ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്

ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ. പോലീസിനെ വളഞ്ഞ് മർദ്ദിച്ചതോടെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെച്ചു. സംഭവത്തിൽ സിഐക്കും എസ്ഐക്കും പരിക്കേൽക്കുകയുണ്ടായി. കൗൺസിലറെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് വളഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് . അക്രമത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. പ്രതികളിൽ നിന്നും രക്ഷപ്പെടുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്. പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .സിഐ വിപിനെ നിലവിൽ സ്കാനിംഗിന് വിധേയനാക്കി.
ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും, ഈ മാസം ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് ഒളിവിലിരുന്ന കൗൺസിലർ ഇന്നലെ പ്രദേശത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടാൻ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സുഗതനെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൗൺസിലർ സുഗതൻ രംഗത്തെത്തി. താൻ ചിക്കൻപോക്സ് ബാധിതനാണെന്നും പോലീസിനോട് കോടതിയിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും സുഗതൻ പറഞ്ഞു. എന്നാൽ കൗൺസിലറും ചേട്ടനും ചേർന്നാണ് പോലീസുകാരെ മർദ്ദിച്ചതെന്നും ആത്മരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നുമാണ് പോലീസിന്റെ വിശദീകരണം. . വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
"https://www.facebook.com/Malayalivartha


























