ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ

തകരാറിലായി നടുറോഡിൽ നിന്നുപോയ ട്രക്കിനു പിന്നിൽ മിനി ബസ് ഇടിച്ചുകയറി 7 പേർ മരിച്ചു. ദുബായിലെ തിരക്കേറിയ എമിറേറ്റ്സ് റോഡിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. മരിച്ചവരിൽ 5 ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് വിവരം. മലയാളികൾ ഉൾപ്പെട്ടതായി വിവരമില്ല. 8 പേർക്കു പരുക്കുണ്ട്.
ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേർ ഇന്ത്യക്കാരാണ്. 4 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെല്ലാം ദുബായിലെ ‘മോട്ടീവ് ടെക്നിക്കൽ സർവീസ്’ കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മണിക്കൂറിൽ നൂറിലധികം കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയാണ് എമിറേറ്റ്സ് റോഡ്.
സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിൽ നിന്നു പോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവും കൃത്യമായ അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരുടെ കൃത്യമായ വിവരങ്ങളും എണ്ണവും ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ദുബായ് പൊലീസുമായും ആരോഗ്യവകുപ്പ് അധികൃതരുമായും ചേർന്ന് ആവശ്യമായ നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്ന് അറിയിച്ചു. കോൺസുലേറ്റ് അധികൃതർ ആശുപത്രി സന്ദർശിച്ച് പരുക്കേറ്റവരെ കാണുകയും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനവും പ്രാർഥനയും കോൺസുലേറ്റ് അറിയിച്ചു.
∙ അപകടമുണ്ടായാൽ ജാഗ്രത പാലിക്കണം
വാഹനങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും റോഡരികിലേക്ക് മാറ്റാൻ സാധിക്കാതെ വരികയും ചെയ്താൽ ഡ്രൈവർമാർ അടിയന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ദുബായ് പൊലീസ് ഓർമിപ്പിച്ചു. ഹസാർഡ് ലൈറ്റുകൾ തെളിക്കുക, സുരക്ഷിതമായ അകലത്തിൽ വാണിങ് ട്രയാംഗിൾ സ്ഥാപിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി അവരെ വാഹനത്തിൽ നിന്ന് മാറ്റിനിർത്തുക, വൈകിക്കാതെ പൊലീസിനെ വിവരമറിയിക്കുക എന്നിവ പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ ഉണ്ടാകുന്ന ഭൂരിഭാഗം വലിയ റോഡ് അപകടങ്ങൾക്കും കാരണം അശ്രദ്ധമായ ഡ്രൈവിങ്ങും പെട്ടെന്നുള്ള ലെയിൻ മാറ്റവുമാണെന്ന് മുൻ വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഡ്രൈവിങ്ങിനിടയിലെ ശ്രദ്ധക്കുറവ് വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും വാഹനമോടിക്കുമ്പോൾ പൂർണ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ വീണ്ടും ഓർമിപ്പിച്ചു.
https://www.facebook.com/Malayalivartha


























