കാപ്പിച്ചെടിയുടെ കമ്പിൽ തീർത്ത ഊന്നുവടികൊണ്ട് ഭാര്യയുടെ തലയിലും മുഖത്തും നെറ്റിയിലും പലതവണ അടിച്ചു; മുഖത്തിന്റെ പല ഭാഗങ്ങളും തകർന്നു... കുറവിലങ്ങാട് കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ കാരണം കരച്ചിലും ശബ്ദവും കാരണം ഉറക്കം നഷ്ടപ്പെട്ടതിനാൽ
കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ കാരണം ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനമെന്ന് നിഗമനം. കിടപ്പുരോഗിയായ ഭാര്യ ഭാരതിയെ (82) രാത്രി കിടപ്പുമുറിയിൽ വച്ച് ഊന്നുവടി ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് മോനിപ്പള്ളി ചേറ്റുകുളം പുലിയൻമാനാൽ രാമൻകുട്ടി (86) അറസ്റ്റിലായത്.
സംഭവത്തിൽ രോഗം ബാധിച്ച ഭാര്യ രാത്രി ഉറങ്ങാറില്ലെന്നും അവരുടെ കരച്ചിലും ശബ്ദങ്ങളും മൂലം ഉറക്കം ലഭിക്കുന്നില്ലായിരുന്നെന്നും ഭാര്യയെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതിയായ ഭർത്താവ് മൊഴി നൽകി. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നതിനെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായും പോലീസിനോട് പ്രതി പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണത്തെ പറ്റിയുള്ള പൊലീസിന്റെ ചോദ്യങ്ങൾക്ക് രാമൻകുട്ടി പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് നൽകിയത്. കാപ്പിച്ചെടിയുടെ കമ്പു കൊണ്ടുള്ള ഊന്നുവടി കൊണ്ട് ഭാരതിയുടെ തലയിലും മുഖത്തും നെറ്റിയിലും പലതവണ അടിയേറ്റതായും മുഖത്തിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
ആഴത്തിലുണ്ടായ മുറിവും ഭാരതിയുടെ ആരോഗ്യ പ്രശ്നങ്ങളും മരണത്തിന് കാരണമായി. തിങ്കളാഴ്ച പുലർച്ചെയാണ് ഭാരതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൻ സോമനും കുടുംബത്തിനും ഒപ്പമാണ് രാമൻകുട്ടിയും ഭാരതിയും താമസിച്ചിരുന്നത്. ഇവരുടെ മുറി രാവിലെ തുറക്കാൻ വൈകിയപ്പോൾ സോമന്റെ ഭാര്യ ലത തട്ടിവിളിച്ചു. മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.
പിന്നീട് രാമൻകുട്ടി കതക് തുറന്നപ്പോഴാണ് ഭാരതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രോഗബാധിതയായ ഭാരതി മാസങ്ങളായി വിശ്രമത്തിലായിരുന്നു. ഭാരതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ രാമൻകുട്ടി വീടിന് പിൻഭാഗത്തെ കിണറ്റിൽ ചാടി.
10 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നു നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നാണു രക്ഷപ്പെടുത്തിയത്. രാമൻകുട്ടിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പാലാ സബ്ജയിലിൽ കഴിയുന്ന പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വൈദ്യസഹായം ലഭ്യമാക്കി. ഭാരതിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha