സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ഗൃഹനാഥന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം മമ്പാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അബ്‌ദുൾ ഹമീദിനെയാണ് അറസ്റ്റ് ചെയ്‍തത്.
സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകളെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ഗൃഹനാഥൻ തൂങ്ങി മരിച്ചത്.
ആത്മഹത്യക്ക് മുമ്പ് മകളെ ഉപദ്രവിച്ചതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി മൂസക്കുട്ടി ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മൂസകുട്ടിയുടെ മകൾ ഹിബയും ഒതായി സ്വദേശി അബ്‌ദുൾ ഹമീദും 2020 ജനുവരി 12ന് ആണ് വിവാഹിതരായത്. വിവാഹ സമയത്ത് 18 പവൻ സ്വർണമാണ് മൂസക്കുട്ടി മകൾക്ക് നൽകിയത്. എന്നാൽ, ഇത് പോരെന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ അന്നുമുതൽ തന്നെ മകളെ പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
''തന്റെ മകളെ ഭര്‍ത്താവായ അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും' മൂസക്കുട്ടി വീഡിയോയില്‍ പറയുന്നു. തന്റെ വേദന കേരളം ഏറ്റെടുക്കണമെന്നും മൂസക്കുട്ടി പറയുന്നുണ്ട്.
വിവാഹം കഴിഞ്ഞ അന്നു മുതൽ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഹിബയും വ്യക്തമാക്കുന്നു. വിവാഹ സമയത്തുള്ള 18 പവൻ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവൻ വീണ്ടും മൂസക്കുട്ടി നല്‍കി.
അതും പോരെന്നും പത്ത് പവൻ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്‍ദുള്‍ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.
വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങൾക്ക് പുറമെ പത്ത് പവൻ കൂടി ആവിശ്യപ്പെട്ട് മകളെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ മൂസക്കുട്ടി മാനസികമായി തകരുകയായിരുന്നു.
തന്റെ മുമ്പിൽ വേറെ വഴിയില്ലെന്നും എന്നാൽ മകളെ ഉപദ്രവിക്കുന്നത് കണ്ട് നിൽക്കാൻ സാധിക്കുന്നില്ലെന്നും മൂസക്കുട്ടി വീഡിയോയിൽ പറയുന്നു. ഈ കാര്യങ്ങളെല്ലാം പറഞ്ഞ് ഹിബ നിലമ്പൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നായിരുന്നു അബ്ദുൽ ഹമീദിന്റെ അറസ്റ്റ്.
https://www.facebook.com/Malayalivartha























