ചില മനുഷ്യരുടെ മരണവാർത്തകൾ കേൾക്കുമ്പോൾ അത് ഒരു വ്യക്തിയുടെ മരണം മാത്രമായി തോന്നില്ല നമ്മുടെ ജീവിതത്തിലെ ഒരു കാലഘട്ടം കൂടി അവസാനിച്ചതുപോലെ തോന്നും; വ്യക്തിപരമായി, സലീമേട്ടൻ ഒരു കലാകാരൻ മാത്രമായിരുന്നില്ല; വേദന പ്രകടിപ്പിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

നടൻ സലിം കുമാറിന്റെ മരണത്തിൽ വേദന പ്രകടിപ്പിച്ച് നിർണ്ണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
അത്രേയും പ്രിയപ്പെട്ട ഒരാൾ കൂടി വിടവാങ്ങി. സലീമേട്ടൻ ആശുപത്രിയിലാണെന്നും, നില ഗുരുതരമാണെന്നും അറിഞ്ഞപ്പോഴും മനസ്സ് ഒരിക്കലും ആ അവസാന വാർത്തയെ സ്വീകരിച്ചിരുന്നില്ല. കാരണം, ജീവിതത്തിൽ പലതവണ മരണത്തെ മുഖാമുഖം കണ്ടിട്ടും “ഇതൊക്കെ എന്ത് “ എന്ന മട്ടിൽ അതിനെ ഒരു ചെറുചിരിയോടെ തോൽപ്പിച്ച് തിരിച്ചു വന്ന മനുഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ഇത്തവണയും “സലീമേട്ടൻ തിരിച്ചു വരും” എന്ന വിശ്വാസം എവിടെയോ മനസ്സിലുണ്ടായിരുന്നു. എന്നാൽ ഇത്തവണ മരണം ജയിച്ചു, നമ്മൾ തോറ്റു.
ചില മനുഷ്യരുടെ മരണവാർത്തകൾ കേൾക്കുമ്പോൾ അത് ഒരു വ്യക്തിയുടെ മരണം മാത്രമായി തോന്നില്ല. നമ്മുടെ ജീവിതത്തിലെ ഒരു കാലഘട്ടം കൂടി അവസാനിച്ചതുപോലെ തോന്നും. ഇന്ന് എനിക്ക് അങ്ങനെ തോന്നുകയാണ്. “കറകളഞ്ഞ കലാകാരൻ, അസ്സൽ കോൺഗ്രസുകാരൻ” ഈ രണ്ടു വാക്കുകളിൽ സലീമേട്ടനെ അടയാളപ്പെടുത്താം.
കലാകാരൻ എന്നാൽ ഇടതുപക്ഷക്കാരനായിരിക്കണം എന്ന വ്യാജ പൊതുബോധത്തെ തന്റെ ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ടും ചോദ്യം ചെയ്ത മനുഷ്യൻ. കോൺഗ്രസിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും ഒരു മടിയും കൂടാതെ “ഞാൻ കോൺഗ്രസ്സാണ്” എന്ന് ഉറക്കെ പറഞ്ഞ അപൂർവ വ്യക്തിത്വം. രാഷ്ട്രീയ ലാഭനഷ്ടങ്ങൾ നോക്കാതെ തന്റെ വിശ്വാസങ്ങളോട് ചേർന്ന് നിന്ന മനുഷ്യൻ. പത്ത് വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് അധികാരത്തിലെത്തുകയും, ശ്രീ വി ഡി സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന്റെ സ്വീകരണ പരുപാടിയിൽ ആണ് അദ്ദേഹം അവസാനം പങ്കെടുത്തത്.
