ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളെന്ന് മന്ത്രി വീണ ജോർജ്ജ്; സിനിമയിലും നാടകത്തിലും പത്ര - സാഹിത്യപ്രവർത്തനങ്ങളിലുമൊക്കെ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച് കേരളത്തിനു പുറത്തും നാടിന്റെ അഭിമാനമായി വളർന്ന വ്യക്തിത്വമാണ് പൊടുന്നനെ അണഞ്ഞു പോയതെന്ന് ഡോ .തോമസ് ഐസക്ക്; നെടുമുടി വേണുവിന് വിട പറഞ്ഞ് രാഷ്ട്രീയ ലോകം

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനവുമായി മന്ത്രി വീണാ ജോര്‍ജ്ജും തോമസ് ഐസക്കും രംഗത്ത്. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു.
ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. നാടകങ്ങളിലും സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങിലൂടെ അദ്ദേഹം പലപ്പോഴും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആ അഭിനയ പ്രതിഭയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഒപ്പം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ; തീർത്തും അപ്രതീക്ഷിതമായി നെടുമുടി വേണു വിട പറയുമ്പോൾ, അപരിഹാര്യമായ ശൂന്യതയുടെ നടുക്കത്തിലാണ് മലയാളം. സിനിമയിലും നാടകത്തിലും പത്ര - സാഹിത്യപ്രവർത്തനങ്ങളിലുമൊക്കെ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച് കേരളത്തിനു പുറത്തും നാടിന്റെ അഭിമാനമായി വളർന്ന വ്യക്തിത്വമാണ് പൊടുന്നനെ അണഞ്ഞു പോയത്.
ഇനി നമുക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങൾ മാത്രം. സ്കൂൾ കാലത്തേ സാഹിത്യകമ്പമുണ്ടായിരുന്ന നെടുമുടി വേണു, കാവാലത്തിന്റെ നാടകപ്രസ്ഥാനത്തിലൂടെയാണ് അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. അരവിന്ദനെയും ഭരതനെയും പോലുള്ള സംവിധായകരുടെ ചിത്രങ്ങളിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള കാൽവെപ്പ്.
നാടകത്തെയും സിനിമയെയും വളരെ ഗൗരവത്തോടെ സമീപിക്കുന്ന പരീക്ഷണവ്യഗ്രരായ കുലപതികളുടെ സൃഷ്ടികളിലൂടെ അഭിനയരംഗത്തെത്തിയ നെടുമുടി വേണു, അനായാസം കച്ചവട സിനിമകളിലെയും കലാമൂല്യമുള്ള സിനിമകളുടെയും അവിഭാജ്യഘടകമായി.
അനന്യമായ അഭിനയശൈലിയും ശരീരഭാഷയും സംഭാഷണരീതിയുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. വായനയുടെയും സാംസ്ക്കാരിക പ്രവർത്തനങ്ങളുടെയും ഗാംഭീര്യം ആ ശൈലിയെ എപ്പോഴും വേറിട്ടു നിർത്തി.
ഇനി തങ്ങൾക്കൊപ്പം നെടുമുടി വേണു ഇല്ല എന്ന യാഥാർത്ഥ്യത്തോട് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും എങ്ങനെ പൊരുത്തപ്പെടുമെന്നറിയില്ല. അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരുന്നു. നെടുമുടിവേണുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha

























