പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് 43 കിലോ കഞ്ചാവ് പൊലീസ് പിടികൂടി; ഓടി രക്ഷപ്പെട്ട പ്രതിക്കായി തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു
തൊടുപുഴ നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് 43 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയതായി റിപ്പോർട്ട്. പോലീസിനെക്കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിക്കായി തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: കൊച്ചി സ്വദേശിയുടെ കാര്‍ ഒരു വര്‍ഷം മുമ്പ് തൊടുപുഴ സ്വദേശി വാടകക്കെടുത്തിരുന്നു. കാര്‍ തിരികെ കിട്ടാതെ വന്നതോടെ ഉടമ കാര്‍ അന്വേഷിച്ച് തൊടുപുഴയിലെത്തിയെങ്കിലും വാടകക്ക് എടുത്ത സല്മാന് എന്നയാളുടെ പക്കല്‍ കാറ് ഉണ്ടായിരുന്നില്ല.
പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സല്‍മാനെ ചോദ്യം ചെയ്തപ്പോള്‍ തൊടുപുഴ സ്വദേശിയായ മറ്റൊരാള്‍ക്ക് കാര്‍ പണയപ്പെടുത്തിയതായി വ്യക്തമാക്കുകയായിരുന്നു. ഉടമ നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച രാത്രി കാര്‍ തൊടുപുഴ നഗരത്തിലുണ്ടെന്ന് കണ്ടെത്തിയത്. വിവരം അറിയിച്ചതിന് പിന്നാലെ തൊടുപുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറും അതില്‍ സൂക്ഷിച്ച കഞ്ചാവും കണ്ടെത്തുന്നത്.
എന്നാൽ ഇതിനിടെ കാറിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. എറണാകുളം എളമക്കര സ്റ്റേഷനിലും കാര്‍ കാണാതെ പോയതുമായി ബന്ധപ്പെട്ട് കേസ് നിലനിൽപ്പുണ്ട്. എസ്.എച്ച്.ഒ വിഷ്ണു, എസ്.ഐ. ബൈജു പി. ബാബു, ഷാഹുല്‍ ഹമീദ്, ജോസഫ്, എ.എസ്.ഐ ഷംസുദ്ദീന്, ഷംസ്, പൊലീസുകാരായ ഗിരീഷ്, സനൂപ്, സുനില്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായും ഇയാള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha