസ് സംഘം തയാറായിരുന്നില്ല. പകരം കേ സില്‍ കിട്ടിയ നായയെ കൈമാറുന്നത് ഉള്‍പ്പെടെ ഇവര്‍ക്കു വേണ്ട സഹായം ചെയ്യുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത് എന്ന ആക്ഷേപവും ഉയര്‍ന്നു.
പ്രതികളെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ഥലത്തെത്തിയ സുസ്മിത കൊച്ചിയില്‍ ഇവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തിരുന്ന ആളാണ് എന്നാണു പരിചയപ്പെടുത്തിയിരുന്നത്. പ്രതികള്‍ ലഹരി കടത്തിനു കാറില്‍ അകമ്പടിയായി ഉപയോഗിച്ച മുന്തിയ ഇനത്തില്‍ പെട്ട നായയെ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഇവരെ ഏല്‍പിക്കുകയായിരുന്നു. ഇവരാകട്ടെ നായയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനു പകരം കൊച്ചിയിലെ തന്നെ ഒരു നായ സംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പിക്കുകയായിരുന്നു. ഇതിനായി ഒരു ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചു പറഞ്ഞ് ഇവരെ സഹായിക്കുകയും ചെയ്തു. ദിവസങ്ങളോളം നായ സംരക്ഷണ കേന്ദ്രത്തില്‍ സൂക്ഷിച്ച നായയെ ഇവര്‍ കൊണ്ടു പോകാതെ വന്നതോടെ സ്ഥാപന ഉടമ രംഗത്ത് എത്തിയിരുന്നു. ഇതോടെ ബന്ധുക്കള്‍ എന്നു പറഞ്ഞ് ഒരാളെ ടാക്‌സിയുമായി പറഞ്ഞയച്ചാണ് ഇവര്‍ നായയെ കൊണ്ടു പോയത്.
സുസ്മിതയ്‌ക്കെതിരെ ആരോപണം വന്നതോടെ ഇവരെ എക്‌സൈസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന അഭിഭാഷകയുമായി കസ്റ്റംസ് ഓഫിസിലെത്തിയ ഇവരെ കാര്യമായി ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നു മറ്റു പ്രതികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.
റിമാന്‍ഡിലായ ഇവരെ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു വിട്ടു നല്‍കണമെന്നായിരുന്നു എക്‌സൈസ് അപേക്ഷ. ഇത് അംഗീകരിച്ച കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കി. ഫോര്‍ട്ടുകൊച്ചി സ്വദേശിനിയാണ് സുസ്മിത ഫിലിപ്പ്. ഭര്‍ത്താവുമായി പിണങ്ങി എറണാകുളത്തായിരുന്നു താമസം. ഇതിനിടെയാണ് ലഹരി ഇടപാടില്‍ അറസ്റ്റിലാകുന്നത്.
മയക്കുമരുന്ന് കേസില്‍ കൈയില്‍ കിട്ടിയ പ്രതിയെ വിട്ടയച്ചത് മഹാ സംഭവമായി കരുതുകയാണ് പോലീസിലെ ഒരു വിഭാഗം.
"
https://www.facebook.com/Malayalivartha