പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു

പാലക്കാട്ട് ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധരെന്ന് ശോഭയുടെ അനുയായികള്‍ സംശയിക്കുന്നു. പാലക്കാട്ട് എക്കാലവും ശോഭയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ ചേരി എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ഇക്കുറി നേരിയ മുന്‍തൂക്കത്തില്‍ ശോഭാ സുരേന്ദ്രന്‍ പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചേക്കുമെന്ന സൂചനയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ശോഭയുടെ നീക്കങ്ങള്‍ ഒറ്റിക്കൊടുത്തതായാണ് അണിയറ സംസാരം.
പണവിഷയം ഉള്‍പ്പെടെ അറിയാമായിരുന്ന ശോഭവിരുദ്ധര്‍ ഇവരുടെ നിര്‍ണായക നീക്കങ്ങള്‍ യുഡിഎഫിന് ചോര്‍ത്തിക്കൊടുത്തതാണെന്നും ഒരാഴ്ചയായി ശോഭ നിരീക്ഷണത്തിലായിരുന്നവെന്നുമാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. വയോധികകയ്ക്ക് പണം നല്‍കിയതില്‍ പങ്കില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ അപ്പാടെ പൊളിയുകയും ശോഭ നിലവിട്ടു പെരുമാറുകയും ചെയ്തതോടെ പാലക്കാട്ട് ബിജെപിയുടെ സാധ്യതയും സാഹചര്യവും അപ്പാടെ മാറിമറിയുകയാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇന്നോ നാളെയോ ശോഭാ സുരന്ദ്രന്‍ സ്വന്തം പാര്‍ട്ടിയിലെ ഒറ്റുകാര്‍ക്കെതിരെ രംഗത്തു വരികയും വിഷയം സംസ്ഥാന തലത്തില്‍ ഒച്ചപ്പാടാക്കുകയും ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. പാലാക്കാട്ട് ബിജെപി ഓഫീസില്‍ മുന്‍പും ശോഭ അനുകൂലികളും എതിരാളികളും തമ്മില്‍ വലിച്ച ഒച്ചപ്പാടും കൈയാങ്കളിയും നടന്നിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന് വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചാല്‍ ശോഭാ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി എന്നേക്കുമായി ഇരുളയുമെന്നതാണ് സാഹചര്യം. ഏഴു വര്‍ഷം മത്സരിക്കുന്നതില്‍ നിരോധനവും ഒരു വര്‍ഷം തടവുശിക്ഷയും ലഭിക്കാവുന്ന സാഹചര്യമാണ് മുന്നിലുള്ളത്.
ഒരു സ്ത്രീ എന്ന നിലയില്‍ തന്നെയും പാലക്കാട്ടെ വോട്ടര്‍മാരെയും അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്ന് ശോഭ പറയുന്നെങ്കിലും എതിരാളികള്‍ സ്വന്തം പാര്‍ട്ടിയില്‍തന്നെയാണെന്ന വസ്തുതയാണ് പുറത്തുവരുന്നത്. പാലക്കാട് പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ഒരു ക്യാന്‍സര്‍ രോഗിയെയും കുടുംബത്തെയും കാണാന്‍ പോയതിനെയാണ് പണം നല്‍കാനായി എത്തിയതെന്ന രീതിയില്‍ ചിലര്‍ വളച്ചൊടിച്ചതെന്ന് അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ പണം കൊടുക്കാന്‍ പോയ വെള്ളച്ചുരിദാറുകാരി യുവതി മടങ്ങുന്നതുവരെ ശോഭ കാറിലുണ്ടായിരുന്നുവെന്ന സാഹചര്യത്തില്‍ ശോഭയ്ക്ക് പഴുതടച്ച മറുപടി നല്‍കാന്‍ ശോഭയ്ക്ക് സാധിക്കുന്നില്ല.
തന്നോടും തന്റെ കൂടെയുണ്ടായിരുന്ന പ്രമിള എന്ന സ്ത്രീയോടും തങ്ങളെ പിന്തുടര്‍ന്ന ഒരു സംഘം യുവാക്കള്‍ അതീവ മോശമായി പെരുമാറിയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങള്‍ ഒരു യുവാവ് മൂന്ന് തവണ ആവര്‍ത്തിച്ചുവെന്നും അത് കണ്ടപ്പോഴാണ് താന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ വെള്ളച്ചുരിദാര്‍ ധരിച്ച് യുവതി ആരാണെന്ന് വെളിപ്പെടുത്താന്‍ ബിജെപിക്കു സാധിക്കുന്നില്ല.
തന്റെ കാറില്‍ താനും പ്രമിള എന്ന സ്ത്രീയും അല്ലാതെ മറ്റാരുമില്ലായിരുന്നുവെന്നും ദൃശ്യങ്ങളിലുള്ള വെളുത്ത ചുരിദാര്‍ ധരിച്ച സ്ത്രീ ആരുടെ കൂടെയെത്തിയതാണെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്റെ കാറില്‍ ഇല്ലാത്ത ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ എങ്ങനെയാണ് ഒരു ചാനലിന് മാത്രം തത്സമയം ലഭിച്ചതെന്നും ആ സ്ത്രീയുടെ മുഖം വെളിപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അവര്‍ വെല്ലുവിളിച്ചു. എന്നാല്‍ ഈ തിരക്കഥ അവതരിപ്പിച്ചെങ്കിലും ശോഭയ്ക്ക് വലിയ തിരിച്ചടിയാണ് ഇന്നലെയുണ്ടാക്കിയത്.
പാലക്കാട്ടെ വോട്ടര്‍മാര്‍ പണം വാങ്ങി വോട്ട് ചെയ്യുന്നവരാണെന്ന് ചിത്രീകരിച്ച് അവരെ മുഴുവന്‍ മാധ്യമങ്ങള്‍ അപമാനിച്ചുവെന്നും ശോഭ കുറ്റപ്പെടുത്തി. ഇത്തരം വിവാദങ്ങള്‍ കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും വലിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം നല്‍കിയതില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ അപ്പാടെ പൊളിയുകയാണ്. വയോധികക്ക് പണം നല്‍കിയ സ്ത്രീ ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പാലക്കാട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്. താനുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് മെനഞ്ഞ കള്ളക്കഥയാണ് അരങ്ങേറിയതെന്നായിരുന്നു ശോഭയുടെ വാദം.
എന്നാല്‍, തങ്ങളുടെ കൂടെയുള്ള സ്ത്രീയാണ് കാറിലുണ്ടായിരുന്നതെന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ശോഭ വെട്ടിലാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നായി പിന്നീടുള്ള വാദങ്ങള്‍. പിന്നാലെയാണ് പണം നല്‍കിയ സ്ത്രീയും ശോഭ സുരേന്ദ്രനും തമ്മില്‍ മുന്‍പരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഴയ ഫോട്ടോകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയത് ഒരാള്‍ക്ക് അയ്യായിരം രൂപവരെയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അമ്പലങ്ങളില്‍ അര ലക്ഷവും മരണ വീടുകളില്‍ കാല്‍ ലക്ഷവും നല്‍കിയതായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























