അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്

ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പിൽ ഇറാൻ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും രാജ്യത്തെ ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളാണ് ഖമനയിയുടെ പ്രസ്താവന സംപ്രേക്ഷണം ചെയ്തത്. തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരത്തുക ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും ഞങ്ങൾ അവകാശവാദം ഉന്നയിക്കും’. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ തീരുമാനവും മുജ്തബ വ്യക്തമാക്കി. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് വഴി പ്രതിദിനം 15 കപ്പലുകൾക്ക് മാത്രമേ സഞ്ചരിക്കാൻ അനുമതി നൽകുകയുള്ളുവെന്ന് ഇറാൻ. ഇറാനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യയുടെ വാർത്താ ഏജൻസി ടാസിന്റേതാണ് റിപ്പോർട്ട്. ഇറാനും യുഎസും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും കപ്പൽ ഗതാഗതം ഇപ്പോഴും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം ഹോർമുസിൽ നിലവിലുള്ളതിന് പകരമായി പുതിയ ജലപാതകൾ ഇറാൻ പ്രഖ്യാപിച്ചു. തങ്ങളുടെ പ്രധാന ഗതാഗത പാതയായ ഹോർമുസിൽ മൈനുകൾ സ്ഥാപിച്ചിട്ടുള്ളതിനാലാണു, ബദൽ കപ്പൽ പാതകൾ ഇറാൻ പ്രഖ്യാപിച്ചത്. യുഎസുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിനെത്തുടർന്നു തന്ത്രപ്രധാനമായ ഈ ജലപാത താൽക്കാലികമായി വീണ്ടും തുറക്കാൻ സമ്മതിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.
പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ന് ഇറാന്റെ ആക്രമണം ഉണ്ടായില്ല. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് ആക്രമണം ഒഴിവായത്. ഇന്ന് വ്യോമാക്രമണങ്ങൾ ഉണ്ടായില്ലെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലേക്കും ആക്രമണം ഉണ്ടായില്ല.
ഹിസ്ബുല്ല തലവൻ നയിം ഖാസിമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷിയെ വധിച്ചതായി ഇസ്രയേൽ സൈന്യം. ബെയ്റൂട്ടിലെ തല്ലെറ്റ് ഖയാത്ത് മേഖലയിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഹർഷി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറിൽ ഹസൻ നസറള്ള കൊല്ലപ്പെട്ടതിനു ശേഷമാണ് നയിം ഖാസിം ഹിസ്ബുല്ലയുടെ തലവനായി ചുമതലയേറ്റത്. നയിം ഖാസിമിനെത്തന്നെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ, ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ നിബന്ധനകൾ ഇറാൻ പൂർണമായും പാലിക്കുന്നത് വരെ അമേരിക്കൻ സൈന്യം പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘യഥാർഥ കരാർ പൂർണമായും നടപ്പിലാക്കുന്നത് വരെ, ഇറാനിലും പരിസരത്തും എല്ലാ യുഎസ് കപ്പലുകളും വിമാനങ്ങളും സൈനികരും തുടരും. ഇതിനകം തകർക്കപ്പെട്ട ശത്രുവിനെ പൂർണമായും നശിപ്പിക്കാൻ ആവശ്യമായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യത്തിന്റെ പക്കലുണ്ടാകും’’ – ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
‘‘എന്തെങ്കിലും കാരണവശാൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ ആക്രമണം ആരംഭിക്കും. ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുമെന്നും നേരത്തെ തന്നെ ധാരണയായതാണ്. നിലവിൽ നമ്മുടെ സൈന്യം അടുത്ത വിജയത്തിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. അമേരിക്ക തിരിച്ചെത്തിയിരിക്കുന്നു’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ബുധനാഴ്ചയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുക എന്ന നിബന്ധനയിലാണ് കരാർ ഉണ്ടായത്. ആക്രമണങ്ങൾ നിർത്തിയാൽ തങ്ങളും പ്രത്യാക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഈ വെടിനിർത്തലിനോട് യോജിച്ചതായാണ് റിപ്പോർട്ടുകൾ.
കരാറിനെത്തുടർന്ന് ആഗോള ഓഹരി വിപണികൾ ഉണരുകയും എണ്ണവില ബാരലിനു 100 ഡോളറിനു താഴെ എത്തുകയും ചെയ്തിരുന്നു. എന്നാൽ, കരാറിലെ മൂന്ന് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ബുധനാഴ്ച രാത്രി ആരോപിച്ചു. യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കപ്പെട്ടതും, ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതും, ഇറാന്റെ ആകാശപരിധിയിൽ ഡ്രോൺ പ്രവേശിച്ചതുമാണ് ലംഘനങ്ങളായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര ഇറാൻ വീണ്ടും തടഞ്ഞു.
അതേ സമയം, ശനിയാഴ്ച പാക്കിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേതൃത്വം നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരും സംഘത്തിലുണ്ടാകും. ലബനൻ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇസ്രയേൽ ലബനനിൽ നടത്തുന്ന സൈനിക നീക്കം ഇറാനുമായുള്ള കരാറിനെ ബാധിക്കില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹിസ്ബുല്ലയേയും ഉടൻ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നിലവിൽ വന്ന് 24 മണിക്കൂർ തികയുന്നതിന് മുൻപേ ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു. ലബനനിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ നീക്കം. ബുധനാഴ്ച രാവിലെയാണ് അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചിരുന്നു.
വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ, വെറും 10 മിനിറ്റിനുള്ളിൽ ലബനനിലെ നൂറിലധികം കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ 112 പേർ കൊല്ലപ്പെടുകയും 837 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇറാനുമായുള്ള വെടിനിർത്തലിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അത് ലബനനു ബാധകമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുല്ലയ്ക്കെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്നാണ് ഇസ്രയേലിന്റെ പക്ഷം.
ഇസ്രയേൽ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് കരാറിൽ നിന്ന് പിന്മാറിയ ഇറാൻ, ആഗോള എണ്ണ വിപണിയുടെ ഗതി നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുകയായിരുന്നു. നീക്കം മേഖലയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിക്കുകയും ആഗോളതലത്തിൽ ഇന്ധനവില ഉയരാൻ കാരണമാവുകയും ചെയ്തേക്കാം.
ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തയേക്ക് നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ ഈ വെടിനിർത്തലിൽ ലബനൻ ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനൻ ഉൾപ്പെടെ എല്ലാമേഖലകളിലും വെടിനിർത്തൽ ഉണ്ടാകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇതിനിടെ, ലബനനിലെ ബറാച്ചിത് പട്ടണത്തിന് നേരെ ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ എത്തിയ റഷ്യൻ അന്തർവാഹിനികളെ നിരീക്ഷിക്കാനും പിന്തുടരാനുമായി യുകെയും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. ഒരു മാസം നീണ്ടുനിൽക്കുന്നതാണ് ദൗത്യമെന്ന് യുകെ സൈന്യം അറിയിച്ചു.
വടക്കൻ യുകെയ്ക്ക് സമീപം കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് അടുത്തുണ്ടായിരുന്ന റഷ്യൻ അന്തർവാഹിനികളുടെ നീക്കം സംശയകരമാണെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഒരു മാസം നീണ്ടുനിന്ന ഓപ്പറേഷന് ശേഷം റഷ്യൻ അന്തർവാഹിനികൾ അവിടെനിന്നും മടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
യുകെയ്ക്കും സഖ്യകക്ഷികൾക്കും ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റഷ്യയിൽ നിന്നുള്ള ശ്രദ്ധ മാറണമെന്നുമാണ് പുട്ടിൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ പുട്ടിനിൽ നിന്ന് ശ്രദ്ധ മാറ്റില്ല. കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും മുകളിലുള്ള റഷ്യയുടെ പ്രവർത്തനങ്ങൾ ബ്രിട്ടൻ കാണുന്നുണ്ട്. അവ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തടയും. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും’’– ഹീലി റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ 'അകുല' ക്ലാസ് അന്തർവാഹിനി ഉൾപ്പെടെ 3 അന്തർവാഹിനികളാണ് ഈ ദൗത്യത്തിൽ പങ്കെടുത്തത്. പുടിൻ ആസൂത്രണം ചെയ്തതുപോലെ അന്തർവാഹിനികളുടെ നീക്കങ്ങൾ രഹസ്യമായിരുന്നില്ലെന്നും, അവ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നു തങ്ങളുടെ സൈന്യം റഷ്യയെ ബോധ്യപ്പെടുത്തിയതായും ഹീലി പറഞ്ഞു.
ലബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾ തുടങ്ങാൻ അനുമതി നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലെ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ വെടിനിർത്തൽ കരാറിൽനിന്ന് പിൻമാറുമെന്ന് ഇറാൻ അറിയിച്ചിരുന്നു. അതിനിടയിലാണ് ഈ നിർണായക നീക്കം.
‘‘ഇസ്രയേലുമായി നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കണമെന്ന ലബനന്റെ ആവർത്തിച്ചുള്ള അഭ്യർഥന കണക്കിലെടുത്ത് എത്രയും വേഗം ചർച്ചകൾ തുടങ്ങാൻ ഇന്നലെ മന്ത്രസഭയ്ക്ക് നിർദേശം നൽകി’’– പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ വച്ച് നടക്കാനിരിക്കേ, പാക്കിസ്ഥാനെ വിശ്വാസമില്ലെന്ന് ഇസ്രയേൽ. പാക്കിസ്ഥാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യമായതിനാൽ അവരെ വിശ്വസിക്കുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവെൻ അസർ പറഞ്ഞു. സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അമേരിക്കയെയാണ് ഇസ്രയേൽ ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലബനനിലെ ഇസ്രയേൽ ആക്രമണം: വെടിനിർത്തൽ കരാറിൽനിന്ന് പിൻമാറാന്‍ ഇറാന്റെ ആലോചന
അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് വെള്ളിയാഴ്ച പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, തർക്കങ്ങൾ പരിഹരിക്കാൻ ഇസ്‌ലാമാബാദിൽ നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത്. എല്ലാ ഉപരോധങ്ങളും നീക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണം അംഗീകരിക്കുക തുടങ്ങിയവയാണ് ഇറാന്റെ മുഖ്യ ആവശ്യങ്ങൾ.
