അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ചു;അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു;ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി; ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്
ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.
അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ച വിവരമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി മാറിയെന്നദ്ദേഹം ഓർക്കുന്നു. ഡോ.തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
1996 നവംബർ ഒന്ന്. പുനരർപ്പണ ദിനം. കുന്നുകൾ കൊണ്ട് സഞ്ചാരം ദുർഘടമായ പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ പതിനൊന്നാം വാർഡ്. കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഒരു റോഡ് ഇവിടുത്തുകാരുടെ തീവ്ര അഭിലാഷമായിരുന്നു.
അഞ്ചരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഒറ്റദിവസം കൊണ്ട് 1500 സന്നദ്ധ ഭടന്മാർ നിർമ്മിച്ചു. അതിസൂക്ഷ്മമായ ആസൂത്രണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. ഈ ആദ്യസംരംഭത്തിന്റെ വമ്പൻ വിജയം ജനകീയാസൂത്രണത്തിന് വലിയ ഉത്തേജനമായി.
1997 മെയ് 2. പദ്ധതി സമർപ്പണ ദിനം. മൂന്നും ആറും വാർഡുകളുടെ മധ്യത്തിലൂടെ ഒഴുകുന്ന, നാലു കിലോമീറ്റർ നീളമുള്ള ചേന്നങ്കര കരിമാളം തോട് അറ്റകുറ്റപ്പണിയില്ലാതെ ചെളിയും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. നാലു സ്വാഗതസംഘം ഓഫീസുകൾ തുറന്നു. ഓരോന്നിലും പ്രത്യേകം സംഘാടകസമിതികൾ.
2000 പേർ ഒരുമിച്ചു പണിക്കിറങ്ങി. വൈകുന്നേരം തോട് നിർമ്മാണം പൂർത്തീകരിച്ച ശേഷമാണ് പൊതു സമ്മേളനത്തിൽ ആസൂത്രണ ബോർഡ് അംഗം ഇ എം ശ്രീധരന് പദ്ധതി രേഖ സമർപ്പിച്ചത്. ഈ തോടിന്റെ നിർമ്മാണ ഉദ്ഘാടനം അടൂർ പ്രകാശ് നിർവഹിക്കുന്നതിന്റെയും സന്നദ്ധ പ്രവർത്തനത്തിന്റെയും ചിത്രങ്ങളാണ് 2, 3, 4 ആയി നൽകിയിരിക്കുന്നത്.
1998 ഏപ്രിൽ 2-4. 9, 10 വാർഡുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വലിയകുളം വൃത്തിയാക്കി നീന്തൽക്കുളമാക്കി. പദ്ധതിവിഹിതമായി 10000 രൂപയാണ് ചെലവാക്കിയത്. ഭക്ഷണത്തിന് ഒരു ടെംപോ പച്ചക്കറിയും 500 നാളികേരവും 16000 രൂപയും സംഭാവനയായി ലഭിച്ചു. ജനങ്ങളുടെ ആവേശവും കൂട്ടായ്മയും കണ്ട് ജില്ലാ കളക്ടർ ഇന്ദ്രജിത്ത് സിംഗ് ഒരുലക്ഷം രൂപയുടെ കാഷ് അവാർഡ് വേദിയിൽ വെച്ചു പ്രഖ്യാപിച്ചു.
ഇത്തരത്തിലുള്ള അന്യാദൃശ്യമായ സന്നദ്ധ സേവനമാണ് കൊടുമൺ പഞ്ചായത്തിനെ തുടക്കത്തിൽത്തന്നെ ജനകീയാസൂത്രണത്തിൽ മുന്നിലെത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രമാണ് ഒന്നാമതായി നൽകിയിട്ടുള്ളത്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ശ്രീധരന്റെ പ്രവർത്തനമേഖലയും കർഷകത്തൊഴിലാളി യൂണിയനായിരുന്നു.
സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം, ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിൽ വീണ്ടും പഞ്ചായത്ത് പ്രസിഡന്റാണ്. പിന്നീട് പ്രസിഡന്റായ എ എൻ സലീമായിരുന്നു അന്ന് വൈസ് പ്രസിഡന്റ്. കൊടുമണിന്റെ വിജയത്തിന്റെ രഹസ്യം ഒട്ടേറെ വിദഗ്ധരെയും സന്നദ്ധ പ്രവർത്തകരെയും ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നുള്ളതാണ്.
ബെഫിയുടെ നേതാവായിരുന്ന സജി വർഗീസ് ആയിരുന്നു അന്നത്തെ അക്കാദമിക് കൗൺസിൽ കൺവീനർ. ജോയിന്റ് കൺവീനറായിരുന്ന വിപിൻ കുമാർ ഇന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. പ്ലാന്റേഷൻ കോർപറേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബാബുസേനപ്പണിക്കർ ആയിരുന്നു മറ്റൊരംഗം. ഇതുപോലുള്ള സന്നദ്ധപ്രവർത്തകരാണ് കൊടുമണിന്റെ അന്നത്തെയും ഇന്നത്തെയും സമ്പത്ത്.
