ഭാര്യ മരണ വെപ്രാളത്തിൽ കടിച്ചും, മാന്തിയും ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി; കൊലപാതകത്തിന് ശേഷം ഭാര്യയുടെ വസ്ത്രങ്ങൾ മാറ്റി, രക്തം കഴുകിക്കളഞ്ഞ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു:- എന്നിട്ടും സ്വന്തം മൊഴി തന്നെ കുടുക്കി:- ഷോളയൂരിൽ സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് 16 വർഷം തടവും 40,000 രൂപ പിഴയും

അട്ടപ്പാടി ഷോളയൂരിൽ സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 16 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2014ൽ ഷോളയൂർ കോഴിക്കൂടത്തെ നിഷ (27) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സുന്ദരനാണ് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
കൊലപാതകം നടന്ന ദിവസം സുന്ദരൻ രണ്ടു മക്കളെയും തന്റെ മാതാപിതാക്കളെയും ബന്ധുവീട്ടിലാക്കി. വഴക്കിനിടെ വാക്കത്തി കൊണ്ടു നിഷയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഒട്ടേറെ മുറിവുകളേൽപ്പിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തു. തല ചുമരിലിടിച്ചുണ്ടായ ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ദൃക്സാക്ഷിയില്ലാത്തതിനാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണു ശിക്ഷ വിധിച്ചത്. കൃത്യത്തിന് ശേഷം പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിനായി നിഷയുടെ വസ്ത്രങ്ങൾ മാറ്റി വേറെ വസ്ത്രം ധരിപ്പിക്കുകയും രക്തം കഴുകിക്കളയുകയും ചെയ്തു.
പക്ഷേ, സംഭവത്തിനു ശേഷം സുന്ദരന്റെ ദേഹത്തെ മുറിവുകളെക്കുറിച്ചുള്ള ചോദ്യത്തിനു ഭാര്യ കടിച്ചും മാന്തിയുമുള്ള മുറിവുകളാണെന്നു നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
മനപ്പൂര്‍വമല്ലാത്ത നരഹത്യ, സ്ത്രീപീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ക്കാണ് ശിക്ഷ. ഡിവൈ.എസ്.പി.മാരായ ഷാനവാസ്, സലിം എന്നിവര്‍ കേസന്വേഷിച്ചു. ഡിവൈ.എസ്.പി. മാത്യു എക്‌സല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന്‍ ഹാജരായി
https://www.facebook.com/Malayalivartha
