ഹോർമുസിൽ കപ്പലുകൾക്ക് ചുങ്കം ഈടാക്കുന്നതിലൂടെ ധാരാളം പണം ലഭിക്കുമെന്നും ഈ പണം ഇറാനിലെ പുനർനിർമാണങ്ങൾക്ക് ഉപയോഗിക്കാമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാനെതിരെ ഉപരോധങ്ങളിൽ ഇളവുകൾ വാഗ്ദാനം ചെയ്ത ട്രംപ്, ഹോർമുസിൽ ഗതാഗതം സുഗമമാക്കാൻ യുഎസ് യുദ്ധക്കപ്പലുകൾ കാവലുണ്ടാകുമെന്നും പറഞ്ഞു. ഹോർമുസിലൂടെ ഇനിമുതൽ അനുമതിയില്ലാതെ കപ്പലുകളെ വിടില്ലെന്ന് ഇറാനും വ്യക്തമാക്കിട്ടുണ്ട്.
15 ഇന വെടിനിർത്തൽ പദ്ധതിയാണ് യുഎസ് പാക്കിസ്ഥാൻ വഴി ആദ്യം ഇറാനു കൈമാറിയത്. ഇതു തള്ളിയ ഇറാൻ 10 ഇന ബദൽപദ്ധതി വച്ചു. ഇതോടെ, ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് അന്ത്യശാസനം നൽകി. പതിനൊന്നാം മണിക്കൂറിൽ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്രംപുമായി സംസാരിച്ചു. ആക്രമണം രണ്ടാഴ്ച നീട്ടിവയ്ക്കണമെന്ന് അഭ്യർഥിച്ചു. വെടിനിർത്തുമെങ്കിൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചതോടെ കരാറിന് വഴിതെളിയുകയായിരുന്നു. സമാധാനം മുന്നോട്ടു കൊണ്ടുപോകാനുള്ള മാർഗങ്ങൾ ഇനി ചർച്ചകളിലൂടെ തെളിയണം.
ഇറാനുമായുള്ള യുദ്ധത്തിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല എന്നും മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും കൈവരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചത്.
ലബനനുമായി എത്രയും വേഗം ചർച്ച: നിർദേശം നൽകിയെന്ന് ബെന്യാമിൻ നെതന്യാഹു
‘‘ഇറാനെതിരെ ഞങ്ങൾ ‘ഓപ്പറേഷൻ ഗിഡിയൻസ് സ്വോർഡ്’, ‘ഓപ്പറേഷൻ ലയൺസ് റോർ’ എന്നിവ ആരംഭിച്ചിരുന്നില്ലെങ്കിൽ, അവർ പണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു. ഭീകര ഭരണകൂടത്തെ ഞങ്ങൾ വർഷങ്ങൾ പിന്നിലാക്കി. സമ്പുഷ്ടീകരിച്ച വസ്തുക്കൾ ഇറാൻ വിട്ടുപോകും. ഒന്നുകിൽ കരാറിലൂടെ, അല്ലെങ്കിൽ പുതുക്കിയ പോരാട്ടത്തിലൂടെ. ഈ വിഷയത്തിൽ ഇസ്രയേലും യുഎസും ഒരേ നിലപാടിലാണ്’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ ഏത് സമയത്തും യുദ്ധത്തിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, വിരൽ കാഞ്ചിയിലാണ് എന്നും മുന്നറിയിപ്പ് നൽകി. യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്നും വെടിനിർത്തലിനു സമ്മതിക്കാൻ യുഎസ് അദ്ദേഹത്തെ നിർബന്ധിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. യുഎസ് തങ്ങളെ അതിശയിപ്പിക്കുകയല്ല ചെയ്തതെന്നും മറിച്ച് ഇസ്രയേലുമായി ഏകോപിപ്പിച്ചാണ് ഈ നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെ ഇസ്രയേലിന് ഇനിയും കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാനുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഇത് നയതന്ത്രത്തിലൂടെയോ ശക്തിയിലൂടെയോ നടപ്പാക്കും. ഇത് യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണ്. ഇറാന്റെ മിസൈലുകൾ മാത്രമല്ല, അവ നിർമിക്കാനുള്ള കഴിവും ഇസ്രയേൽ നശിപ്പിച്ചു. ഇറാനികൾ അവരുടെ സ്റ്റോക്കിൽ അവശേഷിച്ചത് മാത്രമാണ് വിക്ഷേപിച്ചതെന്നും നെതന്യാഹു പറഞ്ഞു.
നിങ്ങൾ മികച്ചവരാണ് എന്ന് ട്രംപ് തന്നോട് പറഞ്ഞതായി നെതന്യാഹു അവകാശപ്പെട്ടു. ‘‘ട്രംപും ഞാനും എല്ലാ ദിവസവും സംസാരിക്കാറുണ്ട്. ഞങ്ങളുടെ ബന്ധം നല്ലതല്ലെന്ന വിലയിരുത്തലുകൾ കേൾക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിക്കാറുണ്ട്’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha


