പത്തനംതിട്ട ജില്ലയുടെ ഗ്രാമസഭാ ഉദ്ഘാടനം കൊടുമണിലായിരുന്നു. 500ലേറെപ്പേർ പങ്കെടുത്ത ഈ ഗ്രാമസഭ കാണുന്നതിന് മറ്റു പഞ്ചായത്തുകളിൽനിന്നെല്ലാം ഒട്ടേറെപ്പേർ സന്ദർശനത്തിനെത്തിയിരുന്നു. ആസൂത്രണ ബോർഡിന്റെ ചിട്ടകൾ പൂർണമായും അനുസരിച്ചുള്ള പ്രവർത്തമായിരുന്നു. ഗ്രാമസഭാ രജിസ്ട്രേഷന്റെ രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്.
കൊടുമണിനെ പ്രസിദ്ധമാക്കിയ മറ്റൊരു നേട്ടം അവിടത്തെ വനിതാ അയൽക്കൂട്ടങ്ങളാണ്. 20 വീടുകളുടേതാണ് അയൽക്കൂട്ടം. അവിടത്തെ മുഴുവൻ സ്ത്രീകളും അയൽക്കൂട്ട അംഗങ്ങളാണ്. പൊതു അയൽക്കൂട്ടങ്ങളുടെ ഉപഘടകങ്ങളായി ലഘുസമ്പാദ്യ വായ്പയ്ക്കുവേണ്ടി പ്രത്യേകം സ്വയം സഹായ സംഘങ്ങളും ഉണ്ടായിരുന്നു.
1999-2000 വർഷത്തിൽ 209 അയൽക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഓരോ അയൽക്കൂട്ടവും ശരാശരി 42 തവണ യോഗം ചേർന്നു. ശരാശരി 19 പേർ യോഗങ്ങളിൽ പങ്കെടുത്തു. സന്നദ്ധ പ്രവർത്തനത്തിന് ജനശക്തി സമാഹരിക്കുന്നതിൽ അയൽക്കൂട്ടങ്ങൾ വലിയ പങ്കുവഹിച്ചു.
120 സ്വയം സഹായ സംഘങ്ങളിലായി 2100 പേർ അംഗങ്ങളായി ഉണ്ടായിരുന്നു.
12 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു (പലഹാര യൂണിറ്റിന്റെ ചിത്രം ഏഴാമതും എട്ടാമതുമായി നൽകിയിരിക്കുന്നു). എല്ലാ അയൽക്കൂട്ടങ്ങളും പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വ്യാജചാരായത്തിനും സ്ത്രീപീഡനത്തിനുമെതിരെ മുന്നേറ്റമുണ്ടായി.
അയൽക്കൂട്ട യോഗങ്ങളിൽ എല്ലാ ആഴ്ചയും കലാപരിപാടികൾ ഉണ്ടായിരുന്നു. പിന്നീട് വർഷത്തിലൊരിക്കൽ വാർഡു തലത്തിലും പഞ്ചായത്തു തലത്തിലും കലാമേള സംഘടിപ്പിച്ചു. പഞ്ചായത്തുതല മേള 2 ദിനരാത്രങ്ങൾ നീണ്ടു. മത്സര ഇനങ്ങൾക്കു പുറമെ പാരമ്പര്യകലകളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. സംഗീത അഭ്യസനത്തിന് ഒരു കലാകേന്ദ്രം ആരംഭിച്ചു. (കലാപരിപാടികളുടെ ചിത്രങ്ങളാണ് അവസാനം നൽകിയിരിക്കുന്നത്).
സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ സ്വർണഭൂമിയെന്ന ത്രൈമാസികയും അയൽക്കൂട്ടങ്ങളുടെ പഞ്ചായത്ത് സമിതി പ്രസിദ്ധീകരിച്ചു. ജനങ്ങളും ഗ്രാമപഞ്ചായത്തും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മള കണ്ണിയായി ഈ പ്രസിദ്ധീകരണം മാറി. അയൽക്കൂട്ടങ്ങൾക്ക് വാർഡുതലത്തിലും പഞ്ചായത്ത് തലത്തിലും സമിതികളുണ്ടായി.
കൊടുമൺ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഏറ്റവും സജീവതലം അയൽക്കൂട്ടങ്ങളായിരുന്നു. അയൽക്കൂട്ടങ്ങളെ സഹായിക്കുക എന്നതായിരുന്നു അക്കാദമിക് കൗൺസിലിന്റെ പ്രധാന ചുമതല. ഇത് കൊടുമണിൽ മാത്രം രൂപം കൊണ്ട ഒരു പ്രത്യേക വിദഗ്ധ വേദിയാണ്.
https://www.facebook.com/Malayalivartha