ആ സന്തോഷത്തിന്റെ ആഘോഷങ്ങളിൽ ഒരു സാധാരണ പ്രവർത്തകന്റെ ആവേശത്തോടെ പങ്കുചേർന്ന അദ്ദേഹത്തെ കണ്ടപ്പോൾ, ഇനിയും ഒരുപാട് നല്ല ദിവസങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു എന്ന് തോന്നിയിരുന്നു. ആയുസ്സ് അൽപം കൂടി അനുവദിച്ചിരുന്നെങ്കിൽ, ഈ സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ സാംസ്കാരിക രംഗത്ത് കലാകാരന്റെ മുഖമായി ഒരു ഉന്നത സ്ഥാനത്ത് അദ്ദേഹത്തെ കാണാമായിരുന്നു. വിധിക്ക് പക്ഷേ മറ്റൊന്നായിരുന്നു തീരുമാനം.
മലയാള സിനിമയിൽ ഹാസ്യം പലരും ചെയ്തിട്ടുണ്ട്. എന്നാൽ ഹാസ്യത്തിന് ഒരു പുതിയ ഭാഷയും ശൈലിയും ആത്മാവും നൽകിയവരിൽ മുൻനിരയിൽ സലീമേട്ടനുണ്ട്. നമ്മളെ ചിരിപ്പിച്ച ഓരോ കഥാപാത്രത്തിനുള്ളിലും സമൂഹത്തെ കാണാനുള്ള ഒരു കണ്ണും ജീവിതത്തെ വായിക്കാനുള്ള ഒരു ബുദ്ധിയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നത്. മലയാള സിനിമയിൽ ഒരു “സലിം കുമാർ സ്കൂൾ” തന്നെ രൂപപ്പെട്ടിട്ടുണ്ട്; പിന്നീട് വന്ന എത്രയോ കലാകാരന്മാർ ബോധപൂർവമോ അബോധപൂർവമോ ആ വഴിയെ പിന്തുടർന്നു.
എനിക്ക് വ്യക്തിപരമായി, സലീമേട്ടൻ ഒരു കലാകാരൻ മാത്രമായിരുന്നില്ല. സന്തോഷ സമയത്തും പ്രതിസന്ധി ഘട്ടങ്ങളിലും ഒരുപോലെ ആശ്വാസം പകർന്ന ഒരു മനുഷ്യനായിരുന്നു. ഒരു ഫോൺ കോൾ മതി പൊട്ടിച്ചിരിയിൽ തുടങ്ങി പൊട്ടിച്ചിരിയിൽ അവസാനിക്കുന്ന സംഭാഷണങ്ങൾ. എത്ര വലിയ സമ്മർദ്ദത്തിനിടയിലായാലും ആ ചിരിയിൽ നിന്ന് ഒരു ഊർജം കിട്ടുമായിരുന്നു. ചില മനുഷ്യർ അങ്ങനെയാണ്; അവർ കടന്നുവരുമ്പോൾ വെളിച്ചം കൂടുന്നതുപോലെ തോന്നും. സലീമേട്ടൻ അത്തരമൊരു വെളിച്ചമായിരുന്നു.ഇന്ന് ആ വെളിച്ചം അണഞ്ഞിരിക്കുന്നു.
ആദ്യം ചിരിപ്പിച്ചു. പിന്നെ ചിന്തിപ്പിച്ചു. ഒടുവിൽ കരയിച്ചുകൊണ്ട് കടന്നുപോകുകയാണ് അദ്ദേഹം. പക്ഷേ സലീമേട്ടൻ എന്ന കലാകാരൻ മരിക്കുന്നില്ല. മലയാളിയുടെ ചിരിയിലും ഓർമ്മകളിലും രാഷ്ട്രീയ വിശ്വാസങ്ങളിലും ജീവിതത്തെ നേരിടാനുള്ള ധൈര്യത്തിലും അദ്ദേഹം ഇനിയും ജീവിച്ചുകൊണ്ടിരിക്കും. സലീമേട്ടന്റെ ഒരു ഡയലോഗോ ഓരോ മിമോ ഇല്ലാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിനം കടന്നു പോകത്തിടത്തോളം സലീമേട്ടന് മരണമില്ല…
https://www.facebook.com/Malayalivartha






















